ആദ്യം കണ്ടെത്തിയത് ഇന്ത്യയിൽ... നിമിഷങ്ങൾക്കകം പടർന്ന് പിടിച്ചത് നൂറ് രാജ്യങ്ങളിൽ; കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നു: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദം നുറോളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. യഥാര്‍ഥ സാര്‍സ് കോവ്-2 വൈറസിനേക്കാൾ രണ്ടര മടങ്ങ് വ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദം അമേരിക്ക, യുകെ, റഷ്യ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ രോഗവ്യാപനത്തിന് കാരണമാകുന്നതായി കണക്കുകളിൽ വ്യക്തം.
വൈറസ് വകഭേദങ്ങളുടെ ജീനോമുകളെ ട്രാക്ക് ചെയ്യുന്ന ജിഐഎസ്എഐഡി കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ നാലാഴ്ച സീക്വന്‍സ് ചെയ്ത 224 കേസുകളില്‍ 67 ശതമാനവും ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ടതാണ്.
78 രാജ്യങ്ങളില്‍ നിന്നുള്ള ജിഐഎസ്എഐഡി ഡേറ്റയും ഡെല്‍റ്റ അതിവേഗം വ്യാപിക്കുന്നതായി സൂചന നല്‍കുന്നു. യുകെയിലും സിംഗപ്പൂരിലും ജനിതക സീക്വന്‍സിങ്ങ് നടത്തിയ കേസുകളില്‍ 90 ശതമാനത്തിലധികം ഡെല്‍റ്റ വകഭേദം മൂലമാണുണ്ടായത്.
ഡെല്‍റ്റ വകഭേദം മൂലം ചില രാജ്യങ്ങളില്‍ കേസുകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വരും മാസങ്ങളില്‍ ലോകത്തെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെല്‍റ്റ മാറുമെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഡെല്‍റ്റ വകഭേദം പടരുമോ എന്ന ആശങ്കയില്‍ ഓസ്‌ട്രേലിയ ചില നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയും ജൂണ്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ വര്‍ധിച്ച വ്യാപനശേഷി കണക്കിലെടുത്ത് അതിര്‍ത്തികള്‍ കടന്നുള്ള യാത്രയും പല രാജ്യങ്ങളും നിയന്ത്രിക്കാന്‍ തുടങ്ങി.
https://www.facebook.com/Malayalivartha
























