ദത്തെടുത്ത ഏഴു കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയും യൂട്യൂബ് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യൂട്യൂബ് അമ്മ മരിച്ചു
ദത്തെടുത്ത ഏഴു കുട്ടികളെ പണം സമ്പാദിക്കുന്നതിനായി ക്രൂരപീഡനത്തിന് ഇരയാക്കുകയും യൂട്യൂബ് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത് മിഷേല്‍
ഹക്നീ എന്ന പേരില്‍ പ്രശസ്തയായ മിഷേല്‍ ഹോബ്‌സണ്‍ ( 48) ആശുപത്രിയില്‍ മരിച്ചു. ആറു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെക്കൊണ്ട് വിവിധ സാഹസിക കൃത്യങ്ങള്‍ ചെയ്യിക്കുകയായിരുന്നു 250 ദശലക്ഷം കാഴ്ചക്കാരും 8 ലക്ഷത്തില്‍പരം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടായിരുന്ന ചാനലിലെ പ്രധാന പരിപാടി. ഹക്നീയുടെ സ്വന്തം മകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ക്രൂരത ലോകം അറിഞ്ഞത്. അന്യായമായി തടവില്‍ വയ്ക്കല്‍, ബാലപീഡനം, ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മാര്‍ച്ചില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. കുട്ടികളെ ഉപയോഗപ്പെടുത്തി ഏകദേശം 2.5 ദശലക്ഷത്തോളം ഡോളര്‍ ഇവര്‍ സമ്പാദിച്ചിരുന്നു.
കഴിഞ്ഞ ജൂണില്‍ ഹക്‌നീക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചു. വിചാരണ നേരിടാനോ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടിയോ നല്‍കാന്‍ കഴിയാത്ത വിധം ആരോഗ്യം നശിച്ച ഹക്‌നീക്കു പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ആരോഗ്യം വീണ്ടെടുക്കാനും ചികിത്സയ്ക്കുമായി കോടതി 15 മാസത്തെ സമയം അനുവദിക്കുകയായിരുന്നു.
തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണ് ഹക്‌നീയുടെ ആരോഗ്യനില മോശമാക്കിയത്. ഒക്ടോബര്‍ 28-ന് ചികിത്സയിലായിരുന്ന ഹക്‌നീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വഷളായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അന്ത്യം.
വളരെ വിചിത്രമായ തരത്തില്‍ തോക്കുകള്‍ കൊണ്ട് പരസ്പരം വെടിയുതിര്‍ക്കുന്ന വിഡിയോകളാണ് ഇവരുടെ ചാനലുകളില്‍ അധികവും ഉണ്ടായിരുന്നത്. വിഡിയോ അവസാനിക്കുമ്പോള്‍ കുട്ടികള്‍ ക്യാമറയിലേക്കു നോക്കി ചാനല്‍ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ആവശ്യപ്പെടും. എന്നാല്‍ വീട്ടില്‍ ഈ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പൊലീസ് കണ്ടെത്തി.
ഈ കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും ശുചിമുറിയില്‍ ദിവസങ്ങളോളം പൂട്ടിയിടുകയും ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. കൂടാതെ മുഖത്തും ശരീരത്തിലും പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കുരുന്നുകളിലൊരാള്‍ പറഞ്ഞു. ബെല്‍റ്റോ ബ്രഷോ ഉപയോഗിച്ച് അടിക്കുക, തല മുതല്‍ കാല്‍പാദം വരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുക തുടങ്ങിയവയായിരുന്നു ഹക്‌നീയുടെ ക്രൂരവിനോദമെന്നും അവര്‍ മൊഴിനല്‍കി.
ഹക്‌നീ പറയുന്നത് ചെയ്തില്ലെങ്കില്‍ സ്വകാര്യ ഭാഗങ്ങളില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുമായിരുന്നെന്നും നാലഞ്ചു ദിവസത്തേക്കു കടുത്ത വേദനയനുഭവിക്കാന്‍ വിടുമായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. ചിലപ്പോള്‍ കൂട്ടത്തിലെ ആണ്‍കുട്ടികളുടെ ലിംഗത്തിന്റെ അഗ്രത്തില്‍ ഹക്‌നീ നുള്ളിപ്പറിക്കാറുണ്ടായിരുന്നുവത്രെ. പലപ്പോഴും രക്തമൊലിപ്പിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഇവരെന്നും പൊലീസ് പറയുന്നു. കൊടും തണുപ്പുവെള്ളത്തില്‍ കുട്ടികളെ നിര്‍ബന്ധിച്ചു കുളിപ്പിക്കുമായിരുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ചും പട്ടിണിക്കിട്ടും 2.5 ദശലക്ഷം ഡോളറാണ് ഹക്‌നീ സമ്പാദിച്ചത്.
യൂട്യൂബ് നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ചാനല്‍ അവര്‍ നീക്കം ചെയ്തു. ഇവരുടെ വീട്ടില്‍ ആരോഗ്യപരിശോധനയ്‌ക്കെത്തിയ സംഘമാണ് ദത്തെടുക്കപ്പെട്ട ഒരു കുട്ടിയെ ഹക്‌നീയുടെ വീട്ടിലെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഡയപ്പര്‍ മാത്രം ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. മറ്റ് കുട്ടികളെയും പരിശോധിച്ചതോടെ ഇവര്‍ ആവശ്യത്തിന് ഭക്ഷണമില്ലാത്ത അവസ്ഥയിലാണെന്നു മനസ്സിലായി. ദാഹിക്കുന്നുവെന്നും വിശക്കുന്നുവെന്നുമാണ് ഇവര്‍ സംഘത്തോട് ആദ്യം പറഞ്ഞത്. ഇവര്‍ക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ തയാറായില്ല. ഹക്‌നീ മര്‍ദിക്കുമെന്നാണു കുട്ടികള്‍ പറഞ്ഞത്.
ദിവസേന ഞങ്ങളെ ശുചിമുറിയില്‍ പൂട്ടിയിടാറുണ്ട്. ഭക്ഷണമോ കുടിവെള്ളമോ തരാറില്ല. വെറുംനിലത്ത് കിടത്തുകയാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യാറുള്ളത്. ഇവരുടെ രണ്ടു മക്കളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. വീട്ടില്‍ ബാലപീഡനം നടന്നിട്ടും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കാരണത്താലാണ് ഇവര്‍ക്കെതിരെ കേസ്. എന്നാല്‍ ആരോപണങ്ങള്‍ ഹക്‌നീ തള്ളിയിരുന്നു.
ഹക്‌നീ മരിച്ചുവെങ്കിലും ഹക്‌നീയുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്നു അധികൃതര്‍ അറിയിച്ചു. കൊടിയ പീഡനങ്ങള്‍ അനുഭവിച്ച കുഞ്ഞുങ്ങളെ ജീവിതത്തിലേക്കു മടക്കികൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha