മുന്നറിയിപ്പുകൾ തള്ളി റഷ്യ! വാക്സീൻ പരീക്ഷണത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റഷ്യ വാക്സീന് അംഗീകാരം നൽകി; വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍

ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ ഒറ്റകെട്ടായി പോരാടുകയാണ്. വൈറസിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാനുള്ള കഠിന പ്രയത്നത്തിലാണ് ലോക രാഷ്ട്രങ്ങൾ. ഈ പോരാട്ടത്തിനിടയിൽ വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം റഷ്യയില്‍നിന്ന് ലോകത്തിനു കേൾക്കാൻ സാധിച്ചത്. ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്സീൻ പരീക്ഷണത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നു ലോകാരോഗ്യ സംഘടന നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് റഷ്യ വാക്സീന് അംഗീകാരം നൽകിയത്. പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ളവ എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച സാധ്യതാ വാക്സീനുകളുടെ പട്ടികയിൽ റഷ്യയുടെ വാക്സീൻ ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും വളരെ വേഗത്തിൽ പുറത്തിറക്കിയ വാക്സിനെ സംബന്ധിച്ച് ആശങ്ക ഏറെയാണ്.
ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതായി, കോവിഡ് വാക്സീനു നൽകിയ ‘സ്പുട്നിക് 5’ എന്ന പേര്. 1957 ൽ ‘സ്പുട്നിക്’ ഉപഗ്രഹം വിക്ഷേപിച്ചായിരുന്നു യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തിന്റെ തുടക്കം.
അതുകൊണ്ടുതന്നെ ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡിനെതിരെ വാക്സീൻ വികസിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ വിജയിച്ചുവെന്ന റഷ്യയുടെ പരോക്ഷ പ്രഖ്യാപനമായാണ് ഇപ്പോഴത്തെ നീക്കം വിലയിരുത്തപ്പെടുന്നത്.
വാക്സീൻ വ്യാപക ഉപയോഗത്തിനായി നിർമിക്കാൻ തുടങ്ങുകയാണെന്നും പരീക്ഷണ ഘട്ടം പൂർത്തിയായെന്നും കഴിഞ്ഞ ആഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അപ്പോൾ തന്നെ വിദഗ്ധരും ലോകാരോഗ്യ സംഘടനയും അടക്കം മുന്നറിയിപ്പു നൽകിയിരുന്നു. ആദ്യ 2 ഘട്ടങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ വൊളന്റിയർമാരിൽ വ്യാപകമായ പരീക്ഷിച്ചു വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന മൂന്നാംഘട്ടം നിർണായകമാണ്.
മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്സീൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു. 38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സീൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെതായാണ് റഷ്യയുടെ അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.
പരീക്ഷണം പൂർണമാകുന്നതു വരെ, വാക്സീന് അംഗീകാരം നൽകരുതെന്നു ലോകത്തിലെ പ്രധാന മരുന്നുത്പാദക കമ്പനികളെ പ്രതിനിധീകരിക്കുന്ന മോസ്കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷനും റഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല പുടിൻ തന്റെ ഉറച്ച തീരുമാനവുമായി മുന്നോട്ടുപോയി.
ആദ്യം പ്രഖ്യാപിക്കുന്നതിലല്ല, സുരക്ഷിതവും ഫലപ്രദവുമായ വാക്സീൻ കണ്ടെത്തുകയെന്നതാണു പ്രധാനമെന്നായിരുന്നു യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസറിന്റെ പ്രതികരണം. 160 സാധ്യതാ വാക്സീനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ 27 എണ്ണത്തിനാണ് മനുഷ്യരിൽ പരീക്ഷണത്തിന് അനുമതി നൽകിയിട്ടുള്ളത്.
എന്നാൽ മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്സീൻ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ നല്ല പ്രതിരോധശേഷി നൽകുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ മനുഷ്യരാശിയുടെ വിജയമാണിതെന്നായിരുന്നു ആരോഗ്യമന്ത്രി മിഖായേൽ മുറഷ്കോയുടെ പ്രതികരണം.വാക്സീന്റെ മൂന്നാം ഘട്ട ട്രയൽ യുഎഇയിലും ഫിലിപ്പീൻസിലും വൈകാതെ തുടങ്ങും. ഉൽപാദനത്തിന് 5 രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുണ്ടാക്കിയിട്ടുള്ളത്. ഇതുപ്രകാരം, പ്രതിവർഷം 50 കോടി ഡോസ് ഉൽപാദനം ഉറപ്പാക്കി കഴിഞ്ഞു. റഷ്യയുടെ വാക്സീൻ വാങ്ങാൻ താൽപര്യപ്പെവരുടെ കൂട്ടത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അറബ്–ഏഷ്യൻ രാജ്യങ്ങളുമുണ്ട്. വാക്സീന് അംഗീകാരം നൽകിയെങ്കിലും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മാത്രമായിരിക്കും വ്യാപകമായ തോതിൽ വിതരണം ചെയ്യാൻ കഴിയുക.
https://www.facebook.com/Malayalivartha
























