ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!

യുഎഇയിൽ സാമ്പത്തിക, ഇൻഷുറൻസ് മേഖലകളിൽ വൻ മാറ്റങ്ങൾ വരുന്നു. കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ പുതിയ മൂന്ന് നിയന്ത്രണങ്ങൾക്ക് യുഎഇ സെൻട്രൽ ബാങ്ക് അംഗീകാരം നൽകി. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വിപണിയിലെ തട്ടിപ്പുകൾ തടയുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തിയത്. കൂടാതെ യുഎഇയിൽ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു. 2026 ഓടെ എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനം നിർത്തലാക്കി പകരം മൊബൈൽ ആപ്പ് വഴി ഇടപാടുകൾ നടത്താൻ സാധിക്കുന്ന രീതി നിലവിൽ വരും.
സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് യുഎഇയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഷുറൻസ് കമ്പനികൾക്ക് ലൈസൻസ് നൽകുന്ന രീതി വരും വർഷത്തോടെ കൂടുതൽ കർശനമാക്കും.
കൂടാതെ ഗുണനിലവാരമുള്ള കമ്പനികൾക്ക് മാത്രമേ വിപണിയിൽ പ്രവർത്തിക്കാൻ അനുമതി നൽകൂയുള്ളൂ എന്നും വ്യക്തമാക്കി. അതേസമയം ഇൻഷുറൻസ് ഇടനിലക്കാരുടെ പ്രവർത്തനങ്ങൾ കൃത്യമായി തന്നെ നിരീക്ഷിക്കുകയും ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നത് തടയാൻ ഏറെ സഹായകമാകും.
യുഎഇയിൽ ഇനി മുതൽ ഫോൺ വിളികളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രീതിക്ക് കടുത്ത നിയന്ത്രണങ്ങൾ കൂടെ ഏർപ്പെടുത്തി. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും അതുപോലെ അനാവശ്യ ശല്യങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.
അതേസമയം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇൻഷുറൻസ് എടുക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും കൂടുതൽ സുരക്ഷ ലഭിക്കും. കൂടാതെ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ വരുന്നതോടെ,അനുമതിയില്ലാതെ വരുന്ന വിപണന കോളുകൾക്കും നിയന്ത്രണം ഉണ്ടാകും.
ഇത് വഴി ഇൻഷുറൻസ് ബ്രോക്കർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കാനും സെൻട്രൽ ബാങ്കിനും സാധിക്കും. ഒപ്പം യുഎഇയുടെ സാമ്പത്തിക രംഗം കൂടുതൽ കരുത്തുറ്റതാക്കാനും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് സുരക്ഷയും ഒപ്പം കൂടുതൽ എളുപ്പവുമാക്കുന്നു..
യുഎഇയിലെ ബാങ്കിങ് മേഖലയിൽ ഇനി മുതൽ കൂടുതൽ സുരക്ഷ ഉറപ്പാക്കി കൊണ്ട് നിരവധി മാറ്റങ്ങൾ നിലയിൽ വരും. ഓൺലൈൻ ഷോപ്പിംഗിനും പണം കൈമാറ്റത്തിനും ഇതുവരെ ഉപയോഗിച്ചിരുന്ന എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനം ബാങ്കുകൾ നിർത്തലാക്കുകയാണ്
പകരം ബാങ്ക് ആപ്പുകൾ വഴി നേരിട്ട് ഇടപാടുകൾ സ്ഥിരീകരിക്കുന്ന പുതിയ രീതി ഘട്ടം ഘട്ടമായി നിലവിൽ വരും. എസ്എംഎസ് വഴിയുള്ള ഒടിപികൾ തട്ടിപ്പുകാർ കൈക്കലാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. നിലവിൽ യുഎഇയിൽ സൈബർ ആക്രമണങ്ങൾ വ്യാപകമാകുകയാണ്.
അതിനാൽ സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും ബാങ്കിങ് കൂടുതൽ വേഗത്തിലാക്കാനും പുതിയ 'ഇൻ ആപ്പ്' പരിശോധന കൂടുതൽ സഹായിക്കകമാകും. ഈ സംവിധാനം പ്രാബല്യത്തിൽ വന്നാൽ പിന്നെ ഓൺലൈൻ പേയ്‌മെന്റ് നടത്തുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് കോഡ് വരുന്നതിന് പകരം ബാങ്ക് ആപ്പിൽ നിന്നാണ് അറിയിപ്പ് ലഭിക്കുക.
കൂടാതെ ഓൺലൈനിൽ കാർഡ് വിവരങ്ങൾ നൽകിയാൽ ബാങ്ക് ആപ്പിൽ ഇടപാട് സ്ഥിരീകരിക്കാൻ ആവശ്യമായ മെസ്സേജുകൾ വരും. ശേഷം ബാങ്കിന്റെ മൊബൈൽ ആപ്പ് തുറന്ന് ലോഗിൻ ചെയ്താൽ അവിടെ പെന്റിങ് ട്രാൻസാക്ഷൻ എന്ന അറിയിപ്പ് കാണാം. അതിൽ തുക, ആർക്കാണ് പണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ കൂടെ കാണാം ശേഷം ഇത് ശരിയാണെന്ന് ഉറപ്പുവരുത്തണം.
തുടർന്ന് വിവരങ്ങൾ ശരിയാണെങ്കിൽ 'അപ്രൂവ്' ചെയ്ത ശേഷം. നിങ്ങളുടെ ബയോമെട്രിക് അല്ലെങ്കിൽ സ്മാർട്ട് പിൻ ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കാൻ സാധിക്കും. എമിറേറ്റ്സ് എൻബിഡി ഉൾപ്പെടെയുള്ള ബാങ്കുകൾ ഇതിനോടകം തന്നെ ഈ സംവിധാനം ആരംഭിച്ചു കഴിഞ്ഞു.
2026 മാർച്ചോടെ യുഎഇയിലെ എല്ലാ ബാങ്കുകളും എസ്എംഎസ്, ഇമെയിൽ ഒടിപികൾ പൂർണ്ണമായും നിർത്തലാക്കുമെന്നാണ് പ്രതീക്ഷ.
പുതിയ സംവിധാനം വരുന്നതോടെ ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്റർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ആപ്പ് വഴി ഇടപാടുകൾ സ്ഥിരീകരിക്കാൻ കഴിയൂ. കൂടാതെ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഈ മാറ്റത്തോട് സഹകരിക്കാൻ ബാങ്കുകൾ ഉപഭോക്താക്കളോട് ഇതിനോടകം തന്നെ അഭ്യർത്ഥിച്ചു.
അതേസമയം സാങ്കേതികമായി അല്പം മാറ്റം വരുമെങ്കിലും പ്രവാസികളെ സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ ഈ മാറ്റം അനിവാര്യമാണ് എന്നാണ് അധികൃതരും അതുപോലെ പ്രവാസികളും അഭിപ്രായപ്പെടുന്നത്.
ഇതിനൊപ്പം യുഎഇയിൽ എഐ തട്ടിപ്പുകൾ വർധിക്കുന്നതായ റിപ്പോർട്ടുകൾ പുറത്ത്. ഓൺലൈൻ തട്ടിപ്പുകൾ യുഎഇയിൽ വർധിച്ചു വരുന്നതായി കഴിഞ്ഞ ദിവസം സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു. തട്ടിപ്പുകാർ എഐ ഉപയോഗിക്കുന്നതോടെ സാധാരണക്കാർക്ക് വഞ്ചന തിരിച്ചറിയുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറുകയാണ് എന്നും വ്യക്തമാക്കി.
ഇമെയിലുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ വഴി നടത്തുന്ന 'ഫിഷിംഗ്' ആക്രമണങ്ങളിലൂടെയാണ് 90 ശതമാനം സൈബർ കുറ്റകൃത്യങ്ങളും ആരംഭിക്കുന്നതെന്നും കൗൺസിൽ വ്യക്തമാക്കി. നേരത്തെ വ്യാജ സന്ദേശങ്ങളിൽ അക്ഷരത്തെറ്റുകളോ ഭാഷാപരമായ പിശകുകളോ ഉണ്ടായിരുന്നു. ഇത് വഴി അത് വ്യാജമാണെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നു.
എന്നാൽ എന്നാൽ ഇപ്പോൾ എഐ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാർക്ക് വളരെ കൃത്യമായ ഭാഷയിലും ഔദ്യോഗികമെന്ന് തോന്നിക്കുന്ന രീതിയിലും സന്ദേശങ്ങൾ അയക്കാൻ കഴിയുന്നതിനാൽ പൊതുജനങ്ങൾക്ക് ഇത് വ്യാജമാണോ അല്ലയോ എന്നത് തിരിച്ചറിയാൻ സാധിക്കുന്നില്ല.
ബാങ്കുകളെയോ സർക്കാർ സ്ഥാപനങ്ങളെയോ അനുകരിച്ചുകൊണ്ട് വ്യക്തികളിൽ നിന്നും പണം കൈക്കലാക്കുക എന്നതാണ് തട്ടിപ്പുകാരുടെ ലക്‌ഷ്യം.
അതിനാൽ എഐ വഴിപണമോ രഹസ്യവിവരങ്ങളോ കൈക്കലാക്കാനും ഇവർക്ക് എളുപ്പത്തിൽ സാധിക്കും. യുഎഇയിൽ നിലവിൽ ക്രിസ്മസ് പുതുവത്സര ഓഫറുകൾ നൽകുന്നതിനാൽ സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ മറുപടി നൽകുന്നതിന് പകരം അല്പനേരം ചിന്തിക്കേണ്ടതുണ്ട്.
കൂടാതെ സന്ദേശങ്ങൾക്കൊപ്പം വരുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഒപ്പം സന്ദേശത്തിന്റെ ഉറവിടം, അയച്ചയാളുടെ ഇമെയിൽ എന്നിവ പരിശോധിക്കണം. എന്തെങ്കിലും സ്പെല്ലിങ് തെറ്റുകൾ കണ്ടാൽ അത് വ്യാജമാണെന്ന് ഉറപ്പാക്കാം. അതിനാൽ അക്ഷരത്തെറ്റുകളോ മറ്റ് ഭാഷാ ശൈലിയോ ഉണ്ടോ എന്ന് കൃത്യമായി നോക്കണം.
ഇനി ബാങ്കിൽ നിന്നോ മറ്റോ സന്ദേശം ലഭിച്ചാൽ അവരുടെ ഔദ്യോഗിക നമ്പറിലോ ആപ്പിലോ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തണം. കൂടാതെ നിങ്ങളുടെ ഫോണിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ടു ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുന്നത് സുരക്ഷ വർധിപ്പിക്കും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യുന്നതിന് പകരം ഇമെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം.
https://www.facebook.com/Malayalivartha























