പബ്ജി കളിയ്ക്കാൻ സമ്മതിക്കാതെ ശല്യമുണ്ടാക്കി; നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു യുവാവ് നാട് വിട്ടു

പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്‌ജി. പലതരം വീഡിയോ ഗെയിമുകൾ പ്രചാരത്തിലുണ്ടെങ്കിലും പബ്‌ജി എന്ന ഗെയിം ഇതിൽ നിന്നും ഒക്കെ ഏറെ വ്യത്യസ്തനായി തന്നെ ഇന്നും നിലനിൽക്കുന്നു. പബ്‌ജിയിൽ മുഴുകിയിരിക്കുന്നവർ തങ്ങളുടെ ചുറ്റും നടക്കുന്നത് എന്താണ് എന്ന് പോലും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ഗെയിമിനെത്തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. ഒടുവിൽ പബ്‌ജി നിരോധിക്കണം എന്ന് വരെയായി കാര്യങ്ങൾ. ഇനങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും പബ്‌ജി ആരാധകരുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.
എന്നാൽ പബ്‌ജി ഇഷ്ടം മൂത്ത് ഗർഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു നാടുവിട്ട യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത് മലേഷ്യയിലാണ്.
നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചാണ് പബ്ജി ഗെയിമിന് അടിമയായ ഭര്‍ത്താവ് സ്ഥലംവിട്ടത്. സമാധാനമായി ഇരുന്ന് കളിക്കാനാണ് വീട്ടില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ ഇയാള്‍ സ്ഥലം വിട്ടത്. ദിവസേനയുള്ള പബ്ജി ക്വാട്ട തീര്‍ക്കാന്‍ കുടുംബം സമ്മതിക്കാതെ ബുദ്ധിമുട്ടിച്ചതോടെയാണത്രേ ഈ നാടുവിടല്‍. ഭര്‍ത്താവ് നാടുവിട്ട വിവരം ഭാര്യയാണ് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിച്ചത്. എല്ലാ സമയത്തും പബ്ജി കളിച്ച് ഇരിക്കുകയും ജോലിക്ക് പോകാനോ മറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനോ തയ്യാറാകാത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ വഴക്കു പറഞ്ഞിരുന്നു. രാത്രിയില്‍ പോലും ഉറക്കമിളച്ച് ഇരുന്ന് ഗെയിം കളിച്ചതോടെയാണ് കുടുംബത്തിന്റെ സമാധാനം പോയത്. അതേസമയം പബ്ജി കളിച്ചതോടെയാണ് ഭര്‍ത്താവിന്റെ സ്വഭാവം നാശമായതെന്ന് ഭാര്യ പറയുന്നു. ഗെയിം ഭ്രാന്ത് മറന്ന് ഭര്‍ത്താവ് തിരിച്ചെത്തുമെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.
https://www.facebook.com/Malayalivartha


























