പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകൻ മരണക്കിടക്കയിൽ; ജെയ്ഷെ മുഹമ്മദ് സംഘടയുടെ ചുമതലകൾ കൈമാറി; മസൂദ് അസര്‍ റാവല്‍പ്പിണ്ടി പട്ടാള ആശുപത്രിയില്‍ ചികിത്സയിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം

പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. മസൂദ് ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലായതിനാൽ മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്‌ക്കറും അതര്‍ ഇബ്രാഹിമുമാണ് ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ ചുമതലകള്‍ വഹിക്കുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി
50കാരനായ മസൂദ് അസറിന് നട്ടെല്ലിനും വൃക്കക്കുമാണ് ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളിപ്പോള്‍ റാവല്‍പ്പിണ്ടി പട്ടാള ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഒന്നര വര്‍ഷത്തിലേറെയായി ഇയാള്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും വിവരമുണ്ട്.
അതേസമയം സഹോദരങ്ങളായ റൗഫ് അസ്ഗര്‍ അത്തര്‍ ഇബ്രാഹിം എന്നിവര്‍ വേര്‍പിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളില്‍ ഏറ്റവും അപകടകാരിയായാണ് മസൂദ് അസറിനെ വിലയിരുത്തപ്പെടുന്നത്. 2016 ലെ പഠാന്‍കോട്ട് ആക്രമണം കൂടാതെ 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2005ലെ അയോധ്യ ആക്രമണം ഉള്‍പ്പടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പുറകില്‍ മസൂദ് അസറിന്റെ കൈകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു. അല്‍ഖ്വയ്ദയുടെയും താലിബാന്റെയും ഐ.എസ്.ഐയുടെയും പിന്തുണയോടെയാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നതെന്നാണ് കരുതപ്പെടുന്നത്. അസറിന്റെ സഹോദരനായ അതര്‍ ഇബ്രാഹീമാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ നേത്യത്വം വഹിച്ചതെന്നും കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha
























