യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ല; കിംവദന്തികള്‍ പ്രചരിപ്പിക്കരുത്; നിർദേശവുമായി മീഡിയാ ഓഫീസ്

ഇറാന്‍ സൈനിക മേധാവി സുലൈമാനിയുടെ വധത്തെ തുടർന്ന് ഗള്‍ഫ് മേഖല യുദ്ധഭീതിയുടെ നിഴലിലായിരുന്നു . എന്നാൽ യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഈ വിഷയത്തിൽ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ് ഇറാന്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായി മീഡിയാ ഓഫീസിന്‍റെ വിശദീകരണം. ദുബായിക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ് അറിയിച്ചു. ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമാണ്. ഇറാനിയൻ സർക്കാരിന്‍റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ യാതൊരു മുന്നറിയിപ്പ് വന്നിട്ടില്ല.
കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ദുബായി മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു. അതേസമയം നിലവിലെ പ്രശ്നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുകയാണ് അത്യാവശ്യം, സ്ഥിരതയ്ക്കായുള്ള രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഏറെ ഗൗരവത്തോടെയാണ് ഗള്‍ഫിലെ മലയാളികളടക്കമുള്ള വിദേശികള്‍ ഉറ്റുനോക്കുന്നത് 80ന്‍റെ തുടക്കത്തില്‍ ആരംഭിച്ച സദ്ദാമിന്റെ ഇറാഖുമായുള്ള ഇറാന്‍റെ യുദ്ധം 8 വര്‍ഷമാണ് നീണ്ടുനിന്നത്. ദീര്‍ഘകാല യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടാല്‍ ഗള്‍ഫ് മേഖലയേയും മലയാളികള്‍ ഉള്‍പ്പെട്ട പ്രവാസി സമൂഹത്തേയുമാകും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
https://www.facebook.com/Malayalivartha


























