അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനില്‍ കണ്ണുവെച്ച് ചൈന; മിഡില്‍ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുകയാണ് ചൈനയുടെ ലക്ഷ്യം; തായ്‌വാനെ ആക്രമിച്ചാല്‍ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാന്‍; ലോകത്തെ കാല്‍ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും തകൃതിയായി നടക്കുമ്പോൾ, ചൈനയുടെ ആഗ്രഹങ്ങള്‍ വെറും അത്യാഗ്രഹങ്ങളായി മാറുന്നു

വിശ്വസിക്കാന്‍ കഴിയാത്ത രാജ്യമാണ് ചൈനയെന്ന് 1960 കളില്‍ തന്നെ ഇന്ത്യ തിരിച്ചറിഞ്ഞതാണ്. പിന്നീട് നയതന്ത്ര ബന്ധങ്ങള്‍ എത്രയൊക്കെ മെച്ചപ്പെടുത്തുമ്പോഴും ഇന്ത്യ ചൈനയുമായി ഒരു അകലം പാലിച്ചിരുന്നു. മനുഷ്യ സ്നേഹവും സര്‍വ്വ സ്വാതന്ത്ര്യവും പ്രഘോഷിക്കുന്ന കമ്മ്യുണിസത്തിന്റെ പേരു പറഞ്ഞ് സ്വന്തം ജനതയെ അടിച്ചമര്‍ത്തി വാഴുന്ന ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി, അതിന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ചൈനയുടെ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളായി മാറുകയാണ്.
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ താലിബാന്‍ മാത്രമല്ല സന്തോഷിക്കുന്നത്, ചൈനയും കൂടിയാണ്. സാമ്രാജ്യങ്ങളുടെ ചുടലപ്പറമ്പ് എന്ന് വിശേഷിപ്പിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ആകര്‍ഷകമായ ഒന്നുമില്ലെങ്കിലും, ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനമാണ് ചൈനയെ ആകര്‍ഷിക്കുന്നത്.
കോവിഡാനന്തര കാലഘട്ടത്തില്‍ ലോകശക്തിയായി ഉയരുവാന്‍ കൊതിക്കുന്ന ചൈനയ്ക്ക് നിരവധി ഗുണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കിയാല്‍ ലഭിക്കുക. അതില്‍ ഏറ്റവും പ്രധാനമായത് അറബിക്കടലിലേക്ക് ചൈനീസ് സൈന്യത്തിന് നേരിട്ടുള്ള സാന്നിദ്ധ്യം എളുപ്പത്തില്‍ ലഭ്യമാക്കാം എന്നതാണ്.
മാത്രമല്ല, ഇറാനിലേക്കും മിഡില്‍ ഈസ്റ്റിലേക്കും കരമാര്‍ഗ്ഗം യാത്ര ചെയ്യുന്നത് ചൈനയ്ക്ക് എളുപ്പമാകും. അതുപോലെ ഇന്ത്യന്‍ സമുദ്രത്തിലേക്കും ആഫ്രിക്കയിലേക്കും പുതിയ എളുപ്പ പാത തുറന്നു കിട്ടുകയും ചെയ്യും.
നിലവില്‍ ഈ വിപണികളിലേക്ക് ചൈനീസ് ചരക്കുകള്‍ പ്രശ്ന പ്രദേശമായ തെക്കന്‍ ചൈന കടലിലൂടെ ചുറ്റി കൊണ്ടു പോകേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍, വടക്കു പടിഞ്ഞാറന്‍ ചൈനയുമായുള്ള അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ കടത്തി, അഫ്ഗാനിസ്ഥാനിലൂടെ കരമാര്‍ഗ്ഗം ഈ ചരക്കുകള്‍ അതിവേഗം, കുറഞ്ഞ ചെലവില്‍ മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍ വിപണികളില്‍ എത്തിക്കാന്‍ അഫ്ഗാനിനു മേലുള്ള ചൈനയുടെ സ്വാധീനം അവരെ സഹായിക്കും.
അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദം തുരത്തുന്നതില്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് വിജയിക്കാം എന്നാണ് ചൈനയുടെ വിശ്വാസം. കാരണം, അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചൈനയ്ക്ക് താത്പര്യമില്ല.
അവര്‍ക്ക് പ്രശ്നമാകാത്തിടത്തോളം കാലം വര്‍ഗ്ഗീയതയും ഭീകരവാദവുമൊന്നും ചൈന കാര്യമാക്കില്ല. റഷ്യന്‍ കമ്മ്യുണിസ്റ്റുകള്‍ക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി ചൈനീസ് കമ്മ്യുണിസ്റ്റുകള്‍ ഒരു സാമൂഹ്യ പരിവര്‍ത്തനത്തിന് ഒരുങ്ങുകയില്ലെന്ന് ചുരുക്കം. അവര്‍ക്ക് സാമ്പത്തിക താത്പര്യം മാതമേയുള്ളു.
റഷ്യന്‍ കമ്മ്യുണിസ്റ്റുകള്‍ ചെയ്തതു പോലെ ഒരു ബലപ്രയോഗത്തിനൊന്നും രാഷ്ട്രീയ ചാണക്യനായ ഷീ മുതിരുകയില്ല. മറിച്ച്, സാമ്പത്തിക സഹായമെന്ന കെണിയൊരുക്കി അഫ്ഗാനിസ്ഥാനെ വലയിലാക്കുവാനാണ് ശ്രമിക്കുന്നത്. ഏകദേശം 62 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം അഫ്ഗാനിസ്ഥാനില്‍ നടത്താന്‍ ചൈന തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
ബെല്റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ മറവില്‍ മലേഷ്യ മുതല്‍ മോണ്ടെനെഗ്രോ വരെയുള്ള നിരവധി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ സ്വാധീനം ഉറപ്പിച്ച അതേ നയമായിരിക്കും അഫ്ഗാനിസ്ഥാനിലും ചൈന പിന്തുടരുക.
സ്വപ്നങ്ങളുമായി ചൈന മുന്നോട്ടു പോകുമ്പോഴും മറു തന്ത്രങ്ങള്‍ ഒരുക്കി അമേരിക്കന്‍ പക്ഷവും കരുതലോടെയുണ്ട്. തായ്‌വാൻ തങ്ങളുടെ പൂര്‍ണ്ണാധികാരത്തിന്‍ കീഴിലുള്ള പ്രദേശമാണെന്ന് ഇപ്പോഴും ആവര്‍ത്തിച്ചു പറയുന്ന ചൈന ഒരു പക്ഷെ ആ ദ്വീപുരാഷ്ട്രത്തെ ആക്രമിക്കാന്‍ ഒരുങ്ങിയാല്‍,
അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് ചൈനയെ നേരിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം, തായ്‌വാൻ ചൈനയുടേ കൈവശമായാല്‍ പിന്നെ ഭീഷണി ഉയരുക ജപ്പാന്റെ ഭാഗമായ ഓഖിനാവയ്ക്കും ക്യോഡോയ്ക്കും എതിരെയായിരിക്കും.
ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ ആസോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാപ്പനീസ് ഉപപ്രധാനമന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവന ജപ്പാന്‍-ചൈന ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനയും പ്രതികരിച്ചു. കിഴക്കന്‍ ചൈനാ കടലിലെ ആള്‍താമസമില്ലാത്ത ചില ദ്വീപുകള്‍ക്കായി ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.
തന്ത്രപ്രധാനമായ സ്ഥലങ്ങളിലുള്ള ഈ ദ്വീപുകള്‍ ഇപ്പോള്‍ ജപ്പാന്റെ കൈവശമാണ്. ഇതും, അമേരിക്കന്‍-ചൈന സംഘര്‍ഷമുണ്ടായാല്‍ അമേരിക്കയൊടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ ജപ്പാനെ പ്രേരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























