ഓണ്‍ലൈന്‍ വഴി വിറ്റ ബേബി പൗഡറിൽ ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം; ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡറിന്റെ 33,000 ടിന്നുകള്‍ തിരികെ വിളിച്ചു; വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവ്
ബേബി പൗഡറിന്റെ 33,000 ടിന്നുകള്‍ തിരികെ വിളിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍, ഓണ്‍ലൈന്‍ വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അമേരിക്കയിലാണ് പൗഡര്‍ ടിന്നുകള്‍ തിരികെ വിളിച്ചത്. വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവാങ്ങുന്നത്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്‌ബെസ്‌റ്റോസ് . ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള പൗഡര്‍ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമായെന്ന് ആരോപിച്ച് 15,000ല്‍ അധികം കേസുകളാണ് ഉപഭോക്താക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ നല്‍കിയിട്ടുള്ളത്.
ആസ്ബെറ്റോസ് ഒരു കാര്‍സിനോജെനാണ്. ഇത് മെസോതെലിയോമ എന്ന കാന്‍സറിന് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബേബി പൗഡറിലെ ഈ ഘടകവുമായി നിരന്തരം സമ്പർക്കമുണ്ടായതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് കാന്‍സറുണ്ടായെന്ന് പതിനായിരക്കണക്കിന് പേരാണ് ഇതുവരെ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും ഈ ഘടകത്തെ പൗഡറില്‍ നിന്നും ഒഴിവാക്കാന്‍ ജോണ്‍സന്‍ തയ്യാറായിട്ടില്ലെന്ന വിമര്‍ശവും ശക്തമാണ്. തങ്ങളുടെ ഉല്‍പന്നങ്ങളില്‍ വ്യാപകമായി ആസ്ബെറ്റോസില്ലെന്നാണ് കഴിഞ്ഞ മാസത്തെ എഫ്ഡിഎ ടെസ്റ്റുകളെ ഉദ്ധരിച്ച് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പ്രതികരിച്ചിരിക്കുന്നത്.
എന്നാല്‍ പൗഡറില്‍ ആസ്ബെറ്റോസുണ്ടെന്ന് കണ്ടെത്തിയതോടെ ഇന്നലത്തെ വ്യാപാരത്തില്‍ ജോണ്‍സന്റെ ഓഹരി വിലയില്‍ 2.6 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കമ്പനിയോട് ജനത്തിന് കടുത്ത ധാര്‍മിക രോഷമുയരാന്‍ തുടങ്ങിയതിന്റെ പ്രതിഫലനമാണിതെന്ന് വിമര്‍ശകര്‍ എടുത്ത് കാട്ടുകയും ചെയ്യുന്നുണ്ട്.തങ്ങളുടെ പൗഡര്‍ ആസ്ബെറ്റോസ് രഹിതമാണെന്ന് ദശാബ്ദങ്ങളായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളിലൂടെ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ഇവരുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്.
തങ്ങളുടെ പൗഡറില്‍ ആസ്ബറ്റോസ് അംശം അടങ്ങിയിട്ടുണ്ടെന്ന് കമ്പനി നേരത്തെ തന്നെ തിരിച്ചറിഞ്ഞ കാര്യമാണെന്നും എന്നിട്ടും അത് മറച്ച് വയ്ക്കുകയായിരുന്നുവെന്നുമാണ് റോയിട്ടേര്‍സ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 1971 മുതല്‍ 2000 വരെ നിരന്തരം നടത്തിയിരുന്ന ടെസ്റ്റുകളിലെല്ലാം കമ്പനിയുടെ പൗഡറില്‍ ചെറിയ അളവില്‍ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നുവെന്നാണ് ഈ അന്വേഷണം എടുത്ത് കാട്ടുന്നത്. എന്നാല്‍ കമ്പനിയുടെ ഉന്നതാധികാരികള്‍ ഇക്കാര്യം മറച്ച് വയ്ക്കുകയായിരുന്നുവെന്നും റോയിട്ടേര്‍സ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ് കമ്പനി ദശാബ്ദങ്ങളായി ആസ്ബെസ്റ്റോസിന്റെ സാന്നിധ്യമുള്ള പൗഡറാണ് വിറ്റ് വരുന്നത്. ഈ പൗഡര്‍ ഉപയോഗിക്കുന്നതുമൂലം അണ്ഡാശയ ക്യാന്‍സര്‍ ഉള്‍പ്പെടയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിൽ വാർത്താ ഏജൻസിയായ റായിട്ടേഴ്സ് ഇതിന് മുമ്പ് അന്വേഷണം നടത്തിയിരുന്നു. കമ്പനിയുടെ രേഖകള്‍ പ്രകാരം 1971ലും 2000ലും നടത്തിയ പരിശോധനയില്‍ പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നവജാത ശിശുക്കള്‍ക്കായുള്ള പൗഡറില്‍ അസ്ബസ്റ്റസ് ഇല്ലെന്നും ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതികരണവുമായി രംഗത്തെത്തുന്നു.
https://www.facebook.com/Malayalivartha