അമേരിക്ക പിടിക്കാൻ 'മോദി പവർ '! ഉറ്റ ചങ്കിനെ പ്രചാരണത്തിൽ ഇറക്കി ട്രംപ് ! ലക്ഷ്യം അമേരിക്കന്‍-ഇന്ത്യക്കാരുടെ വോട്ട്
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഇത്തവണ കടമ്പകൾ ഏറെയാണ്. അദ്ദേഹം ഒരു 'സോഷ്യോപാത്ത്' ആണെന്നും, ട്രംപിന്‍റെ 'അഹങ്കാരം നിറഞ്ഞതും, മനഃപൂർവവുമായ അജ്ഞത' രാജ്യത്തിന് തന്നെ ഭീഷണിയാവുകയാണെന്നുമുള്ള വിമർശനങ്ങൾ പല ഭാഗത്തുനിന്നും ഉയന്നു കേൾക്കുന്നു.
2015 -ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുള്ള കുപ്രസിദ്ധമായ പ്രസംഗത്തിൽ 'നഗ്നമായ വംശീയത' അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 2015 -ൽ, ട്രംപ് മെക്സിക്കൻ കുടിയേറ്റക്കാരെ 'റേപ്പിസ്റ്റുകൾ' എന്ന് പരാമർശിച്ചിരുന്നു. ഇതിൽ വംശീയതയുടെ ധ്വനി പ്രകടമായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചു.
എന്നാലിപ്പോൾ ട്രംപിനെ സംബന്ധിച്ച് എതിരാളികൾ ശക്തരാണ്. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ പോകുന്നത് ഇന്ത്യന്‍ വംശജ കമല ഹാരിസ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെ സ്വാധീനിക്കാനുള്ള തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ് ട്രംപ്.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നതോടെയാണ് കളി മാറുന്നത്. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയിലെയും ദൃശ്യങ്ങളാണ് പ്രചാരണത്തിനായി ഉള്‍പ്പെടുത്തിയത്. 20 ലക്ഷം വരുന്ന അമേരിക്കന്‍-ഇന്ത്യക്കാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് മോദിയെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയത്.
ഹൂസ്റ്റണിലെ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് മുമ്ബില്‍ ട്രംപിനെ പ്രകീര്‍ത്തിച്ച് മോദി സംസാരിക്കുന്ന രംഗങ്ങളാണ് തെരഞ്ഞെടുപ്പ് വിഡിയോയില്‍ ആദ്യം. പിന്നാലെ ഇന്ത്യക്കാരെ പ്രകീര്‍ത്തിച്ച് ട്രംപ് അഹമ്മദാബാദില്‍ നടത്തിയ പ്രസംഗവുമുണ്ട്. ട്രംപിന്‍റെ രണ്ടുദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അഹമ്മദാബാദില്‍ മോദിയോടൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്തത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജെര്‍ഡ് കുഷ്നര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
'അമേരിക്കക്ക് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. അമേരിക്കന്‍-ഇന്ത്യക്കാരില്‍ നിന്നും പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്' വിഡിയോ പുറത്തുവിട്ടുകൊണ്ട് ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി അധ്യക്ഷ കിംബര്‍ലി ഗില്‍ഫോയില്‍ പറഞ്ഞു.
ട്രംപുമായി ഏറെ ഏറ്റുമുട്ടിയിട്ടുള്ള കമലയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ട്രംപിനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കൊറോണയുടെ തേരോട്ടം തുടരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം അമേരിക്ക കടുത്ത പ്രതിസന്ധികുളില്‍ കൂടി കടന്നുപോവുകയാണ്.
തടയാനാകാത്ത മഹാവ്യാധിക്കൊപ്പം, വലിയൊരു സാമ്ബത്തിക തകര്‍ച്ചയും രാജ്യം അഭിമുഖീകരിക്കുകയാണ്. അതിനൊപ്പമാണ് തലപൊക്കിയ വംശീയ വെറിയും. അടുത്തെങ്ങും ഒരു അമേരിക്കന്‍ പ്രസിഡണ്ടിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ടംപ് പ്രാപ്തനല്ലെന്നാണ് അമേരിക്കന്‍ ജനത കരുതുന്നത്.
https://www.facebook.com/Malayalivartha