അമേരിക്കൻ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും

ഇനി ട്രംപ് ഒന്ന് വിറക്കും. കാരണം മറ്റൊന്നുമല്ല. എതിരാളി ശക്തയാണ്. അതും ഇന്ത്യൻ വംശജ. വരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് ഇന്നലെ കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകയായ കമല ഹാരീസിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുവെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമലയെ പങ്കാളിയായി ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ബൈഡന്‍ പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലൂടെ താന്‍ ബഹുമാനിതയായെന്ന് കമല ഹാരീസ് ഇതിനോട് പ്രതികരിച്ചു. ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
'അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ ജോ ബൈഡന് സാധിക്കും. നമുക്ക് വേണ്ടിയാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ പോരാടിയത്. നമ്മുടെയൊക്കെ സങ്കല്‍പ്പത്തിനനുസരിച്ച് അമേരിക്കയെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് ഇവരുടെ അമ്മ. അച്ഛന്‍ ജമൈക്കന്‍ വംശജനും. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസ് മാറും. 2024 അല്ലെങ്കില്‍ 2028 വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്വാഭാവിക സ്ഥാനാര്‍ഥിയായി കമല ഹാരീസ് വന്നേക്കാം..
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല ഹാരിസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇവരും തുടക്കത്തില്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. ഒബാമ മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു.
അതേസമയം കമലാ ഹാരീസിനെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിനോട് രാഷ്ട്രീയ എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വളരെപ്പെട്ടെന്ന് തന്നെ പ്രതികരിച്ചു. കമല ജോ ബൈഡനെക്കാള്‍ തീവ്രരാഷ്ട്രീയ നിലപാടുകള്‍ ഉള്ളയാളാണെന്നാണ് അവര്‍ ആരോപിക്കുന്നത്.
ചെന്നൈയില്‍ നിന്നും അമേരിക്കയില്‍ ഉപരി പഠനത്തിനെത്തിയ, കാന്‍സര്‍ ശാസ്ത്രജ്ഞയായ ശ്യാമളാ ഗോപാലന്റെയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ഹാരിസിന്റേയും പുത്രിയാണ് 55 കാരിയായ കമല. കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ജനിച്ചുവളര്‍ന്ന കമല, ഓക്ലാന്‍ഡിലും, മോണ്ട്രിയാലിലും പിന്നീട് ക്യൂബെക്കിലുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പൊളിറ്റിക്കല്‍ സയന്‍സിലും എക്കണോമിക്സിലും ഹോവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ കമല കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടി.
1990-ല്‍ കാലിഫോര്‍ണിയയിലെ അലമെഡ കൗണ്ടിയില്‍ ഡെപ്യുട്ടി ഡിസ്ട്രിക്‌ട് അറ്റോര്‍ണിയായി ഔദ്യോഗിക ജീവിതമാരംഭിച്ച കമല പിന്നീട് അണ്‍എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് അപ്പീല്‍സ് ബോര്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ അസ്സിസ്റ്റന്റ് ഡിസ്ട്രിക്‌ട് അറ്റോര്‍ണിയായി നിയമിതയായ കമല ചീഫ് ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ആയി. 2004 മുതല്‍ 2011 വരെ സാന്‍ഫ്രാസിസ്‌കോ ഡിസ്ട്രിക്‌ട് അറ്റോര്‍ണിയായ അവര്‍ 2011-ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. 2016 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കമല 2018-ല്‍ സെനറ്റ് ജുഡീഷറി കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജോ ബിഡന് ശക്തിപകരാന്‍ കഴിയുന്ന ഒരു സഹായി തന്നെയാണ് കമല എന്നാണ് മുന്‍ പ്രസിഡണ്ട് ബാരക് ഒബാമ പറഞ്ഞത്. എന്നാല്‍ ട്രംപുമായി ഏറെ ഏറ്റുമുട്ടിയിട്ടുള്ള കമലയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ട്രംപിനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കൊറോണയുടെ തേരോട്ടം തുടരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം അമേരിക്ക കടുത്ത പ്രതിസന്ധികുളില്‍ കൂടി കടന്നുപോവുകയാണ്.
തടയാനാകാത്ത മഹാവ്യാധിക്കൊപ്പം, വലിയൊരു സാമ്ബത്തിക തകര്‍ച്ചയും രാജ്യം അഭിമുഖീകരിക്കുകയാണ്. അതിനൊപ്പമാണ് തലപൊക്കിയ വംശീയ വെറിയും. അടുത്തെങ്ങും ഒരു അമേരിക്കന്‍ പ്രസിഡണ്ടിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ടംപ് പ്രാപ്തനല്ലെന്നാണ് അമേരിക്കന്‍ ജനത കരുതുന്നത്.
https://www.facebook.com/Malayalivartha
























