ഉത്തരകൊറിയ-അമേരിക്ക ബന്ധം ശക്തിപ്പെടുന്നു; ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണ കേന്ദ്രങ്ങളിൽ രാജ്യാന്തര പരിശോധന സംഘത്തിനു പ്രവേശനം അനുവദിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ

ഉത്തര കൊറിയയിലെ ആണവ, മിസൈൽ പരീക്ഷണ സ്ഥലങ്ങളിൽ രാജ്യാന്തര പരിശോധന സംഘത്തിനു പ്രവേശനം അനുവദിക്കാമെന്ന് കിം ജോങ് ഉൻ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ.
ആണവനിരായുധീകരണത്തിന്‍റെ പുരോഗതിയുമായി ബന്ധപ്പെട്ടു കിമ്മുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു പോംപിയോ ഇക്കാര്യം അറിയിച്ചത്. ഒരു ആണവ കേന്ദ്രവും ഒരു മിസൈല്‍ നിര്‍മ്മാണ കേന്ദ്രവുമാകും രാജ്യാന്തര നിരീക്ഷകര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിനു മുമ്പ് ഒട്ടേറെ കാര്യങ്ങളില്‍ ധാരണയിലെത്തേണ്ടതുണ്ടെന്നും പോംപിയോ ചൂണ്ടിക്കാട്ടി.
കിമ്മും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശ ധാരണയായെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. കൂടിക്കാഴ്ചയുടെ വേദിയും സമയവും തീരുമാനിക്കാൻ ധാരണയായിട്ടുണ്ട്.
ജൂണിൽ സിംഗപ്പൂരിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടാം കൂടിക്കാഴ്ച അഭ്യർഥിച്ച് കിം നേരത്തെ ട്രംപിന് കത്തയച്ചിരുന്നു. കൂടിക്കാഴ്ച എത്രയും പെട്ടെന്നു നടത്താനാണു തത്വത്തിൽ ധാരണയിലെത്തിയിട്ടുള്ളത്.
അതേസമയം ആണവ നിരായുധീകരണത്തിലേക്ക് ഒരുചുവടുകൂടി മുന്നോട്ടു പോയെന്ന് പോംപിയോ ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇന്നിനെ അറിയിച്ചു. വളരെ ഫലപ്രദവും സന്തോഷകരവുമായ ചര്‍ച്ചയാണ് നടന്നെതെന്നു കിം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനപരമായ അഭിപ്രായങ്ങള്‍ കൈമാറിയെന്നും ഇനിയും ഒരുപാട് മുന്നോട് പോകാനുണ്ടെന്നും കിം പറഞ്ഞതായി കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
https://www.facebook.com/Malayalivartha
























