റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ": ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം പകർന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ.

ദമ്മാം ലൈഫ് പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം അരങ്ങേറിയ പരിപാടിക്ക് ആയിരക്കണക്കിന് സംഗീതപ്രേമികളാണ് സാക്ഷ്യം വഹിച്ചത്.
നവയുഗം സാംസ്ക്കാരികവേദി, ഇആർ ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി, സൗദി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് നടത്തിയത്.
കെ.എസ്. ചിത്രയും സംഘവും ആദ്യമായാണ് ദമ്മാമിൽ ഒരു സമ്പൂർണ്ണ സംഗീത പരിപാടി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ഷോയെ ശ്രദ്ധേയമാക്കി. ഇത് പ്രവാസികൾക്കിടയിൽ വലിയ ആവേശമുണർത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായി ദമ്മാം വിമാനത്താവളത്തിൽ ചിത്രയ്ക്കും ടീമിനും ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ മികച്ച നർത്തകർ അണിനിരന്ന നൃത്തപരിപാടികളോടെയാണ് മെഗാ ഷോ ആരംഭിച്ചത്. വൈകുന്നേരം ആരംഭിച്ച സംഗീത നിശ, രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.
പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യം വ്യക്തമാക്കി, സംഗീതത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന താളങ്ങൾ ഒരു വേദിയിലേക്ക് കൊണ്ടുവന്നത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ ചിത്ര ആലപിച്ചപ്പോൾ തിങ്ങി നിറഞ്ഞ സദസ്സ് നിറഞ്ഞ കരഘോഷത്തോടെഅവ ഏറ്റെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചിത്രയുടെ ശബ്ദമാധുര്യം നേരിൽ ആസ്വദിക്കാൻ സാധിച്ചത് പ്രവാസികൾക്ക് നവ്യാനുഭവമായി.
പിന്നണി ഗായകരായ അഫ്സൽ, അനാമിക, ശ്രീരാഗ് ഭരതൻ എന്നിവരും, വളരെ മികച്ച വാദ്യോപകരണ കലാകാരന്മാരും ചിത്രയോടൊപ്പം വേദിയിൽ അണിനിരന്നു. ഗാനങ്ങളുടെ തിരഞ്ഞെടുപ്പും, അവതരണ രീതിയും ഏറെ ശ്രദ്ധേയമായി. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പഴയ ഗാനങ്ങളും, പുതിയ തലമുറയുടെ ഇഷ്ടഗാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീതയാത്ര സദസ്സിനെ പിടിച്ചിരുത്തി.
വേദിയിലെ ആദ്യ സംഗീതസ്വരം ഉയർന്ന ക്ഷണം മുതൽ, ഒരു പ്രത്യേക ഊർജ്ജം മുഴുവൻ അന്തരീക്ഷത്തിലും പരന്നു. ഓരോ ഗായകനും തന്റെ വ്യക്തിമുദ്രയോടെ അവതരിപ്പിച്ച പാട്ടുകൾ, പ്രേക്ഷകരുടെ ഹൃദയത്തിൽ വേറിട്ട താളം പകർന്നു.
കോവിഡിന് ശേഷമുള്ള കാലയളവിൽ ദമ്മാമിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗീത പരിപാടികളിലൊന്നായിരുന്നു "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ". നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇആർ ഇവന്റ്‌സിൻ്റെയും സംഘാടന മികവ് എടുത്തു പറയേണ്ട ഒന്നാണ്. വിപുലമായ പാർക്കിങ് സൗകര്യങ്ങളും, ഇരിപ്പിട ക്രമീകരണങ്ങളും, സുരക്ഷാ സംവിധാനങ്ങളും പരിപാടിയുടെ വിജയത്തിന് സഹായകമായി.
"റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" അടുത്ത കാലത്തൊന്നും മറക്കാനാവാത്ത ഒരു സംഗീതാനുഭവമായി ദമ്മാമിലെ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു.
സൗദി അറേബ്യയിൽ വിനോദ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഇത്തരം വലിയ പരിപാടികൾക്ക് ലഭിക്കുന്ന അനുമതി, പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്.
കെ.എസ് ചിത്രയ്ക്ക് സൗദിയിലെ പ്രവാസലോകത്തിന്റെ ആദരവ്.
ചലച്ചിത്ര സംഗീതമേഖലയിൽ നാലുപതിറ്റാണ്ടു പിന്നിട്ട പദ്മശ്രീ കെ.എസ് ചിത്രയെ ദമ്മാമിലെ പ്രവാസലോകം ആദരിക്കുന്ന ചടങ്ങുകളും "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" വേദിയിൽ അരങ്ങേറി. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കെ.എസ് .ചിത്രയെ പൊന്നാട അണിയിച്ചു ആദരിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് നവയുഗത്തിന്റെ സ്നേഹോപഹാരം കൈമാറി.
ഗായകരായ അഫ്സൽ, അനാമിക എന്നിവർക്ക് സൗദി ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരായ ആഷിഖ്, പുഷ്പരാജ് എന്നിവരും, ശ്രീരാഗ് ഭരതന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിജുവർക്കിയും, അവതാരകയായ ഗിബിയയ്ക്ക് പ്രോഗ്രാം കോഡിനേറ്റർ പ്രിജി കൊല്ലം, ജനറൽ കൺവീനർ മുഹമ്മദ് ഷിബു എന്നിവരും നവയുഗത്തിന്റെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു.
നവയുഗത്തിന്റെ ബിസ്നെസ്സ് എക്സലൻസ് അവാർഡ്, യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ ബദറുദീൻ അബ്ദുൾ മജീദിനും, ബിസ്നെസ്സ് യൂത്ത് ഐക്കൺ ഓഫ് ദി ഇയർ 2025 അവാർഡ് സ്റ്റബിലെക്സ് കമ്പനി മാനേജിങ് ഡയറക്ടർ റിയാസ് ഷംസുദ്ധീനും കെ.എസ്.ചിത്ര സമ്മാനിച്ചു.
ദമ്മാമിലെ വ്യവസായിയും ചലച്ചിത്രകാരനുമായ ജോളി ലോനപ്പൻ, റിഥം പ്രോഗ്രാം ലീഗൽ കൺസൾറ്റൻറ് അഫ്സൽ, സ്‌പോൺസർമാർ എന്നിവർക്കും നവയുഗത്തിന്റെ ആദരവ് മൊമെന്റോ കെ.എസ് ചിത്ര സമ്മാനിച്ചു.
പ്രോഗ്രാമിൽ പങ്കെടുത്ത വിവിധ കലാകാരന്മാർക്കും നവയുഗത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.
"റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" പ്രോഗ്രാമിന് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, ആർ ഗോപകുമാർ, സജീഷ് പട്ടാഴി, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, ബിനുകുഞ്ഞ്, മണിക്കുട്ടൻ, ഷിബുകുമാർ, ഉണ്ണി മാധവം, സാബു വർക്കല, ഷാജി വടക്കാഞ്ചേരി, ബക്കർ മൈനാഗപ്പള്ളി, രഞ്ജിത പ്രവീൺ, വിനീഷ്, മഞ്ജു അശോക്, സിയാദ് പള്ളിമുക്ക്, സുനിൽ വലിയാട്ടിൽ, നന്ദകുമാർ, രാജൻ കായംകുളം, സുരേന്ദ്രൻ, സഹീർഷ, മനോജ് ബി, ഷഫീഖ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
"
https://www.facebook.com/Malayalivartha

























