വെടിവച്ചു കൊന്നിട്ടും പട്ടിക്കൂട്ടിൽ അടച്ചിട്ടിട്ടും കോവിഡ് പോയില്ല! ഇനി ധാരാവിയേ ശരണം
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡിനെ മറികടന്ന രീതി ലോകം ഇന്നും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അത്തരം ജനസാന്ദ്രതയേറിയ ചേരി മേഖലകളുളള രാജ്യങ്ങളുടെയെല്ലാം ആത്‍മവിശ്വാസം ഉയർത്തുന്നതാണ് ധാരാവിയുടെ കോവിഡ് പോരാട്ടം. 100 ചതുരശ്ര അടിയിൽ 10 പേർ വരെ താമസിക്കുന്ന ധാരാവിയിൽ സാമൂഹിക അകലം പാലിക്കുക പോലും സാധ്യമല്ലാതിരിക്കെയാണ് കോവിഡിനെ പ്രതിരോധിച്ചത്. ധാരാവി മോഡൽ ലോകത്തിനു മുഴുവൻ മാതൃകയാണ്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് ഉൾപ്പെടെ ധാരാവിയുടെ കോവിഡ് പേരാട്ടത്തെ പ്രശംസിച്ചിരുന്നു.
ഇപ്പോഴിതാ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗബാധിതരുടെ എണ്ണം കുറയാത്തതിനാൽ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡിനെ മറികടന്നതു കണ്ടുപഠിക്കാനൊരുങ്ങുകയാണ് ഫിലിപ്പൈൻസ്. ജനസാന്ദ്രത ഏറെയുള്ള തങ്ങളുടെ ചേരിമേഖലകളിൽ രോഗനിയന്ത്രണത്തിനു ധാരാവി മോഡൽ സംബന്ധിച്ച വിവരങ്ങൾ തേടി ഫിലിപ്പീൻസ് സർക്കാർ സമീപിച്ചതായും വിശദാംശങ്ങൾ കൈമാറിയതായും മുംബൈ കോർപറേഷൻ കമ്മിഷണർ ഐ.എസ്. ചഹാൽ വ്യക്തമാക്കി.
ഫിലിപ്പീൻസിലെ സാംബോംഗയിൽ കഴിഞ്ഞ മാസം കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസ് ഉദ്യോഗസ്ഥൻ തൊഴിക്കുകയും അയാളുടെ മേൽ മുട്ടുകുത്തി നിൽക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡിന്റെ വ്യാപനം തടയാൻ കർശനവും ക്രൂരവുമായ നടപടികളാണ് ഫിലിപ്പീൻസ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ. ദമ്പതികൾക്ക് ഇതിൽ ഇളവുണ്ട്. നഗരങ്ങൾക്കും പ്രവിശ്യകൾക്കുമിടയിലുള്ള ചെക്ക്പോസ്റ്റുകളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ലംഘക്കുന്നവരെ പൊലീസ് ക്രൂരമായാണ് ഫിലിപ്പീൻസിൽ നേരിടുന്നത്. ഏപ്രിലിൽ, കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 63 കാരനെ വെടിവച്ചുകൊന്നിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പട്ടിക്കൂട്ടിൽ അടച്ചിടുക, ചുട്ടുപൊള്ളുന്ന വെയിലിൽ കുത്തിയിരുത്തുക തുടങ്ങിയ ശിക്ഷാനടപടികളുമുണ്ട്. എന്നിട്ടും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവില്ല. ഇതുവരെ 173,774 കേസുകളും 2,795 മരണവും ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ധാരാവി കണ്ടുപഠിക്കാൻ ഫിലിപ്പൈൻസ് തീരുമാനിച്ചിരിക്കുന്നത്. ‘വൈറസിനെ പിന്തുടരുക’ യാണ് ധാരാവി മോഡലിന്റെ അടിസ്ഥാന പ്രമാണം. ഇതു തന്നെയാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണർ കിരൺ ദിഘവ്കർ പറയുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി. ഏപ്രിൽ മുതൽ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ വീടുവീടാന്തരം കയറിയിറങ്ങി. കോവിഡ് ക്ലസ്റ്ററുകൾ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കർശനമായ ലോക്ഡൗണും പരിശോധനയും ധാരാവിയുടെ വിജയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒരാൾക്ക് സുഖമില്ലെന്നു കണ്ടാൽ അയാളെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലേക്കു മാറ്റും. മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ തന്ത്രം സഹായിച്ചിട്ടുണ്ട്. ധാരാവിയിൽ പ്രതിദിനം 4,000 പരിശോധനകൾ നടത്തിയിരുന്നു, എന്നാൽ ഇപ്പോൾ 12,000 പേർക്കാണ് പരിശോധന. അതായത്, പരിശോധനകളുടെ എണ്ണം മൂന്നിരട്ടിയായി. അതുകൊണ്ടുതന്നെ അണുബാധയുടെ തോത് 0.8 ആയി കുറഞ്ഞു. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്. മാത്രമല്ല, രോഗമുക്തരുടെ നിരക്ക് 81 ശതമാനമായി ഉയർന്നു. മരണനിരക്കും ക്രമാനുഗതമായി കുറഞ്ഞു. ജൂലൈയിൽ ഇത് 4.8 ശതമാനമായി കുറഞ്ഞിരുന്നു. നിലവിലെ കണക്കനുസരിച്ച് 5,388 പേരാണ് ചികിത്സിലുള്ളത്. ഇതുവരെ മരിച്ചത് 753 പേർ.
https://www.facebook.com/Malayalivartha