കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ: കേസിൽ പാക് വാദം ആരംഭിച്ചു

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന്റെ വിചാരണ ആരംഭിച്ചു. മുസ്ലീം പേരിലെടുത്ത പാസ്‍പോര്‍ട്ട് ജാദവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്. പാക്കിസ്ഥാന് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂദ് ഖാനാണ് വാദിക്കുന്നത്. കുല്‍ഭൂഷണിനെ ചാരപ്രവര്‍ത്തനത്തിനായി പാക്കിസ്ഥാനിലേക്ക് അയച്ചതില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം വാദിച്ചു.
ബലൂചിസ്ഥാനിൽ ചാരപ്രവര്‍ത്തനത്തിന് ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്ന് മന്‍സൂദ് ഖാന് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളില്‍ തങ്ങള്‍ക്കു ബാധ്യതയുണ്ട്. പാക്കിസ്ഥാന് ഭരണഘടനപ്രകാരം നിയമപരമായ നടപടികളാണ് കുല്‍ഭൂഷണിന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് ദിവസം നീളുന്ന വാദങ്ങളിൽ ഇന്നലെ ഇന്ത്യയാണ് വാദിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്. അതേസമയം യാതൊരു തെളിവും ഇല്ലാതായാണെന്ന് ജാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യ വാദിച്ചത്.
കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അനധികൃതമായി തടവിൽ വച്ചിരിക്കുകയാണെന്നും കോൺസുലേറ്റിന്‍റെ സഹായം പോലും നൽകാൻ അനുവദിക്കാതെ പാക് കോടതിയിൽ വിചാരണ നടത്തിയത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു. ജാദവിനെ തട്ടിക്കൊണ്ടു പോയതാണെന്നും ഇന്ത്യ വാദിച്ചു.
48-കാരനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ പോലും അനുവദിക്കാതെ ജാദവിനെ ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് വാദിക്കാൻ അനുവാദം നൽകാതെ പാകിസ്ഥാനിലെ പട്ടാള കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജാദവിനെ ചാരവൃത്തി ആരോപിച്ച് തൂക്കിക്കൊല്ലാൻ വിധിച്ചു.
https://www.facebook.com/Malayalivartha


























