ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു; സ്‌കൂളിനെ തടയാനാവില്ലെന്ന് കോടതി...!! ചികിത്സയെ അംഗീകരിച്ച് രക്ഷിതാക്കൾ

മസാച്യുസെറ്റ്സിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു. വിഷയം കടുത്ത വിമര്‍ശനങ്ങള്‍ക്കും, എതിര്‍പ്പിനും കാരണമായി. ഒടുവില്‍ കേസ് ഫെഡറല്‍ കോടതിയിലെത്തി. എന്നാല്‍, ചൊവ്വാഴ്ച നടന്ന വിധി പ്രസ്‍താവനയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നത് തുടരാമെന്ന് കോടതി വിധിച്ചു.
കുട്ടികളില്‍ ആക്രമണാത്മകമോ സ്വയം ഉപദ്രവിക്കുന്നതോ ആയ പെരുമാറ്റം നിയന്ത്രിക്കുന്നതിനായിട്ടാണ് സ്ഥാപനം വിവാദപരമായ ഈ ചികിത്സ ആരംഭിച്ചത്. എന്നാല്‍, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) മുമ്പ് ഈ ഷോക്ക് ചികിത്സ നിരോധിച്ചിരുന്നു.
കുട്ടികളുടെ മാതാപിതാക്കളും ഈ ചികിത്സയെ അംഗീകരിക്കുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. ചില കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ പറയുന്നത് ഷോക്ക് ട്രീറ്റ്മെന്റ് തങ്ങളുടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നുവെന്നും, വളരെ ഫലപ്രദമായ ഒരു ചികിത്സയാണ് ഇതെന്നുമാണ്.
അതുകൊണ്ട് തന്നെ എഫ്ഡിഎയുടെ നിരോധനത്തിനെതിരെ ഒരു കൂട്ടം രക്ഷിതാക്കളും സ്കൂളിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ചികിത്സ മെഡിക്കല്‍ ചട്ടങ്ങളില്‍ പെടുന്നുവെന്നും അതിനാല്‍ എഫ്ഡിഎയുടെ നിയന്ത്രണ പരിധിക്ക് അതീതമാണെന്നും കോടതി കണ്ടെത്തി.
മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കും ഈ സ്കൂളില്‍ പ്രവേശനമുണ്ട്. അവരില്‍ ചിലര്‍ ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നവരാണ്. അവരെ രക്ഷിക്കാനായിട്ടാണ് ഇത്തരമൊരു ചികിത്സ സ്കൂള്‍ ആരംഭിച്ചത്. എന്നാല്‍, കുട്ടികളുടെ ജീവന്‍ രക്ഷിക്കുമെന്ന് പറയുന്ന ഈ ഉപകരണങ്ങള്‍ക്ക് കുട്ടികളെ ഗുരുതരമായ രീതിയില്‍ പൊള്ളലേല്‍പ്പിക്കാനുള്ള കഴിവുണ്ട്.
അതുകൊണ്ട് തന്നെ വിമര്‍ശകര്‍ ഇതിനെ തികച്ചും അപകടകരമായ ഒരു മാര്‍ഗ്ഗമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ഷോക്ക് നല്‍കുന്നത് പീഡനത്തിന് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭയും ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























