ആശങ്കയകലുന്നില്ല: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിൽ കൊറോണ വൈറസ്; അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്‍കി ചൈന
ശീതികരിച്ച കോഴിയിറച്ചിയിൽ കൊറോണ വൈറസ് കണ്ടെത്തിയതായി ചൈന. ചൈനീസ് നഗരമായ ഷെൻസെനിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാർഥങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്‍കി. ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടൽ വിഭവങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിയിറച്ചിൽ നിന്ന് എടുത്ത സാംപിൾ പരിശോധിക്കവെയാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ബ്രസീലിലെ സാന്റാ കാതറീനയിലെ തെക്കൻ സംസ്ഥാനത്തിലെ ഓറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്നു വന്ന കോഴിയിറച്ചിയിൽ നിന്നാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഭരണകൂടം ഇറക്കിയ കുറിപ്പിൽ പറയുന്നു. ഉൽപ്പന്നവുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള ആളുകളുടെ സാംപിൾ പരിശോധനകളും അനുബന്ധ ഉൽപ്പന്നങ്ങളുടെ പരിശോധനയും എല്ലാം നെഗറ്റീവ് ആയി. ശീതീകരിച്ച ഭക്ഷണപദാർഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ യാൻറ്റായിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പദാർഥങ്ങൾ കോവിഡ് പോസിറ്റീവ് ആയതായി സർക്കാർ അറിയിച്ചിരുന്നു. ചൈനയിലെ ആൻഹൂയ് പ്രവിശ്യയിലുള്ള വുഹുവിലുള്ള ഒരു റസ്റ്ററിന്റിൽ ഇക്വാഡോറിൽ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനിൽ വൈറസ് സാന്നധ്യം കണ്ടെത്തിയതായി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha