ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണികൾ കരാറിൽ ഉണ്ടോയെന്ന് ഉറപ്പ് വരുത്തും; 175 ചൈനീസ് പദ്ധതികൾക്ക് നടപ്പിലാക്കാനുള്ള അനുമതി വൈകുന്നു
ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധത്തിൽ ഉലച്ചിലുകൾ വന്നിരുന്നു. എന്നാൽ ആ ഉലച്ചലിന്റെ പ്രത്യാഘാതങ്ങൾ വെളിപ്പെട്ടു വരുന്നതേയുള്ളൂ...ഇനി സുരക്ഷയുടെ കാര്യത്തിൽ; യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇന്ത്യ തയ്യാറല്ല എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ കാര്യം. 175 ചൈനീസ് പദ്ധതികൾക്ക് നടപ്പിലാക്കാനുള്ള അനുമതി വൈകുകയാണ് ഇന്ത്യയിൽ..
ചൈനയിൽനിന്നുള്ള 175 നിക്ഷേപ പദ്ധതികൾ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സർക്കാർ പറഞ്ഞിരിക്കുന്നത് . മാത്രമല്ല ചൈനീസ് കമ്പനികളിൽനിന്ന് നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) നിർദേശങ്ങൾ പരിഗണിക്കുന്നത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ലഭിക്കാൻ താമസിക്കുന്നതാണ് ഈ കാര്യം വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത് . ചൈനയുടെ ഗ്രേറ്റ് വാൾ മോട്ടോർസ് (ജിഡബ്ല്യുഎം), പെട്രോകെമിക്കൽ ഭീമന്മാരായ ഹെംഗ്ളി, ഫോട്ടോൺ ചൈന തുടങ്ങിയവരുടെ പദ്ധതികളും അനുമതിക്കായി കാത്തിരിക്കുന്നതിനാൽ വൈകുകയാണ്
‘ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണികൾ കരാറിൽ ഉണ്ടോയെന്നതാണ് സുരക്ഷാ ക്ലിയറൻസിന്റെ പ്രഥമ പരിഗണന. പുതിയ എഫ്ഡിഐ നയം വന്നതിനു പിന്നാലെ പല പദ്ധതികൾക്കും അനുമതി ലഭിച്ചിട്ടില്ല. സൂക്ഷ്മമായ പരിശോധന നടക്കുകയാണ്. 175 പദ്ധതികളോളം അനുമതി ലഭിക്കാനായി കിടപ്പുണ്ട് എന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏതെങ്കിലും രാജ്യത്തിന്റെ ഭാഗമായുള്ള കമ്പനികളോ ഈ രാജ്യത്തുനിന്നുള്ള പൗരന്മാരുടെ പദ്ധതികളോ വന്നാൽ സർക്കാർ വഴി മാത്രമേ ഇവരുടെ പദ്ധതികൾക്ക് അംഗീകാരം കൊടുക്കുകയുള്ളൂ . കോവിഡ്–19 മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ വിഴുങ്ങാനുള്ള അവസരവാദനിലപാടുമായി വരുന്നവരെ തടയിടാനാണ് സർക്കാരിന്റെ പുതിയ നീക്കം. ഇതുവരെ പാക്കിസ്ഥാനും ബംഗ്ലദേശിനും മാത്രം ബാധകമായ ഉപാധിയാണ് ഇപ്പോൾ ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികൾ ചൈന വാങ്ങിക്കൂട്ടുകയാണെന്ന വിവരം പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഓഹരിവില ഇടിഞ്ഞതോടെയാണിത്..
പ്രതിരോധം, ടെലികോം, ഫാർമസ്യൂട്ടിക്കൽ, തുടങ്ങിയ 17 മേഖലയിൽനിന്നുള്ള കമ്പനികൾക്കാണ് ഇന്ത്യയിൽ പത്തോ അതിലധികം ശതമാനമോ നിക്ഷേപിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമുള്ളത്. ഏതു മേഖലയിൽനിന്നുള്ളവരാണെങ്കിലും ധനകാര്യ ഇന്റലിജൻസ് വിഭാഗത്തിന്റെ നിലപാടുകൂടി പരിഗണിച്ചാണ് അനുമതി നൽകുക. എഫ്ഡിഐ നിലവിൽ രണ്ട് റൂട്ടിലൂടെയാണ് അനുവദിക്കപ്പെടുന്നത് – സർക്കാരിന്റെ അനുമതി ആവശ്യമില്ലാത്ത ഓട്ടമാറ്റിക് റൂട്ടും അനുമതി ആവശ്യമുള്ള സർക്കാർ റൂട്ടും. ഓട്ടോമൊബൈൽ മേഖലയ്ക്ക് സർക്കാർ അനുമതി ആവശ്യമില്ലെങ്കിലും ചൈനയിൽനിന്നുള്ള നിക്ഷേപമായതിനാലാണ് സർക്കാരിന്റെ അനുമതി ആവശ്യമായി വന്നത്.
https://www.facebook.com/Malayalivartha