തീച്ചൂടില്‍ വെന്തുരുകി കാനഡ; ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 700 കടന്നു; ചൂട് കൂടിയ പ്രദേശങ്ങളില്‍ വന്‍ തോതില്‍ അഗ്‌നിബാധ; കൊളംബിയോയിലെ ലിട്ടന്‍ ഗ്രാമം പൂര്‍ണമായും കത്തി നശിച്ചു; പ്രദേശത്തെ സ്‌കൂളുകളും വാക്സിന്‍ വിതരണ കേന്ദ്രങ്ങളും താത്കാലികമായി അടച്ചു

കേട്ടുകേള്‍വി പോലുമില്ലാത്ത അവസ്ഥയാണ് കാനഡ നേരിടുന്നത്. മരം കോച്ചുന്ന തണുപ്പുകാലങ്ങള്‍ക്കു പേരുകേട്ട കാനഡയിപ്പോള്‍ തീച്ചൂടില്‍ വെന്തുരുകയാണ്. ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഇതുവരെ ഉഷ്ണതരംഗത്തില്‍പ്പെട്ട് 719 പേരാണ് മരിച്ചതായിയാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തില്‍ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു ചൂട്. എന്നാല്‍, ഈയാഴ്ച തുടര്‍ച്ചയായ നിലയില്‍ താപനില 49ഡിഗ്രി സെല്‍ഷ്യസിലെത്തി. 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെട്ട ഓറിഗന്‍ സംസ്ഥാനത്ത് മരണം 60 കടന്നു. ഓറിഗനില്‍ 2017-19 ല്‍ 12 പേര്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ച സ്ഥാനത്താണ് ഇപ്പോള്‍ ഒരാഴ്ച കൊണ്ട് 63 മരണം. പോര്‍ട്ലാന്‍ഡില്‍ ശീതീകരണ സംവിധാനമുള്ള ഷെല്‍റ്ററുകളിലേക്ക് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.
റെക്കോര്‍ഡ് താപനിലയാണിത്. വടക്ക്പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചൂട് കൂടിയ പ്രദേശങ്ങളില്‍ വന്‍ തോതില്‍ അഗ്‌നിബാധയും റിപ്പോര്‍ട്ട് ചെയ്യുന്നു. 130 തീ പിടുത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് കൊളംബിയോയിലെ ലിട്ടന്‍ ഗ്രാമം പൂര്‍ണമായും കത്തി നശിച്ചു. ഇവിടെ രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം ആളുകളെയാണ് ഇവിടെ നിന്നും ഒഴിപ്പിച്ചത്.
ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങള്‍ തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. പ്രദേശത്തെ സ്‌കൂളുകളും വാക്സിന്‍ വിതരണ കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യം ഭീതിയിലായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























