ഇനി ഇമ്രാനൊന്ന് വിറയ്ക്കും; സേനയ്ക്ക് കരുത്തായി ഇസ്രയേൽ സ്പൈക് മിസൈൽ
ജെയിംസ് കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചു നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനുമായി സംഘർഷാവസ്ഥ തുടരവെ പ്രതിരോധം ശക്തമാക്കുകയാണ് ഇന്ത്യ. ഇപ്പോഴിതാ ശത്രു ടാങ്കറുകളെ തരിപ്പണമാക്കാനായി ഇന്ത്യൻ സേനയ്ക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂട്ടായി ഇസ്രയേൽ സ്പൈക് മിസൈലുകൾ എത്തിക്കഴിഞ്ഞു. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനി റഫാൽ നിർമിക്കുന്ന സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) സേന അതിര്‍ത്തിയില്‍ വിന്യസിച്ചത്. വാങ്ങാൻ തീരുമാനിച്ച 240 സ്പൈക് മിസൈലുകളുടെ ആദ്യ യൂണിറ്റുകളാണ് ഇപ്പോൾ സേനയുടെ ഭാഗമായിരിക്കുന്നത്.
ഇസ്രയേലിൽനിന്നു ഡസൻ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ 10 ദിവസം മുൻപ് ഇന്ത്യയിലെത്തിയതായി സേനാവൃത്തങ്ങൾ അറിയിച്ചു. ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷമാണ് ഇത്തരം മിസൈലുകളുടെ അഭാവം സേന തിരിച്ചറിഞ്ഞത്. ഡിആർഡിഒ തദ്ദേശീയമായി മികച്ച മിസൈലുകൾ യാഥാർഥ്യമാക്കുന്നതു വരെ വരും വർഷങ്ങളിലും കൂടുതൽ മിസൈലുകൾ വാങ്ങേണ്ടി വരുമെന്നു സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 13 ലക്ഷം സൈനികരുള്ള ഇന്ത്യയിൽ 50 ശതമാനത്തോളം ആയുധങ്ങളുടെ കുറവുണ്ടെന്നാണു റിപ്പോർട്ട്.
പരീക്ഷണങ്ങളിൽ ‘പരാജയപ്പെട്ട’ സ്പൈക് മിസൈലുകൾ വാങ്ങുന്നതിൽ പ്രതിരോധ മന്ത്രാലയത്തിലെ ചിലർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യഥാർഥത്തിൽ എണ്ണായിരത്തിലേറെ സ്പൈക് മിസൈലുകൾ വാങ്ങാനായിരുന്നു കരാർ. എന്നാൽ ചില മാനദണ്ഡങ്ങൾ പാലിക്കാൻ മിസൈലിനു സാധിക്കാത്തതിനാൽ എണ്ണം കുറയ്ക്കുകയായിരുന്നു. രണ്ടു വർഷത്തെ നിരന്തര ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം, കഴിഞ്ഞ ജനുവരിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ത്യയിൽ എത്തുന്നതിനു ഒരാഴ്ച മുമ്പ് പ്രതിരോധ മന്ത്രാലയം ഇടപാട് റദ്ദാക്കി. കൈവശമുള്ള ആയുധങ്ങളിൽ 60 ശതമാനം കുറവുണ്ടെന്നതു പരിഹരിക്കാനായി നാലാം തലമുറ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ വാങ്ങാൻ 2006ൽ ആണ് സേന ആലോചന തുടങ്ങിയത്.
മിലൻ–2ടി, കൊങ്കൂർസ് മിസൈൽ എന്നിവയ്ക്കു പകരമാകാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന സ്പൈക് മിസൈലുകൾക്കു സാധിക്കുമെന്നാണു നിഗമനം. പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ച കരാറിനെ മറികടന്ന് ‘അടിയന്തര കരസ്ഥമാക്കൽ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സേന ഇപ്പോൾ സ്പൈക് മിസൈൽ വാങ്ങാനൊരുങ്ങുന്നതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങളിൽ മൂന്നു സൈനിക ഉപമേധാവികൾക്ക് 500 കോടി രൂപ വരെ സ്വന്തംനിലയ്ക്ക് ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറിൽ കേന്ദ്ര സർക്കാർ നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപാട്.
https://www.facebook.com/Malayalivartha