യു.എസ് ദ്വീപിലേക്ക് പോകാനെത്തിയ ജാപ്പനീസ് യുവതിയ്ക്ക് വിമാനത്താവളത്തില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധന
അമേരിക്കയുടെ ഭാഗമായ വെസ്റ്റേണ്‍ പസഫിക് ദ്വീപിലേക്ക് പോകാനായി ഹോങ്‌കോംഗ് വിമാനത്താവളത്തില്‍ എത്തിയ ജപ്പാന്‍കാരിക്ക് വിമാനത്താവളത്തില്‍ ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റം നേരിട്ടതായി പരാതി. സെയ്പാന്‍ ദ്വീപിലേക്ക് പോകാനെത്തിയ ജപ്പാന്‍കാരിയോടാണ് ജീവനക്കാരുടെ ക്രൂരത.
ഇക്കഴിഞ്ഞ നവംബറില്‍ ഹോങ്‌കോംഗ് എക്സ്പ്രസ് വിമാനത്തില്‍ കയറാനെത്തിയ മിദോരി നിഷിദ (25)യെ തടഞ്ഞ ജീവനക്കാര്‍ അവരെ വിമാനത്താവളത്തിലുള്ള ഒരു പൊതുശുചിമുറിയിലേക്ക് കൊണ്ടുപോയി. ഗര്‍ഭ പരിശോധനയ്ക്കുള്ള സ്ട്രിപ്പില്‍ മൂത്രം ഒഴിക്കണമെന്ന് നിര്‍ദേശിച്ചു. താന്‍ ഗര്‍ഭിണിയല്ലെന്ന് യുവതി അറിയിച്ചിട്ടും ജീവനക്കാര്‍ വഴങ്ങിയില്ല. യാത്ര ചെയ്യാന്‍ ആരോഗ്യമുണ്ടോയെന്ന് അറിയണമെന്നായിരുന്നു ഇവരുടെ ആവശ്യം. മിദോരിയുടെ ശരീരം കണ്ടിട്ട് ഗര്‍ഭിണിയാണോയെന്ന് സംശയമുണ്ടെന്നാണ് ഇവരുടെ വാദം.
പരിശോധനാഫലം നെഗറ്റീവായിരുന്നു. ജീവനക്കാരുടെ പെരുമാറ്റം അങ്ങേയറ്റം മനുഷ്യത്വരഹിതവും നിരാശപ്പെടുത്തുന്നതുമായിരുന്നുവെന്ന് മിദോരി വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ സെയ്പാനില്‍ ജനിച്ചയാളാണെന്നും 20 വര്‍ഷത്തിലേറെയായി കുടുംബത്തോടൊപ്പം അവിടെ താമസിച്ചുവരികയാണെന്നും യുവതി പറയുന്നു.
മിദോരിക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എയര്‍ലൈന്‍സ് അധികൃതര്‍ പിന്നീട് പ്രതികരിച്ചു. യു.എസിലേക്കുള്ള കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗിക്കുന്നത് തടയാന്‍ 2019 ഫെബ്രുവരി മുതല്‍ സെയ്പാനിലേക്കുള്ള വിമാനങ്ങളില്‍ ഇത്തരം പരിശോധന നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രസവത്തിലൂടെ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനു വേണ്ടി അവിടെ വച്ച് പ്രസവം നടത്താനായി മാത്രം സ്ത്രീകള്‍ എത്തുന്നതിലൂടെ പ്രശസ്തമായ സ്ഥലമാണ് സെയ്പാന്‍. 2018-ല്‍ വിദേശ ടൂറിസ്റ്റുകളുടെ 600-ല്‍ ഏറെ കുട്ടികളാണ് ഇവിടെ ജനിച്ചത്. ഇവരില്‍ 575 പേരും ചൈനക്കാരായ അമ്മമാരുടെ കുട്ടികളാണ്. ചൈനക്കാരായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 2009-ല്‍ വീസ ഫ്രീ പ്രവേശനം അനുവദിച്ചതോടെയാണ് ഈ പ്രവണത കൂടിവന്നത്. കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മാത്രം ഇവിടേക്ക് ടൂറിസ്റ്റുകള്‍ എത്തിതുടങ്ങിയതോടെ അടുത്തകാലത്തായി ഇത്തരക്കാരുടെ വരവിന് സെയ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha