നാഥനില്ലാത്ത ഹെയ്തിയുടെ കഥ! രാഷ്ട്രപതിയുടെ കൊലപാതകവും രാഷ്ട്രീയ സാഹചര്യവും... പിന്നിൽ പ്രവർത്തിച്ചത് ഇവരോ?

ഏറെ നാളായി ഹെയ്ത്തിയിലെ ആഭ്യന്തര സ്ഥിതി ഏറെ വഷളാണ്. സാമ്പത്തിക തകര്‍ച്ചയും ഭരണസ്ഥിരതയില്ലായ്മയും മൂലം രാജ്യം അസ്വസ്ഥമായിക്കൊണ്ടിരിക്കവേയാണ് പെടുന്നനെ ഒരു സംഘം അക്രമികള്‍ പ്രസിഡന്റിന്റെ വസതിയില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെയും ഭാര്യയുടെ വെടിവച്ചത്.
കൊലപാതകത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രസിഡന്റിന്റെ വസതി നിലനിന്നിരുന്ന പോർട്ട് പ്രിൻസിന് ചുറ്റുമുള്ള പ്രദേശങ്ങിളില്‍ നിന്ന് നിരവധി വെടിയൊച്ച കേട്ടതായും പല സ്ഥലങ്ങളില്‍ നിന്നും പുക ഉയര്‍ന്നു പൊങ്ങുകയും ചെയ്തിരുന്നു. ശരിക്കും എന്താണ് ഹെയ്തിയിലെ പ്രശ്നം?
എന്തിനു വേണ്ടിയിട്ടാണ് അവർ പ്രസിഡന്റിനെ കൊലപ്പെടുത്തിയത്? നിലവിൽ എന്താണ് അവിടുത്തെ സാഹചര്യം? എന്താണ് ഹെയ്തിയുടെ ഭാവി? ഇങ്ങനെ ചോദ്യങ്ങൾ ഒട്ടനവധിയാണ്. ഇത്തരത്തിൽ ഹെയ്തിയെ കുറിച്ചും അവിടുത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തെ കുറിച്ചുമാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.
അമേരിക്കയിലെ ഏറ്റവും ദരിദ്രരായ കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജോവനൽ മൊയ്‌സിനെ വീട്ടില്‍ കയറി വെടിവച്ച് കൊന്ന കൊലയാളികളില്‍ നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇവര്‍ ബന്ദികളാക്കിയിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സേന രക്ഷിക്കുകയും ചെയ്തു. ഇതിനു പിന്നാലെ അസ്ഥിരമായ രാജ്യം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുമോയെന്ന ആശങ്ക ലോകരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കുവച്ചിട്ടുണ്ട്. പ്രസിഡന്റ് ജോവനൽ മൊയ്‌സിനെ വെടിവച്ച് വീഴ്ത്തിയവര്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് നേരെയും നിറയൊഴിച്ചിരുന്നു.
പ്രസിഡന്റിന്റെ കൊലയെത്തുടര്‍ന്ന്, ഭരിക്കാന്‍ ആളില്ലാതെ വന്നിരിക്കുകയാണ് ഹെയ്ത്തി ഇപ്പോൾ. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ അവസ്ഥയുണ്ടായത്.
പ്രസിഡന്റിന്റെ കൊലയ്ക്കു പിന്നില്‍ വിദേശ കൊലയാളികള്‍ ആണെന്ന് പൊലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആരു ഭരിക്കും ഹെയ്തി എന്ന ചോദ്യമാണ് അവിടെ ഉയർന്ന് കേൾക്കുന്നത്. കൊലയാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാവുകയും 17 പേരോളം അറസ്റ്റിലാവുകയും ചെയ്‌തെങ്കിലും, ഭരണം നിര്‍വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഈ കരീബിയന്‍ രാജ്യം ഇപ്പോൾ മുന്നോട്ട് പോകുന്നത്.
പ്രസിഡന്റിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും പല സ്ഥലങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി പോകുന്നുമുണ്ട്. അതിനിടെയാണ്, ഭരണഘടനാപരമായ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടക്കുന്നെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
ബുധനാഴ്ച രാവിലെയാണ് പ്രസിഡന്റിന്റെ വസതിയില്‍ ആക്രമണം നടന്നത്. അമേരിക്കന്‍ ലഹരി വിരുദ്ധ ഏജന്‍സിയായ DEAയുടെ യൂനിഫോമണിഞ്ഞ് എത്തിയ സായുധ സംഘം, പ്രസിഡന്റിനെയും ഭാര്യയും തുരുതുരാ വെടിവെക്കുകയായിരുന്നു. 12 വെടിയുണ്ടകള്‍ തറച്ചുകേറിയ പ്രസിഡന്റ് തല്‍ക്ഷണം തന്നെ മരണപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അപകടനില തരണം ചെയ്തിട്ടുണ്ട്.
വിദേശത്തു നിന്നുമെത്തിയ കൊലയാളി സംഘമാണ് പ്രസിഡന്റിനെ വകവരുത്തിയത് എന്നാണ് പൊലീസ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. കൊളംബിയയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരും ഹെയ്തി വംശജരായ രണ്ട് അമേരിക്കക്കാരും അടങ്ങിയതായിരുന്നു കൊലയാളി സംഘം. ഇവരില്‍ അമേരിക്കക്കാരടക്കം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
വിദേശികളാണ് പ്രസിഡന്റിനെ വധിച്ചത് എന്ന് പൊലീസ് പറയുന്നതിനിടെ, തങ്ങളുടെ പൗരന്‍മാരാരും സംഭവത്തില്‍ പ്രതികളായതായി സ്ഥിരീകരിച്ചില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വാദിച്ചിട്ടുണ്ട്. തങ്ങളുടെ സൈന്യത്തിലെ ആറ് മുന്‍ ഉദ്യോഗസ്ഥര്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതായി മനസ്സിലാക്കുന്നുവെന്ന് കൊളംബിയ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ഏതു വിധത്തിലും സഹകരിക്കാൻ കൊളംബിയന്‍ സര്‍ക്കാര്‍ തയ്യാറുമാണ്.
രാജ്യം ഭരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇവിടെ. പരമാധികാരിയായ പ്രസിഡന്റ് മരിച്ചു കഴിഞ്ഞാല്‍, അധികാരം സുപ്രീം കോടതി പ്രസിഡന്റിന് കൈമാറണം എന്നാണ് ഹെയ്തി ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍, സുപ്രീം കോടതിയുടെ അധ്യക്ഷന്‍ കൊവിഡ് 19 രോഗം ബാധിച്ച് ഈയടുത്ത് മരണപ്പെടുകയും ചെയ്തു.
ഭരണഘടനാ ഭേദഗതി പ്രകാരം ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കായിരിക്കും അധികാരം. എന്നാല്‍, നിലവിലെ പ്രധാനമന്ത്രി ക്ലോഡ് ജോസഫിനെ മാറ്റി ഏരിയല്‍ ഹെന്‍ട്രി എന്ന പുതിയ ഒരാളെ പ്രസിഡന്റ് ഈയടുത്ത് പ്രധാനമന്ത്രി ആയി നിയോഗിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തിട്ടുമില്ല. ഭരണഘടന പ്രകാരം നിലവിലെ പ്രധാനമന്ത്രിക്ക് ഈ അവസ്ഥയില്‍ തുടരാനാവില്ല. സത്യപ്രതിജ്ഞ ചെയ്യാതെ, പുതിയ പ്രധാനമന്ത്രിക്ക് അധികാരമേല്‍ക്കാനും കഴിയില്ല. ഉള്ളത് പറഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.
ന്യൂറോ സർജനായ ഏരിയൽ ഹെൻറിയെ ഹെയ്ത്തിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ജോവനൽ മൊയ്‌സി കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഏരിയൽ ഹെൻറി. ഏപ്രിലിൽ ഇടക്കാലക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ക്ലൌഡ് ജോസഫിൽ നിന്ന് ഈ ആഴ്ച അവസാനം ഏരിയൽ ഹെൻറി പ്രധാനമന്ത്രിയായി ചുമതലയേൽക്കാനിരിക്കുകയായിരുന്നു.
പുതിയ സാഹചര്യത്തില്‍, താന്‍ അധികാരം ഏറ്റെടുക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഭരണഘടനാപരമായി അതിനു സാധുതയില്ലെന്നാണ് നിലവിലെ പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറയുന്നത്. അതിനിടെ, പുതിയ ഭരണ പ്രതിസന്ധിക്ക് പരിഹാരമായി തെരഞ്ഞെടുപ്പ് നടത്താനും അതുവരെ നിലവിലെ പ്രധാനമന്ത്രി തുടരാനും ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശവും വന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്ന് വേണം കരുതാൻ.
ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടത്തുമെന്നും മോസിന്‍റെ സഖ്യകക്ഷികളുമായും എതിരാളികളുമായും ഒരുപോലെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അസ്ഥിരമായ സാമ്പത്തിക രംഗവും തൊഴിലില്ലായ്മയും ദാരിദ്രവും രാജ്യത്തെ കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലും നിലനിൽക്കുന്നുണ്ട്. ജോവനൽ മൊയ്‌സിന്‍റെ ഏകാധിപത്യ - സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ഫെബ്രുവരിയില്‍ ഹെയ്ത്തിയുടെ രാഷ്ട്രപതിയായി അധികാരമേറ്റ ജോവനൽ മൊയ്‌സ്, തന്‍റെ കാലാവധി കഴിഞ്ഞും അധികാരമൊഴിയാന്‍ വിസമ്മതിച്ചു. പകരം ഭരണഘടനയില്‍ തിരുത്തലുകള്‍ വരുത്തിയ അദ്ദേഹം അധികാരത്തില്‍ തുടരുകയായിരുന്നു.
മൂന്ന് ഭാഗവും കടലായതിനാല്‍ കൊലപാതകികള്‍ ഏക രാജ്യാതിര്‍ത്തിയായ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ കരുതുന്നത്. ഹെയ്ത്തിയുടെ രാഷ്ട്രപതിയെ സ്വന്തം വസതിയില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയ വാര്‍ത്തയോടെ ലോക നേതാക്കള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചതും.
ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന ഒരു കൂട്ടം വിദേശികളാണ് അക്രമം നടത്തിയതെന്നും ഇവര്‍ അമേരിക്കന്‍ ഉച്ചാരണത്തിലാണ് സംസാരിച്ചിരുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ഡ്രഗ്സ് എൻഫോഴ്സ്മെന്‍റ് ഏജൻസിയിൽ നിന്നുള്ളവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് അക്രമികള്‍ രാഷ്ട്രപതിയുടെ വസതിയില്‍ കയറിയത് എന്ന് കരുതുന്നുണ്ട്. 'അവർ വ്യാജ ഡി.ഇ.എ ഏജന്‍റുമാരാണെന്ന് തന്നെയാണ് അധികൃതരും സ്ഥരീകരിച്ചിട്ടുള്ളത്.
ഏകദേശം 11 ദശലക്ഷം ജനങ്ങളുള്ള രാജ്യമായ ഹെയ്തി 1986 ൽ ഡുവാലിയർ രാജവംശത്തിന്‍റെ സ്വേച്ഛാധിപത്യത്തിന്‍റെ പതനത്തിന് ശേഷം രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ ഇപ്പോൾ പാടുപെടുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ദാരിദ്രവും തൊഴിലില്ലായ്മയും രാജ്യത്ത് അരാജകത്വം വളര്‍ത്തുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ജനസംഖ്യയുടെ 60 ശതമാനം പ്രതിദിനം 2 ഡോളറിൽ താഴെ വരുമാനമുള്ളവരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഈ അക്രമങ്ങളെയും കൊലപാതക പരമ്പരയേയും തുടര്‍ന്ന് രാജ്യത്ത് നിന്ന് 14,700 ൽ അധികം ആളുകളാണ് പലായനം ചെയ്തതായി റിപ്പോർട്ടുകള് വ്യക്തമാക്കുന്നത്. സ്വതന്ത്രവും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് 2021 അവസാനത്തോടെ നടത്തണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ജോവനൽ മൊയ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ കരാറുകൾ ഓഡിറ്റു ചെയ്യുന്നതിനുള്ള പാര്‍ലമെന്‍റിന്‍റെ അധികാരങ്ങൾ ജോവനൽ മൊയ്‌സ് പരിമിതപ്പെടുത്തി.
മാത്രവുമല്ല പ്രസിഡന്‍റിന് മാത്രം ഉത്തരം നൽകുന്ന ഒരു രഹസ്യാന്വേഷണ ഏജൻസിയെയും സൃഷ്ടിച്ചു. ഇത് സ്വന്തം അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് എതിരാളികള്‍ ആരോപിച്ചിട്ടുണ്ട്. ഇതൊക്കെയാണോ ഇതിനു പിന്നലെ കാരണങ്ങൾ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha
























