ടക്കേഷിമ ദ്വീപിനെ ചൊല്ലിയുള്ള ജപ്പാന്‍- ദക്ഷിണ കൊറിയ അവകാശത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള അവകാശത്തര്‍ക്കം വീണ്ടും സജീവമാകുന്നു.ടക്കേഷിമ ദ്വീപസമൂഹത്തിന്റെ പേരിലെ അവകാശ തർക്കത്തമാണ് വീണ്ടും ഉടലെടുത്തിരിക്കുന്നത്.
ദ്വീപസമൂഹത്തിന്റെ നിയന്ത്രണം കൈക്കലാക്കാനായി ജപ്പാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ടോക്കിയോയിൽ പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി.
ദ്വീപസമൂഹത്തില്‍ തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് സ്ഥാപിക്കുന്നതിനായി ഫെബ്രുവരി 22 ടക്കേഷിമ ദിനമായി ജപ്പാന്‍ ആചരിച്ചുപോരുന്നു. ഇതിന്റെ ഭാഗമായി ദിനാചരണ പരിപാടികള്‍ക്കായി ടോക്കിയോയില്‍ എത്തിയവരില്‍ ചിലരാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ദ്വീപില്‍ ദക്ഷിണ കൊറിയ ഏകപക്ഷീയമായി നടത്തുന്ന ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്ന് ജാപ്പനീസ് പാര്‍ലമെന്ററി കാര്യ സഹ മന്ത്രി വ്യക്തമാക്കി.
അസ്വീകാര്യമായ കാര്യങ്ങള്‍ നയതന്ത്രത്തില്‍ എന്നും അസ്വീകാര്യമായിരിക്കുമെന്നും ടക്കേഷിമയില്‍ ദക്ഷിണ കൊറിയ നടത്തുന്ന ഏകപക്ഷീയ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നും ജപ്പാന്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഹിരോഷി ആന്‍ഡോ പറഞ്ഞു.
ജപ്പാന്‍ സമുദ്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപുകളുടെ സമൂഹമാണ് ടക്കേഷിമ ദ്വീപ സമൂഹം. ദക്ഷിണ കൊറിയയില്‍ ഇത് ഡോക്ക്ഡോ എന്നറിയപ്പെടുന്നു.
2011ല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കിന്റെ ടക്കേഷിമ ദ്വീപ് സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവകാശ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയത്. ദക്ഷിണ കൊറിയയിലെ വിവിധ നേതാക്കള്‍ പിന്നീട് ദ്വീപില്‍ സന്ദര്‍ശനത്തിനെത്തി.
ഇതിനുപുറമേ , ദക്ഷിണ കൊറിയയുടെ അവകാശവാദത്തിനെതിരെ ജപ്പാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ തീര്‍പ്പായിട്ടുമില്ല. ജപ്പാന്റെ അനുമതി ഇല്ലാതെ ദ്വീപിന് സമീപം ദക്ഷിണ കൊറിയ നടത്തുന്ന സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങളും സൈനിക പരിശീലന പരിപാടികളും രംഗം കൂടുതല്‍ വഷളാക്കുകയും ചെയ്തു.
ജപ്പാനും അമേരിക്കയുമായുള്ള സമാധാന ഉടമ്പടിക്ക് ശേഷം 1954 മുതല്‍ ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപുകള്‍.
https://www.facebook.com/Malayalivartha