സമരത്തിൽ പ്രതിസന്ധിയിലായത് രാജ്യത്തിന്റെ ആഭ്യന്തര വകുപ്പ്... അമിത് ഷാക്ക് സംഭവിച്ച ഒരു തന്ത്രപരമായ പിഴവാണ് വൻ ഇന്റലിജൻസ് വീഴ്ചക്ക് കാരണമായത്..

ഡൽഹിയിൽ നടന്ന സമരത്തിൽ പ്രതിസന്ധിയിലായത് രാജ്യത്തിന്റെ ആഭ്യന്തര വകുപ്പ്. അമിത് ഷാക്ക് സംഭവിച്ച ഒരു തന്ത്രപരമായ പിഴവാണ് വൻ ഇന്റലിജൻസ് വീഴ്ചക്ക് കാരണമായത്. ഡൽഹി പോലീസിൽ അമിത് ഷാ നടത്തിയ അഴിച്ചുപണിയാണ് വിവാദങ്ങൾക്ക് കാരണമായത്.ഈ മാസം 17 നായിരുന്നു അഴിച്ചുപണി.ഡൽഹി പോലീസ് കമ്മീഷണറായിരുന്ന സതീഷ് ഗോൽച്ചയെ മാറ്റി വിശ്വസ്തനായ അനുരാഗ് കുമാറിനെ പകരം കൊണ്ടു വന്നു. അനുരാഗ്ഇന്റലിജൻസിൽ മാത്രം പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു. ഇതാണ് പാളിയത്.അദ്ദേഹത്തിന് ഡൽഹിയിലെ ഗ്രൗണ്ട് റിയാലിറ്റി മനസിലായില്ല. അനുഭവസമ്പത്തിന്റെ കുറവാണ് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു, ഡൽഹി പോലീസിനെ മാറ്റി നിർത്തി ഉന്നതർ സമരത്തിന് വീര്യം വർധിപ്പിച്ചു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ആണി തറച്ച ലാത്തി ഉപയോഗിച്ചാണ് ഡൽഹി പോലീസ് സമരക്കാരെ നേരിട്ടത്, കുട്ടികളെ തല്ലാൻ നിയോഗിക്കപ്പെട്ടവർ പോലീസുകാരായിരുന്നില്ല. തല്ലിചതക്കുമ്പോൾ ഡൽഹി പോലീസ് മാറി നിൽക്കുകയായിരുന്നു. പുതിയ കമ്മീഷണറുടെ ഗുണ്ടകളാണ് കുട്ടികളെ ആക്രമിച്ചത്. മഫ്ത്തിയിലെത്തിയവർ കുട്ടികളെ ആക്രമിക്കുന്ന ചിത്രങ്ങൾ രാജ്യത്തുടനീളം പ്രചരിക്കുന്നു. ഇതാണ് പ്രധാനമന്ത്രിക്ക് വെല്ലുവിളിയായത്. തന്ത്ര പൂർവം ഒതുക്കേണ്ട സമരത്തെ പുതിയ ഡൽഹി കമ്മീഷണർ കത്തിച്ചു എന്നു തന്നെ പറയാം. അത് ധർമ്മേന്ദ പ്രധാൻ എന്ന മന്ത്രിയുടെ രാജി ആവശ്യത്തിലെത്തിനിൽക്കുന്നു. കോൺഗ്രസ് നടത്തിയ മിന്നൽ സമരവും ഇന്റലിജൻസ് പാളിച്ചയുടെ ഉദാഹരണമായി മാറി. പ്രധാനമന്ത്രിക്ക് നേരിട്ട് കുട്ടികളോട് സംസാരിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള രണ്ടു സുപ്രധാന സമരങ്ങളും കോൺഗ്രസ് നടത്തിയത് കേന്ദ്രസർക്കാരിന്റെ ഇന്റലിജൻസ് സംവിധാനങ്ങളടക്കം പരാജയപ്പെട്ട രഹസ്യ നീക്കത്തിലൂടെയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയെക്കുറിച്ച് ഇന്റലിജൻസിന് സൂചന പോലും ലഭിച്ചിരുന്നില്ല. വ്യാഴാഴ്ചത്തെ ഗാന്ധി സ്മൃതി മാർച്ചിനെക്കുറിച്ചറിഞ്ഞതാകട്ടെ അവസാന നിമിഷം മാത്രമാണ് .നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ തുടക്കം മുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടും ക്രെഡിറ്റ് സി.ജെ.പി.യുടെ പാറ്റസമരം കൊണ്ടുപോകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ രാഹുൽ, തെരുവിലിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. നീക്കങ്ങളുടെ ചുക്കാനേൽപ്പിച്ചത് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് . തങ്ങൾ അവകാശങ്ങളുള്ള എം.പി.മാരാണെന്നും തെരുവിലൊന്നിച്ചിറങ്ങിയാൽ സർക്കാർ ചൂടറിയുമെന്നും രാഹുൽ ഇന്ത്യാ മുന്നണി നേതാക്കളെയും അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ സമരം തീരുമാനിച്ചത് രാഹുലും വേണുഗോപാലും ചേർന്നായിരുന്നു. ഇക്കാര്യം ഖാർഗെയുമായി ചർച്ച ചെയ്ത ശേഷം, ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെ വിളിക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഖാർഗെയുടെ വസതിയിലെത്താൻ കോൺഗ്രസ് എം.പി.മാർക്കും സഖ്യകക്ഷി നേതാക്കൾക്കും വേണുഗോപാൽ സന്ദേശം കൈമാറി. എന്നാൽ, ഇന്ത്യ എം.പി.മാരിലൂടെ വിവരം പുറത്തറിഞ്ഞ് ആദ്യസമരം തന്നെ പൊളിയുമോ എന്ന സംശയം ഉയർന്നതോടെ കോൺഗ്രസ് എം.പി.മാർ മാത്രം മതി എന്ന തീരുമാനത്തിലെത്തി.സഖ്യകക്ഷി നേതാക്കൾക്ക് പരിപാടി റദ്ദാക്കിയതായി വീണ്ടും അറിയിപ്പ് നൽകി. ഖാർഗെയുടെ വസതിയിൽ ജന്മദിന കേക്ക് മുറിയുണ്ടാവുമെന്നായിരുന്നു കോൺഗ്രസ് എം.പി.മാരടക്കം എല്ലാവരും കരുതിയത്.
മൂന്നുമണിയോടെ ഖാർഗെയുടെ വീട്ടിൽ എല്ലാവരും എത്തിയ ശേഷമാണ് 300 മീറ്ററകലെയുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടക്കാമെന്ന് പറയുന്നത്.പ്രധാനമന്ത്രിയുടെ സഞ്ചാരത്തിന് മാത്രമായുപയോഗിക്കുന്ന പ്രധാന ഗേറ്റിന് മുന്നിലായിട്ടായിരുന്നു രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള നേതാക്കൾ കുത്തിയിരുന്നത്.നേതാക്കളിരുന്ന സ്ഥലത്തിന് 150 മീറ്റർ മാത്രം അകലെയായിരുന്നു പ്രധാനമന്ത്രിയുടെ വസതി. ഇത്രയും സുപ്രധാന സ്ഥലത്ത് കോൺഗ്രസ് നേതാക്കൾ സമരം നടത്താനെത്തുമെന്ന് അവസാന നിമിഷം വരെ മാധ്യമങ്ങളടക്കം അറിയാത്തതിനാൽ ആ ഭാഗത്ത് സാധാരണ രീതിയിലുള്ള ഗതാഗതം പോലീസ് അനുവദിച്ചിരുന്നു.കോൺഗ്രസ്സിന്റെ സമരം ജനശ്രദ്ധ നേടിയതോടെ ഇന്ത്യ യോഗത്തിൽ ഇടതുനേതാക്കളടക്കം പരാതി പറഞ്ഞു.
തങ്ങളെ സമരത്തിന് ക്ഷണിക്കാത്തത് കോൺഗ്രസ്സിന്റെ ഭാഗത്തുള്ള വീഴ്ചയാണെന്ന് പി.സന്തോഷ് കുമാർ കുറ്റപ്പെടുത്തി. ഇതിൽ രാഹുൽ ഖേദ പ്രകടനവും നടത്തി. പിന്നാലെ ഇന്ത്യ സഖ്യകക്ഷികളോടും എം.പി.മാരോടും അപ്രതീക്ഷിത സമരം ഇനിയുമുണ്ടാവുമെന്നും തയ്യാറെടുക്കണമെന്നും വിവരം പെട്ടെന്നാണറിയിക്കുകയെന്നും കെ.സി. വേണുഗോപാൽ ബുധനാഴ്ച വിവരം നൽകി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ മിന്നൽ സമരം.വ്യാഴാഴ്ച ആറു മണിയോടെ 7 സുനേരി ബാഗിൽ, രാഹുലിന്റെ വസതിയിൽ, എത്താൻ നാലുമണിയോടെയാണ് നേതാക്കൾക്ക് വേണുഗോപാൽ സന്ദേശം കൈമാറിയത്. ചായസത്കാരമെന്നായിരുന്നു എല്ലാവരെയും അറിയിച്ചത്. എല്ലാവരും എത്തിയ ശേഷം ചായയും സ്നാക്സും നൽകി. ഈ സമയം തലസ്ഥാനത്ത് അടിയന്തിരാവസ്ഥ സാഹചര്യമാണുള്ളതെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു.
നേതാക്കളിൽ ചിലർ ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പോകണമെന്ന നിർദേശം വെച്ചെങ്കിലും വിദ്യാർഥി സമരത്തെ പിന്തുണക്കുക എന്ന വിശാലമായ തീരുമാനം മതി എന്ന നില സ്വീകരിച്ചു. സി.ജെ.പി.യുടെ പേര് പറയാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിച്ചു.ഇന്ത്യ ഗേറ്റ്, രാജ്ഘട്ട് എന്നീ നിർദേശങ്ങളായിരുന്നു കോൺഗ്രസ് അധികൃതർക്ക് മുന്നിൽ വെച്ചത്. അതിനാൽ ആ ഭാഗത്ത് പോലീസ് ബന്ദവസ്സ് ഉണ്ടായിരുന്നു. പെട്ടെന്നാണ് അടുത്തുതന്നെയുള്ള ഗാന്ധി സ്മൃതി മണ്ഡപം മതിയെന്ന തീരുമാനം രാഹുൽ എം.പി.മാരെ അറിയിക്കുന്നത്.ഇക്കാര്യത്തിൽ പക്ഷേ കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. മഴ വന്നതിനാൽ കുറച്ചുനേരമിരുന്ന് ആറേ മുക്കാലോടെ പുറത്തിറങ്ങിയെങ്കിലും പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിനാൽ വീണ്ടും 20 മിനിറ്റ് വൈകിയാണ് മാർച്ച് നടത്തിയത്.
ഡൽഹി പി.സി.സി.ക്കും യൂത്ത് കോൺഗ്രസ്സിനും പെട്ടെന്ന് പ്രവർത്തകരെ സജ്ജരാക്കാനും വേണുഗോപാൽ നിർദേശം നൽകിയിരുന്നു. നൂറുകണക്കിന് പ്രവർത്തകർ കൂടിയുള്ളതിനാൽ ബലപ്രയോഗം പോലീസിന് എളുപ്പമായിരുന്നില്ല. അതിനാൽ ബാരിക്കേഡ് നീക്കാൻ പോലീസ് നിർബന്ധിതരായി.രാഹുലും സംഘവും മൂന്നു ബസ്സുകളിലായി സഞ്ചരിച്ച റോഡിലായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെയും വീടുകൾ. ഇവിടെയും പോലീസ് തടഞ്ഞെങ്കിലും കോൺഗ്രസ് പ്രവർത്തകർ ബലം പ്രയോഗിച്ച് ബാരിക്കേഡ് നീക്കി.ഈ സമരങ്ങളൊന്നും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന വീഴ്ച ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും ഗാരവമായാണ് എടുത്തിരിക്കുന്നത്. സാധാരണ ഗതിയിൽ പ്രതിപക്ഷ പാർട്ടികളിലൊക്കെ സർക്കാരിന്റെ ചാരൻമാർ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും ചേർന്ന് നടത്തിയ തന്ത്രപരമായ നീക്കം ചോർത്താൻ ഇന്റലിജൻസിനായില്ല.ഇതിൽ ഇന്റലിജൻസ് വ്യത്തങ്ങൾ മറുപടി പറയേണ്ട സാഹചര്യം നിലവിലുണ്ട്. കാരണം രാഹുൽ ഗാന്ധി സമരത്തിനെത്തിയത് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലാണ്. മൂന്നുപതിറ്റാണ്ടുമുൻപ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരേ തെരുവിൽ പോലീസിന്റെ ലത്തിച്ചാർജും എല്ലുപൊട്ടുന്ന മർദനവും ഏറ്റുവാങ്ങിയ ഒരു എ.ബി.വി.പി. വിദ്യാർഥി, ഇന്ന് അതേ പ്രശ്‌നത്തിന്റെ പേരിൽ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വിചാരണ നേരിടുകയാണ്.അതാണ് കേന്ദ്ര കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.1997-ൽ ഒഡിഷയിൽ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർന്നപ്പോൾ, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥികളെ അണിനിരത്തി സമരം നയിച്ച എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു ധർമേന്ദ്ര പ്രധാൻ.
അന്ന് ആ പ്രതിഷേധത്തിനുനേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയും ധർമേന്ദ്ര പ്രധാന്റെ എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തു. അന്ന് നടത്തിയ ആ പോരാട്ടം പിന്നീട് ഒഡിഷയിൽ ബി.ജെ.പി.ക്ക് സംഘടനാപരമായ അടിത്തറയുണ്ടാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. ധർമേന്ദ്ര പ്രധാനെ ബി.ജെ.പി. നേതൃത്വത്തിലേക്കെത്തിക്കുന്നതിലും ആ പോരാട്ടം മുഖ്യപങ്കുവഹിച്ചു.ഇന്ന്, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടിലും രാജ്യംമുഴുവൻ പ്രതിഷേധമുയരുമ്പോൾ, വിചാരണക്കൂട്ടിൽ നിൽക്കുന്നത് അതേ ധർമേന്ദ്ര പ്രധാൻതന്നെയാണ്.. അന്ന് ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിന്റെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർഥി നേതാവ്, ഇന്ന് നിരന്തരം ചോദ്യപേപ്പറുകൾ ചോരുമ്പോഴും രാജിവയ്ക്കാൻ തയ്യാറാവാതെ മന്ത്രിസഭയിൽ കടിച്ചുതൂങ്ങുന്നു എന്നതാണ് ഉയരുന്ന വിമർശനം.
അതല്ല, വീഴ്ച സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ ബി.ജെ.പി. സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ, രാജിയാവശ്യത്തിൽനിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്നതാണ് സി.ജെ.പിയുടെ നിലപാട്.എന്നാൽ, കഴിഞ്ഞദിവസം മുതൽ പ്രക്ഷോഭകരെ അനുകൂലിക്കുന്നവരെ സംബന്ധിച്ച് ആശാവഹമായ ചില കാര്യങ്ങളുുണ്ട്. രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്‌സ്ബുക്ക് ലൈവിടുന്നു, ചോർച്ച നടത്തിയവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു... പിന്നാലെ കേന്ദ്രമന്ത്രിമാർ സി.ജെ.പി. വക്താക്കളുമായി സംസാരിക്കുന്നു, അവരുടെ മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ പരിഹാരം ഉറപ്പുനൽകുന്നു, രാജിക്കാര്യത്തിൽ മാത്രം നാളെവരെ സമയം ചോദിക്കുന്നു…
ഒരുപക്ഷേ, കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ ഒരു പ്രതിഷേധ സമരത്തിനോട് കേന്ദ്രസർക്കാർ ഇത്രയും ഉദാരസമീപനം സ്വീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പ്രധാന്റെ രാജി, മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, എഫ്.ഐ.ആറുകൾ പിൻവലിക്കൽ എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾകേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും ജിതേന്ദ്ര സിങ്ങിനും മുന്നിൽവെച്ചത്. രാജിയൊഴികെ മറ്റു രണ്ടാവശ്യങ്ങളും പരിഗണിക്കാമെന്നാണ് കേന്ദ്രം അതേ ചർച്ചയിൽ ഉറപ്പുനൽകിയത്. അതിനിടെ പ്രധാൻ രാജിവയ്ക്കില്ലെന്നും അങ്ങനെ ചെയ്യുന്നപക്ഷം, അത് ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമാവുമെന്നും കേന്ദ്രം നിലപാടെടുത്തതായുള്ള റിപ്പോർട്ടുകളുമുണ്ട്.ഇന്ന് ഉച്ചയോടെ സർക്കാർ പ്രഖ്യാപിക്കാൻ പോകുന്നത് എന്ത് തീരുമാനമായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അത് വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാന്റെ പടിയിറക്കം ആയിരിക്കുമോ എന്നതാണ് നിർണായകം.
അങ്ങനെയല്ലെങ്കിൽ തുടർന്നും തീക്ഷ്ണമായ സമരവേലിയേറ്റങ്ങൾക്കാകും രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുക എന്നാണ് പ്രക്ഷോഭകർ നൽകുന്ന മുന്നറിയിപ്പ്.നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) കേന്ദ്ര സർക്കാർ വൻ അഴിച്ചുപണി നടത്തി. ഇതിന്റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ ഏജൻസിയിൽനിന്ന് പിരിച്ചുവിട്ടു. ഏജൻസി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണിത്.പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. വ്യക്തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്രത്തിൻ്റെ നീക്കം. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്നതിനായിരിക്കും പ്രാഥമിക പരിഗണന.
സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിൻ്റെ തുടർച്ചയായി പുതിയ പരീക്ഷാസംവിധാനം ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതനുസരിച്ച്, പരീക്ഷ നടത്താൻ പുറംകരാർ നൽകുന്ന രീതിയിൽ മാറ്റങ്ങൾ വരും. ഉത്തരവാദിത്വം വർധിപ്പിക്കാനും പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ കുറയ്ക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കും.നീറ്റ് യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നീറ്റ് കൂടാതെ ജെഇഇ മെയിൻ, സിയുഇടി തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുപതോളം ദേശീയതല പരീക്ഷകൾ നടത്തുന്നത് എൻടിഎ ആണ്. ഒരുമാസത്തിനകം പുതിയ നിർദേശങ്ങൾ നടപ്പിലാക്കുമെന്നാണ് സൂചന. ഇതും സർക്കാരിനെ സംബന്ധിച്ച് കീഴടങ്ങലായി മാറി.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം കോടതികൾ സ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെതന്നെ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു.
കേസുകൾ മൂന്നുമാസത്തിനകം തീർപ്പാക്കി ശിക്ഷ പ്രഖ്യാപിക്കുന്ന വിധത്തിലായിരിക്കും അതിവേഗ കോടതികളുടെ പ്രവർത്തനം. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കുള്ള തടവ് ശിക്ഷയും പിഴയും വർദ്ധിപ്പിക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. അത്തരത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 വർഷംവരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകുന്നതിൽ വീഴ്‌ച വരുത്തുന്ന സേവനദാതാക്കൾക്ക് നിലവിലെ നിയമപ്രകാരം ഒരു കോടിവരെ പിഴ ചുമത്താം. സംഘടിത കുറ്റകൃത്യങ്ങൾക്ക് അഞ്ച് മുതൽ 10 വർഷംവരെ തടവും കുറഞ്ഞത് ഒരു കോടിവരെ പിഴയുമാണ് നിലവിലെ ശിക്ഷ.
നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തിൽ സർക്കാർ കീഴടങ്ങാൻ കാരണമായത് ഇന്റലിജൻസ് വീഴ്ചയാണെന്ന് മനസിലാക്കുന്നു.
https://www.facebook.com/Malayalivartha


























