യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്

2026 ജനുവരി 1 മുതൽ യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നു. ഇതോടെ പ്ലാസ്റ്റിക് ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗം പൂർണമായും നിർത്തലാക്കും.
യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്. കാരണം 2026 ഓടെ യുഎഇയിൽ കർശന നിയമങ്ങളാണ് വരാൻ പോകുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന മിക്ക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും 2026 ജനുവരി 1 മുതൽ യുഎഇ പൂർണ്ണ നിരോധനം ഏർപ്പെടുത്തും.
അതിനാൽ യുഎഇയിലെ എല്ലാ പ്രവാസികളും ഏറെ പ്രധാനപ്പെട്ട ഒരു അറിയിപ്പായി ഇത് കാണണമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള യുഎഇയുടെ ദീർഘകാല പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.
കടകളിലും റെസ്റ്റോറന്റുകളിലും സാധാരണയായി കണ്ടുവരുന്ന പല സാധനങ്ങളും 2026 മുതൽ വിപണിയിലുണ്ടാകില്ല. പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ തുടങ്ങിയ കട്ട്ലറി ഇനങ്ങൾക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തുന്നത്. കൂടാതെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റിക്കുകൾ, ജ്യൂസ് കപ്പുകൾ, പ്ലാസ്റ്റിക് മൂടികൾ എന്നിവയും നിരോധിക്കപ്പെടും.
പെട്ടികളും പാത്രങ്ങളും ഇനി മുതൽ ഉപയോഗിക്കാൻ കഴിയില്ല. കൂടാതെ ഷോപ്പിംഗിന് പോകുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം ബാഗുകൾക്കും സമഗ്രമായ നിരോധനം നിലവിൽ ഏർപ്പെടുത്തും
പ്ലാസ്റ്റിക് ബാഗുകൾക്ക് പുറമെ 50 മൈക്രോണിൽ താഴെ കനമുള്ള പേപ്പർ ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തി. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പേപ്പർ ബാഗുകൾ പരിസ്ഥിതി സൗഹൃദമാണെന്നാണ് പലരും കരുതുന്നത് എന്നാൽ അവയുടെ ഗുണനിലവാരം കുറഞ്ഞതും പെട്ടെന്ന് നശിക്കുന്നതുമായവ ഒഴിവാക്കി പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിലും കടലിലും കലരുന്നത് വലിയ മലിനീകരണത്തിന് കാരണമാകുന്നുണ്ട് എന്ന കണ്ടെത്തലിനൊടുവിലാണ് യുഎഇയിൽ ഇത്തരം വസ്തുക്കൾ നിരോധിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. കൂടാതെ വസ്തുക്കൾ വലിച്ചെറിയാതെ വീണ്ടും പുനരുപയോഗിക്കുന്ന ഒരു രീതി വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വരുംതലമുറയ്ക്ക് വൃത്തിയുള്ള ഒരു സാഹചര്യം ഒരുക്കാനും ഈ നടപടി ഏറെ സഹായിക്കും. ഹോം ബേക്കേഴ്‌സ് ഉൾപ്പെടെയുള്ളവരും പ്രവാസികളും ഈ മാറ്റവുമായി പൊരുത്തപ്പെടുന്നത് നന്നായിരിക്കും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം തുണി സഞ്ചി അല്ലെങ്കിൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന കനമുള്ള ബാഗുകൾ കരുതുന്നത് ശീലമാക്കാം
https://www.facebook.com/Malayalivartha



























