ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീവച്ച് കൊന്നു; ബംഗ്ലദേശില്‍ 16 പേര്‍ക്ക് വധശിക്ഷ

ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസില്‍ മതപാഠശാലാ പ്രധാന അധ്യാപകന്‍ അടക്കം 16 പേരെ ബംഗ്ലദേശില്‍ വധശിക്ഷയ്ക്കു വിധിച്ചു. കഴിഞ്ഞ ഏപ്രില്‍ 10-നാണു നസ്രത്ത് ജഹാന്‍ റഫി (18) മരണമടഞ്ഞത്.
മാര്‍ച്ച് 27-നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളര്‍ത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നുളള പെണ്‍കുട്ടിയായിരുന്നു നസ്രത്ത്. ഫെനിയിലുളള മദ്രസയില്‍ പഠിച്ചിരുന്ന നസ്രത്തിനെ മാര്‍ച്ച് 27-ാം തീയതി പ്രധാന അധ്യാപകന്‍ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ശക്തമായി എതിര്‍ത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി.
യാഥാസ്ഥിതിക കുടുംബങ്ങളില്‍നിന്നു വരുന്ന മറ്റു പെണ്‍കുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാല്‍ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താല്‍ സംഭവം മൂടിവയ്ക്കാന്‍ നസ്രത്ത് തയാറായില്ല. മാതാപിതാക്കള്‍ക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരിഹാസപൂര്‍വമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി കേട്ടത്.
പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകള്‍ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദര്‍ശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സംഭവം വന്‍ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിര്‍ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങി.
എപ്രില്‍ 6-ന് പരീക്ഷയെഴുതാനായി മതപാഠശാലയില്‍ നസ്രത്ത് തിരിച്ചെത്തി. അവളുടെ ഒരു സുഹൃത്തിനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ടെറസില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അപ്പോള്‍ തന്നെ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവന്‍ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലില്‍ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികള്‍ ഒരോരുത്തരായി പിടിയിലായി. എപ്രില്‍ 10-ന് നസ്രത്ത് മരണത്തിനു കീഴടങ്ങി.
ലൈംഗികപീഡന ആരോപണം ഉന്നയിച്ച് പ്രധാന അധ്യാപകനെതിരെ മാര്‍ച്ച് അവസാനമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകന്‍ ജയിലില്‍നിന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ആളുകളെ നിയോഗിക്കുകയായിരുന്നു. പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും ചില വിദ്യാര്‍ഥികളും ചേര്‍ന്നു മതപാഠശാലയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ടു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. 80% പൊള്ളലേറ്റ പെണ്‍കുട്ടി നാലാം ദിവസം ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ ബംഗ്ലദേശിലെങ്ങും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സമ്മര്‍ദത്തിലാക്കി ധാക്കയില്‍ പ്രക്ഷോഭം ദിവസങ്ങളോളം നീണ്ടു. അതിവേഗ കോടതിയിലാണു വിചാരണ നടന്നത്.
കൊല്ലപ്പെടുമ്പോള്‍ 18 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികള്‍ കൊന്നത്. അവളുടെ നിലവിളി കേള്‍ക്കാവുന്നത്ര അടുത്ത് സഹോദരന്‍ ഉണ്ടായിരുന്നു. പക്ഷേ അവളുടെ അടുത്തെത്താന്‍ കൊലയാളികള്‍ അയാളെ അനുവദിച്ചില്ല. 80 ശതമാനം പൊള്ളലേറ്റ താന്‍ വൈകാതെ മരിക്കുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അവള്‍ മരണമൊഴി രേഖപ്പെടുത്തി. 'എന്നെ പ്രധാന അധ്യാപകന്‍ ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാന്‍ പോരാടും' - മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ, തന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ തുറന്നു കാട്ടിയ, കൊച്ചു പെണ്‍കുട്ടിക്കു മുന്‍പില്‍ തല കുനിച്ചു ബംഗ്ലദേശ്.
എപ്രില്‍ 10-ന് മരണത്തിനു കീഴടങ്ങുമ്പോള്‍ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാന്‍ റഫി എന്ന പതിനെട്ടുകാരിയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒത്തുകൂടിയത്. സംഭവം നടന്നു മണിക്കൂറുകള്‍ക്കുളളില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട 16 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേല്‍ കൊലക്കുറ്റമടക്കമുളള വകുപ്പുകള്‍ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി.
താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനില്‍ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയില്‍ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തല്‍സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ലൈംഗിക അതിക്രമങ്ങളില്‍ ലജ്ജിക്കേണ്ടതു പെണ്‍കുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇരകള്‍ക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചര്‍ച്ചകള്‍ ഉണ്ടായി.
ഏപ്രില്‍ 17-ന് മുഖ്യപ്രതി അബ്ദൂര്‍ റഹിം, താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേര്‍ന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തി. ഏപ്രില്‍ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേര്‍ന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു. പ്രതികള്‍ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്.
https://www.facebook.com/Malayalivartha