വൻതോതിൽ കൊവിഡ് വാക്സിൻ ഉത്പാദനം തുടങ്ങി റഷ്യ..20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസ് വാക്സിനു വേണ്ടിയുള്ള പ്രാഥമിക അപേക്ഷകള്‍ ...വിദേശരാജ്യങ്ങളുടെ സഹായത്തോടെ പ്രതിവര്‍ഷം 50 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് പദ്ധതി
ലോകത്താദ്യമായി പുറത്തിറക്കിയ കൊവിഡ് - 19 വാക്സിൻ വ്യാവസായികമായി ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റര്‍ഫാക്സ് വാര്‍ത്താ ഏജൻസിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
റഷ്യൻ പ്രതിരോധമന്ത്രാലയവും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് കൊവിഡ് വാക്സിൻ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കൊവിഡ് പ്രതിരോധ വാക്സിനാണ് റഷ്യയുടേത്.
എന്നാൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കാത്ത വാക്സിനെതിരെ ലോകാരോഗ്യസംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജൻസികള്‍ രംഗത്തെത്തിയിട്ടുണ്ട് . എന്നാൽ വാക്സിൻ ഗവേഷണത്തിൻ്റെ സുതാര്യത ഉറപ്പുവരുത്താനായി പ്രീ ക്ലിനിക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടുമെന്ന് റഷ്യൻ സര്‍ക്കാര്‍ വ്യക്തമാക്കി
ഓഗസ്റ്റ് മാസം അവസാനത്തോടെ റഷ്യൻ വാക്സിൻ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറങ്ങുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. സ്പുട്നിക് വാക്സിൻ എന്നു പേരിട്ട വാക്സിൻ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിൻ ഓഗസ്റ്റ് 11നായിരുന്നു പുറത്തിറക്കിയത്. വാക്സിൻ ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വാക്സിൻ സ്വീകരിച്ച തൻ്റെ മകള്‍ക്ക് കുഴപ്പമില്ലെന്നും പുടിൻ വ്യക്തമാക്കിയതായി വാര്‍ത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകമെമ്പാടും 2.1 കോടിയിലധികം പേരെ കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് റഷ്യ ആദ്യ വാക്സിൻ്റെ നിര്‍മാണം ആരംഭിക്കുന്നത്.
അതേസമയം, വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് വാക്സിൻ ഗവേഷണത്തിന് ധനസഹായം ചെയ്യുന്ന റഷ്യൻ സര്‍ക്കാർ ഏജൻസി വ്യക്തമാക്കി.. നിലവിൽ 20 രാജ്യങ്ങളിൽ നിന്നായി 100 കോടി ഡോസ് വാക്സിനു വേണ്ടിയുള്ള പ്രാഥമിക അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളുടെ സഹായത്തോടെ പ്രതിവര്‍ഷം 50 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നാണ് റഷ്യ പറയുന്നത്
https://www.facebook.com/Malayalivartha