കൊവിഡ് മുക്തമായ 90 ശതമാനമാൾക്കാർക്കും ശ്വാസകോശ തകരാര്‍; ഞെട്ടിപ്പിക്കുന്ന പഠനം
ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനാണ് കൊവിഡ് രോഗത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ഈ പ്രദേശത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്.
ചൈനയിലെ വുഹാന്‍ നഗരത്തിലെ കൊവിഡ് രോഗ മുക്തരില്‍ 90 ശതമാനം പേര്‍ക്കും ശ്വാസകോശ തകരാറുണ്ടെന്ന് കണ്ടെത്തൽ. ഇവരില്‍ ചിലര്‍ക്ക് ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ ശ്വസിക്കാന്‍ സാധിക്കുമായിരുന്നുളളു. വുഹാന്‍ സര്‍വകലാശാലക്ക് കീഴിലുളള സോംഗ്‌നാന്‍ ആശുപത്രി ഡയറക്‌ടര്‍ പെങ് സിയോംഗും സംഘവും നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഏപ്രില്‍ മാസം മുതല്‍ രോഗം ഭേദമായ നൂറ് പേരെ പഠന വിധേയമാക്കിയതിലൂടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
സാധാരണ ആരോഗ്യമുളള ഒരാള്‍ക്ക് 6 മിനുട്ട് കൊണ്ട് 500 മീറ്റര്‍ നടക്കാനാകുമ്ബോള്‍ കൊവിഡ് ഭേദമായ ഒരാള്‍ക്ക് 400 മീറ്റര്‍ മാത്രമേ നടക്കാൻ കഴിയുന്നുളളൂ. ജൂലായ് മാസം വരെയായിരുന്നു പഠനം. ഇതില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 59 ആയിരുന്നു. 65 വയസിന് മുകളിലുളള 100 പേരില്‍ ബീജിംഗ് സര്‍വകലാശാലയിലെ ഡോ.ലിയാംദ് തെങ്‌സിയാവോയും സംഘവും നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് ഓക്‌സിജന്‍ മെഷീന്‍ ഉപയോഗിച്ച് മാത്രമേ ശ്വസിക്കാന്‍ സാധിക്കുന്നുളളൂ എന്നും വ്യക്തമായിട്ടുണ്ട്.
ഇവരില്‍ പത്ത് ശതമാനം ആളുകളില്‍ കൊറോണ വൈറസിനുളള ആന്റിബോഡികള്‍ അപ്രത്യക്ഷമായി എന്ന ഗുരുതരമായ കണ്ടെത്തലുമുണ്ട്. ഇവരില്‍ രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമവുമായിരുന്നില്ല. രോഗം വന്നതില്‍ അപമാനഭാരവും വിഷാദരോഗവും ഇവരിലുണ്ടായിരുന്നു എന്നും കണ്ടെത്തി.
ഇതുവരെ 68,138 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 4512 പേര്‍ മരിച്ചു. രാജ്യത്ത് ഇപ്പോള്‍ പുതുതായി 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ക്ക് മറ്റുളള രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വിലയിരുത്തുന്നു. ചൈനയില്‍ നിലവില്‍ 84,565 പേരാണ് കൊവിഡ് ബാധിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 4634 ആണ് മരണനിരക്ക്.
https://www.facebook.com/Malayalivartha