പിള്ളശാപം ഒഴിയാതെ ചൈനയിലും ഈ ക്രൂരത; ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന പ്രക്ഷോഭകരേക്കാള്‍ ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഭ്രൂണലിംഗ നിര്‍ണയ ക്ലിനിക്കുകള്‍ ചൈനയുടെ ഉറക്കം കെടുത്തുന്നു
ഒന്നിലധികം കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒറ്റക്കുട്ടി നയത്തില്‍ തുടരാന്‍ തീരുമാനിച്ചതോടെ ചൈന പ്രതിരോധത്തിലായി. ചൈനീസ് ജനതയക്ക് ഒറ്റ കുഞ്ഞുമതി, അത് ആണ്‍കുട്ടി തന്നെയാകണമെന്നു ദമ്പതികള്‍ നിലപാട് എടുത്തു. ഇതോടെയാണു ഭ്രൂണലിംഗ നിര്‍ണയ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളിലേക്ക് അയക്കാന്‍ സഹായിക്കുന്ന മാഫിയകള്‍ രൂപം കൊണ്ടത്. ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന പ്രക്ഷോഭകരേക്കാള്‍ ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്ലിനിക്കുകള്‍ ചൈനയുടെ ഉറക്കം കെടുത്തുകയാണ്.
ഭ്രൂണലിംഗ നിര്‍ണയ പരിശോധന നിര്‍ബാധം നടക്കുകയും പെണ്‍കുഞ്ഞാണെങ്കില്‍ യാതൊരു ദയയുമില്ലാതെ െകാലക്കത്തിക്കു ഇരയാകുന്നതു തുടരുകയും ചെയ്തതോടെ ശിശുജനന നിരക്കില്‍ ചൈന പിന്നോട്ടു പോയി. ഭ്രൂണലിംഗ നിര്‍ണയ പരിശോധനയ്ക്കായി ഹോങ്കോങ്ങിലേക്കു രക്തം കടത്താന്‍ സഹായിക്കുന്ന ഏജന്‍സികള്‍ ചൈന തദ്ദേശീയമായി വികസിപ്പിച്ച സമൂഹമാധ്യമായ വൈബോയാണു തട്ടകമായി തിരഞ്ഞെടുത്തത്. വൈബോയില്‍ 3,80,000 പേര്‍ പിന്തുടര്‍ന്ന ഏജന്‍സി ഏകദേശം 35,000 രൂപയാണ് ഓരോ ഇടപാടിനും ഈടാക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഭരണകൂടം സമ്മര്‍ദത്തിലായി. 1979 ലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. 1950 കളില്‍ തന്നെ ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും 1959 മുതല്‍ 1961 വരെയുണ്ടായ കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വൈകിപ്പിച്ചു. 1979 മുതല്‍ ഒറ്റക്കുട്ടി നയം ചൈന അക്രമാസ്‌കതമായി നടപ്പാക്കി. 1980 കളില്‍ നിയമത്തില്‍ ചില ഇളവു വരുത്തി. 2000ല്‍ ജനസംഖ്യ 140 കോടിയില്‍ എത്തിയതോടെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ദമ്പതികള്‍ രാഷ്ട്രത്തിന്റെ ശത്രുക്കളായി മാറി. 2006 ല്‍ ചില പ്രവിശ്യകളില്‍ ഈ നിയമത്തിനു അയവുണ്ടായി. 2013ല്‍ രക്ഷിതാക്കള്‍ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളാകാമെന്ന ഇളവ് അനുവദിച്ചു. 2015 ഓടെ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കി രാഷ്ട്രത്തിനു പുതുജീവന്‍ നല്‍കാന്‍ ഭരണകൂടം പൗരന്‍മാരോട് അഭ്യര്‍ഥിച്ചു. ഒറ്റക്കുട്ടി നയം വഴി 40 കോടി ജനനങ്ങള്‍ തടഞ്ഞുവെന്ന് ഒരിക്കല്‍ ലോകത്തോട് അഹങ്കാരത്തോട് വിളിച്ചുപറഞ്ഞ ചൈന സ്വരം മാറ്റി. ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വളര്‍ത്തിയിരുന്ന ഭൂതകാലമുള്ള ചൈനീസ് ജനത, ഭരണകൂടം അനുവദിച്ചിട്ടും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാത്തതാണ് അധികൃതരുടെ ഇപ്പോഴത്തെ തലവേദന. ഗര്‍ഭ നിരോധന ഉറകളുടെയും ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളുടെയും വലിയ വിപണിയായി ചൈനയെ മാറ്റിയ, രാജ്യത്തെ സ്ത്രീ പുരുഷ അനുപാതത്തില്‍ ഗുരുതരമായ അന്തരമുണ്ടാക്കിയ ഒറ്റക്കുട്ടി നയം പൊളിച്ചെഴുതാനുള്ള പെടാപ്പാടിലാണു ചൈന. 121 പുരുഷന്‍മാര്‍ക്ക് 100 സ്ത്രീകള്‍ എന്ന നിലയിലാണ് ചൈനയിലെ സ്ത്രീ പുരുഷ അനുപാതം. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സ്ഥാപിച്ച ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തന്നെ ഇടിച്ചുനിരത്തി.
കംബോഡിയയില്‍ നിന്നോ ലാവോസില്‍ നിന്നും െതാഴില്‍ വീസയില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്നു ചൈനീസ് യുവാക്കള്‍ കല്യാണം കഴിക്കാന്‍ ക്യൂ നില്‍ക്കുന്ന സാഹചര്യമാണിപ്പോള്‍. യുഎന്‍ കണക്കുപ്രകാരം 2050 ഓടെ ചൈനയില്‍ 60 കഴിഞ്ഞവരുടെ എണ്ണം 440 ദശലക്ഷം ആകും.
https://www.facebook.com/Malayalivartha