കൊറോണ വൈറസ് 'ഒളിപ്പിച്ചുവച്ചിരുന്ന' എസ് പ്രോട്ടീനുകളുടെ ദുരൂഹ സ്വഭാവം കണ്ടെത്തി; പകുതി ജോലി കഴിഞ്ഞെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍; ഇനി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുമെന്നും വിലയിരുത്തല്‍

കൊവിഡിനെതിരെ പല തരത്തിലപള്ള വാക്സിന്‍ പരീക്ഷണങ്ങള്‍ ലോകത്താകമാനം നടക്കുകയാണ്. ഇതിനിടയില്‍ അമേരിക്കയിലെയും 'ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി'യും വികസിപ്പിച്ചെടുത്ത വാക്സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്. വാക്സിനുകള്‍ മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. സാര്‍സ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്‌പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവന്‍ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകര്‍. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി 'ബന്ധം' സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തില്‍നിന്നു പുറത്തേക്കു തള്ളി നില്‍ക്കുന്ന സ്‌പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്കു പ്രവേശിക്കുന്നതും. അതിനാല്‍ത്തന്നെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്‌പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് 'ഒളിപ്പിച്ചുവച്ചിരുന്ന' എസ് പ്രോട്ടിനുകളുടെ ദുരൂഹ സ്വഭാവമാണ് ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.
ഒരു മുഴുനീള സ്‌പൈക്ക് പ്രോട്ടിന്റെ എല്ലാ ആറ്റങ്ങളെയും മാപ് ചെയ്യുക മാത്രമല്ല അത് ലോകത്തുള്ള ഏതു ഗവേഷക സ്ഥാപനത്തിനും ലഭ്യമാകും വിധം ഓപണ്‍ സോഴ്‌സും ചെയ്തിരിക്കുകയാണിപ്പോള്‍ ഒരു കൂട്ടര്‍ വിദഗ്ധര്‍. ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇതു സാധ്യമാക്കിയത്. ദക്ഷിണ കൊറിയയിലെ സൂപ്പര്‍ കംപ്യൂട്ടറായ ന്യൂറിയോണ്‍ വരെ ഈ മോഡലിങ് പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോവിഡ് രോഗത്തിനെതിരെ വാക്‌സിനും മറ്റു മരുന്നുകളും കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പാകും ഈ ആറ്റം മോഡലിങ്.
അതിസങ്കീര്‍ണമായ ജൈവതന്മാത്രാ സംവിധാനങ്ങളുടെ കംപ്യൂട്ടര്‍ മോഡലുകള്‍ എളുപ്പത്തിലും വേഗത്തിലും തയാറാക്കുന്നതിനു വേണ്ടി തയാറാക്കിയ വെബ്‌സൈറ്റിലാണ് കൊറോണ വൈറസിന്റെ ആറ്റം മോഡലിങ് വിവരങ്ങളുള്ളത്. അതിസൂക്ഷ്മമായ വിവരങ്ങള്‍ വരെ ഇതുപയോഗിച്ചു രേഖപ്പെടുത്താനാകും. വൈറസുകളുടെ അതിസങ്കീര്‍ണ തന്മാത്രാ സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന 'കംപ്യൂട്ടര്‍ മൈക്രോസ്‌കോപ്' എന്നാണ് ചാം ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് പ്രോഗ്രാമിങ് ടൂളിനെ ഗവേഷകര്‍ വിശേഷിപ്പിച്ചത്. മറ്റൊരു മാര്‍ഗത്തിലൂടെയും നിലവില്‍ ഇത്രയേറെ സൂക്ഷ്മ നിരീക്ഷണം സാധ്യമല്ല.
https://www.facebook.com/Malayalivartha