കാനഡയെ ആശങ്കയിലാഴ്ത്തി കോവിഡ് ലാംഡ വകഭേദം; പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 11 കേസുകൾ, ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത് ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള പെറുവിൽ

കാനഡയെ ആശങ്കയിലാഴ്ത്തി കോവിഡ് ലാംഡ വകഭേദം വ്യാപിക്കുന്നു. വ്യാഴാഴ്ച പുതുതായി 11 ലാംഡ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫിസറായ ഡോ. തെരേസ ടാം വ്യക്തമാക്കുകയുണ്ടായി. കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
ലാംഡ വകഭേദം എങ്ങനെയാണ് പടര്‍ന്ന് പിടിക്കുന്നതെന്നും കോവിഡ് വാക്സിനോട് അവ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്ധര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. ഇപ്പോള്‍ വളരെ കുറച്ച് ലാംഡ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേയുള്ളൂവെന്നും തെരേസ മാധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം തന്നെ ലാംഡ വകഭേദം എം ആര്‍.എന്‍.എ വാക്സിനുകളായ ഫൈസര്‍- ബയോണ്‍ടെക്, മൊഡേണ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ന്യൂയോര്‍ക്ക് സര്‍വകലാശാല ജൂലൈയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്നാൽ ഇവക്കെതിരെ ഫലപ്രദമാണെന്നാണെന്ന് തന്നെയാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ കനത്ത നാശം വിതച്ച കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ 'ലാംഡ' വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യു.കെയില്‍ ഇതുവരെ ആറ് ലാംഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വിനാശകാരിയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി 'ദ സ്റ്റാര്‍' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതേസമയം പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പ്രകാരം മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്ന് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30നകം എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനല്‍ അഡ്വൈസര്‍ ജെയ്റോ മെന്‍ഡസ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























