നഷ്ട പരിഹാരം സംബന്ധിച്ച തർക്കം തീർപ്പായി; എവർഗിവൺ നാളെ വിട്ടയക്കും...!! കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനൊരുങ്ങി അധികൃതർ

മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങി ദിവസങ്ങളോളം ആഗോള ചരക്കുകടത്ത് തടസ്സപ്പെടുത്തിയ ജപ്പാൻ കപ്പലായ എവർഗിവണിനെ നാളെ വിട്ടയക്കും. നഷ്ട പരിഹാരം സംബന്ധിച്ച തർക്കം തീർപ്പായതോടെയാണ് കപ്പലിന് സൂയസ് വിടാമെന്ന് കനാൽ അധികൃതർ അറിയിച്ചത്.വിട്ടുനൽകൽ കരാർ പ്രകാരം സൂയസ് കനാലിന് 75 ടൺ ശേഷിയുള്ള ഒരു ടഗ് ബോട്ട് ലഭിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആറു മാസത്തിനിടെ സൂയസ് കനാൽ വഴിയുളള ചരക്കു കടത്തിലൂടെ ഈജിപ്തിന് ലഭിച്ചത് 300 കോടി ഡോളർ (22,358 കോടി രൂപ) ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.8 ശതമാനം കൂടുതലാണിത്. സൂയസ് നഗരമായ ഇസ്മാഈലിയയിൽ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ച് കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനാണ് അധികൃതരുടെ തീരുമാനം.രക്ഷാപ്രവർത്തനങ്ങളുടെ ചെലവ് ഇനത്തിൽ 91.6 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം.
തുക പിന്നീട് 55 കോടി ഡോളറായി ചുരുക്കി. ശക്തമായ കാറ്റിൽ മണൽതിട്ടയിൽ കുടുങ്ങിയ എവർഗിവൺ ആറു ദിവസമാണ് വഴിമുടക്കി കനാലിന്‍റെ വീതി കുറഞ്ഞ ഭാഗത്ത് വിലങ്ങനെ നിന്നത്. ഇതോടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് തടസ്സപ്പെട്ടു.
ലോകത്തെ ചരക്കു ഗതാഗതത്തിന്‍റെ 12 ശതമാനംവരെ നടക്കുന്നത് ഈജിപ്തിലെ സൂയസ് കനാലിലൂടെയാണ്. മൂന്നു ശതകോടി ഡോളര്‍ മുതല്‍ ഒന്‍പതു ശതകോടി ഡോളര്‍വരെയുള്ള ചരക്കുകളുമായി ദിനം പ്രതി 50 കപ്പലുകള്‍ ഇതിലൂടെ കടന്നുപോകുന്നു. അതിന്‍റെ ഫീസ് ഇനത്തില്‍ ഈജിപ്തിനു വര്‍ഷത്തില്‍ അഞ്ചാറ് ശതകോടി ഡോളര്‍ കിട്ടുന്നു. ആറു ദിവസത്തെ ഗതാഗത സ്തംഭനംമൂലം ഈജിപ്തിനുമുണ്ടായി ഭീമമായ നഷ്ടം.
മധ്യപൂര്‍വദേശത്തു ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനും ഇടയില്‍ സ്ഥിതിചെയ്യുകയാണ് 1869 വരെയുള്ള പതിനൊന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിക്കപ്പെട്ട സൂയസ് കനാല്‍. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലുള്ള കുറുക്കുവഴിയാണിത്. ഇല്ലെങ്കില്‍ കപ്പലുകള്‍ക്ക് ആഫ്രിക്കയുടെ ദക്ഷിണ ഭാഗത്തെ ചുറ്റി വളഞ്ഞ വഴിയിലൂടെ യാത്ര ചെയ്യേണ്ടിവരും. യാത്രാസമയം ഒരാഴ്ച മുതല്‍ പത്തു ദിവസംവരെയെങ്കിലും അധികമാവുകയും ചെയ്യും.
ജപ്പാനിലെ ഷോയ് കിസന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളളതും തയ്വാനിലെ എവര്‍ഗ്രീന്‍ മറൈന്‍ കമ്പനി ഉപയോഗിച്ചുവരുന്നതുമായ എവര്‍ഗിവണ്‍ എന്ന കണ്ടെയിനര്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത് മാര്‍ച്ച് 23നു രാവിലെയാണ്. 25 ജോലിക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇന്ത്യക്കാര്‍. ചൈനയില്‍നിന്നു നെതര്‍ലന്‍ഡ്സിലേക്കു പോവുകയായിരുന്ന കപ്പല്‍ ചെങ്കടലില്‍ നിന്നു കനാലിലേക്കു പ്രവേശിക്കുകയായിരുന്നു.
190 കിലോമീറ്റര്‍ നീളമുള്ള കനാലിന്‍റെ ഏതാണ്ട് പകുതിദൂരം പിന്നിട്ടപ്പോഴാണ് നിയന്ത്രണം വിട്ട് കപ്പലിന്‍റെ മുന്‍ഭാഗം കനാലിന്‍റെ കിഴക്കെ തിട്ടയില്‍ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്‍റെ പിന്‍ഭാഗം മുന്നോട്ടുകയറി മറുവശത്തെ തിട്ടയിലും ചെന്നിടിച്ചു. അതോടെ പാത പൂര്‍ണമായി അടയുകയും മറ്റു കപ്പലുകള്‍ക്കൊന്നും പോകാന്‍ ഇടമില്ലാതാവുകയും ചെയ്തു. കപ്പലിന്‍റെ നിയന്ത്രണം വിട്ടുപോകാന്‍ കാരണം ശക്തമായി വീശിയടിച്ചിരുന്ന പൊടിക്കാറ്റാണെന്നും അതുമൂലം കാഴ്ചയ്ക്കു തടസ്സമുണ്ടായി എന്നുമായിരുന്നു വിശദീകരണം.
https://www.facebook.com/Malayalivartha
























