ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരായ മതനേതാക്കളുടെ പാദങ്ങള്‍ കഴുകി വെളുത്തവര്‍ഗ്ഗക്കാര്‍; വൈറലായി ഈ ശുശ്രൂക്ഷ

വംശവെറിയനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടിനടിയില്‍ കിടന്ന് ശ്വാസം മുട്ടിമരിച്ച ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്ക കണ്ടത് സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ലഹളയായിരുന്നു. കൊള്ളയും കൊള്ളിവയ്പുമൊക്കെ കളം നിറഞ്ഞുനിന്നപ്പോള്‍ ഒരിക്കലും ഉണ്ടാകാത്തതുപോലെ വൈറ്റ്ഹൗസിനകത്തും പ്രതിഷേധക്കാര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുകയുണ്ടായി . അമേരിക്കന്‍ അധികാരത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ച പ്രതിഷേധ പരമ്പരകള്‍ക്കൊടുവില്‍ ഈ പ്രതിഷേധം അഭിനന്ദാർഹമാണ്.
തന്റെ അനുയായികളുടെ പാദം കഴുകിയ യേശുകൃസ്തുവിന്റെ കര്‍മ്മത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കറുത്ത വര്‍ഗ്ഗക്കാരായ ആത്മീയ നേതാക്കളുടെ പാദങ്ങള്‍ കഴുകുവാന്‍ പോലീസുകാരുള്‍പ്പടെ നിരവധി വെള്ളക്കാരാണ് ഇന്നലെ ഒത്തുകൂടിയത്. വേനലിലെ കടുത്ത ചൂടിനേയും അവഗണിച്ച്, കാരിയില്‍ നടന്ന യൂണിറ്റി മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ അപലപിച്ച അവര്‍ വംശീയ വെറി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
ലീഗസി ചര്‍ച്ച് സെന്ററിലെ അംഗങ്ങളാണ് അവരുടെ കോ-പാസ്റ്റര്‍മാരായ ഫെയ്ത്ത് വോകോമ, അവരുടെ ഭര്‍ത്താവ് സോബോമ എന്നിവരുടെ നേതൃത്വത്തില്‍ യൂണിറ്റി പ്രെയര്‍ വാക്ക് എന്ന പരിപാടി സംഘടിപ്പിച്ചത്. നിരവധി ആളുകള്‍ അവിടെ എത്തി എട്ട് മിനിറ്റ് 46 സെക്കന്റ് നീണ്ടുനിന്ന നിശബ്ദ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഇത്രയും സമയമായിരുന്നു ജോര്‍ജ്ജ് പോലീസുദ്യോഗസ്ഥന്റെ കാലിനടിയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞത്.
ഈ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പാദങ്ങള്‍ കഴുകുന്ന കര്‍മ്മവും സംഘടിപ്പിച്ചത്. ഇതില്‍ മൂന്ന് വെള്ളക്കാരായ പോലീസുദ്യോഗസ്ഥരും മറ്റ് മൂന്ന് വെള്ളക്കാരായ വിശ്വാസികളും കറുത്തവര്‍ഗ്ഗക്കാരായ പാസ്റ്റര്‍ ഫെയ്ത്ത്, സൊബോമ എന്നിവരുടെ പാദങ്ങള്‍ കഴുകി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha