ചൈനക്കാര്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ മടിക്കുന്നു, ചൈന രക്തക്കടത്ത് മാഫിയയുടെ പിടിയില്‍!
ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയും രാജ്യാന്തര രക്തമാഫിയാ സംഘങ്ങളേയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയില്‍നിന്നു ഹോങ്കോങ്ങിലേക്ക് വ്യാപക രക്തക്കടത്താണ് നടക്കുന്നത്. അടുത്ത തലമുറ വളരണോ എന്നു തീരുമാനിക്കുന്ന നിര്‍ണായക തീരുമാനം എടുക്കുന്നതിനാണ് ചൈനക്കാര്‍ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്.
2019 ഫെബ്രുവരിയില്‍ ഒരു 12 വയസ്സുകാരിയെ ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയെയും ഹോങ്കോങ്ങിനെയും വേര്‍തിരിക്കുന്ന ലുവാഹു ജില്ലയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളുടെ ബാഗില്‍ ആഹാരമോ നോട്ടുബുക്കുകളോ ആണ് സാധാരണ ഉണ്ടാകുകയെന്നതിനാല്‍ കാര്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം തയാറായില്ല. തിങ്ങിനിറഞ്ഞു വീര്‍ത്തിരിക്കുന്ന ബാഗ് കണ്ട് സംശയം തോന്നിയതോടെ തുറന്നു പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളുടെ 142 രക്തസാംപിളുകളാണ് ബാഗില്‍നിന്ന് കണ്ടെടുത്തത്.
ഇത്തരത്തിലുള്ള അറസ്റ്റ് മുന്‍പു രേഖപ്പെടുത്തിയത്് 2017 ജൂലൈയിലാണ്. അതിര്‍ത്തിയില്‍ മുടന്തി നീങ്ങികൊണ്ടിരുന്ന മധ്യവയസ്‌കയെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ചെറിയ കുപ്പികളിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിരവധി രക്തസാംപിളുകളാണ് കണ്ടെടുത്തത്. നാലു ദിവസങ്ങള്‍ക്കുശേഷം മറ്റൊരു സ്ത്രീ കൂടി പിടിയിലായി. വലിയ ബാഗ് നിറയെ സ്ത്രീകളുടെ രക്തസാംപിളുകളുമായി ഹോങ്കോങ്ങിലേക്കു പോകുകയായിരുന്നു. 203 സാംപിളുകളാണ് അന്ന് പിടിച്ചെടുത്തത്.
ചൈനീസ് അതിര്‍ത്തി കടത്തി രക്തസാംപിളുകള്‍ ഇടനിലക്കാരനു കൈമാറുകയെന്നതായിരുന്നു ഇവരുടെ ദൗത്യം. 4 മുതല്‍ 42 ഡോളറാണ് ഒരു സാംപിളിന് ഏജന്‍സി ഇവര്‍ക്കു നല്‍കിയിരുന്നത്. ഗര്‍ഭം ആറോ ഏഴോ ആഴ്ചകള്‍ പിന്നിടുന്ന സ്ത്രീകളാണു ഹോങ്കോങ്ങിലെ ക്ലിനിക്കുകളിലേക്കു രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത്. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയ പരിശോധനയ്ക്ക് ചൈനയില്‍ 2002-മുതല്‍ വിലക്കുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനാണു ഹോങ്കോങ്ങില്‍ പരിശോധന. പെണ്‍കുട്ടിയാണെന്നോ ജനിതക വൈകല്യങ്ങളുള്ള കുഞ്ഞാണെന്നോ മനസ്സിലായാല്‍ അതോടെ കഥ കഴിഞ്ഞു. ഉടനെ സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതാണ് ചൈനയിലെ പൊതുരീതി.
എന്‍ ടി സ്‌കാനിങ്ങിന്റെ കൂടെ നടത്താവുന്ന വേദനരഹിതമായ ആധുനിക പരിശോധനയാണ് നോണ്‍ ഇന്‍വേസീവ് പ്രീനാറ്റല്‍ ടെസ്റ്റിങ് (എന്‍ ഐ പി ടി). നൂതനമായ എന്‍ ഐ പി ടി പരിശോധന രൂപം കൊണ്ട നാടാണ് ഹോങ്കോങ്. ഈ പരിശോധനയിലൂടെ ലിംഗനിര്‍ണയത്തിനു മാത്രമല്ല, 99% ശതമാനം വരെ ഭ്രൂണത്തിന്റെ ക്രോമസോം വൈകല്യങ്ങള്‍ വരെ മുന്‍കൂട്ടിയറിയുവാനും സാധിക്കും. വന്‍തുകയാണ് ചൈനക്കാരില്‍നിന്ന് ഹോങ്കോങ്ങിലെ ലാബുകള്‍ ഈടാക്കുന്നത്.
സ്‌കാനിങ് റിപ്പോര്‍ട്ടും രക്തസാംപിളും എത്തിച്ചാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന വിവരം അറിയിക്കുന്ന സംഘങ്ങള്‍ മാഫിയ ആയി ചുവടുമാറാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ചൈനീസ് സമൂഹമാധ്യമം വൈബോയില്‍ ഏജന്‍സികളുടെ നിരവധി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മൃഗരൂപത്തിലുള്ള കളിപ്പാട്ടങ്ങളിലോ പ്രത്യേക ബോക്‌സുകളിലോ രക്തസാംപിളുകള്‍ ഒളിപ്പിച്ചു കടത്താന്‍ ഏജന്‍സികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാറുണ്ട്. ആശുപത്രിയില്‍ എത്തിയോ നഴ്‌സുമാരെ വീട്ടിലെത്തിച്ചോ സാംപിളുകള്‍ എടുത്തശേഷം ഏജന്റുമാര്‍ വഴി ഹോങ്കോങില്‍ എത്തിക്കും.
അതിര്‍ത്തിയില്‍ പരിശോധന കര്‍ക്കശമാക്കിയതോടെ കുറിയറിലൂടെ രക്തസാംപിളുകള്‍ അയക്കുന്നതും കൂടി. ഇടപാടുകാരനെന്ന വ്യാജേന രാജ്യാന്തര മാധ്യമം രക്തക്കടത്ത് ഏജന്‍സിയുമായി വിചാറ്റ് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 2002-ലെ നിയമം മൂലമാണ് ഭ്രൂണത്തിന്റെ ലിംഗ നിര്‍ണയ പരിശോധന ചൈനയില്‍ കര്‍ശനമായി നിരോധിച്ചത്. 2017 മുതല്‍ ഹോങ്കോങ്ങിലേക്കുള്ള രക്തക്കടത്ത് നിയമം മൂലം നിരോധിച്ചുവെങ്കിലും ഭ്രൂണത്തിന്റെ ലിംഗ നിര്‍ണയ പരിശോധനയോ രക്തക്കടത്തോ തടയാന്‍ കഴിഞ്ഞില്ല.
ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ രക്തപരിശോധന നടത്താവൂ എന്നാണ് ഹോങ്കോങ്ങിലെ നിയമം. പക്ഷേ, സ്വകാര്യ ക്ലിനിക്കുകളും രക്തക്കടത്ത് മാഫിയാ സംഘവും ചേര്‍ന്നു നിയമം അട്ടിമറിച്ചു പണം കൊയ്‌തെടുക്കുകയാണ്. നാഷനല്‍ യുണിവേഴ്സ്റ്റി ഓഫ് സിംഗപ്പൂരിന്റെ പഠനം അനുസരിച്ച് ഈ അനധികൃത പരിശോധന മൂലം 1970 മുതല്‍ 2017 വരെ കാലയളവില്‍ ചൈനയില്‍ 12 ലക്ഷത്തോളം പെണ്‍ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha