താലിബാൻ ആക്രമണം രൂക്ഷം! അഫ്ഗാനിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ...

അഫ്ഗാനിൽ താലിബാനുമായുള്ള ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളവേ, അഫ്ഗാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ രാജ്യത്തെത്തിച്ചിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിൽ താലിബാൻ ആക്രമണം വർദ്ധിച്ചതോടെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനത്തിൽ തിരികെ എത്തിക്കാനുള്ള നീക്കം നടത്തിയത്. 50 നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫുകളെയും തിരികെ നാട്ടിലേക്ക് എത്തിച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
എംബസിയിൽ അത്യാവശ്യം ജീവനക്കാർ മാത്രമാണിപ്പോൾ ഉള്ളത്. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ കോൺസുലേറ്റ് അടച്ചു പൂട്ടി എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
ചൊവ്വാഴ്ച വരെയും കാബൂളിലെയും മസർ - ഇ - ഷെരീഫിലെയും ഇന്ത്യൻ എംബസികൾ അടയ്ക്കില്ലെന്ന് തന്നെയാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാൽ, പിന്നീട് സാഹചര്യം തീരെ വഷളായ സാഹചര്യത്തിലാണ് എംബസികൾ അടയ്ക്കാനും ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാനും തീരുമാനമായത്.
അഫ്ഗാനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രതയോടെ തുടരണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നേരത്തേ എംബസി നിർദേശം പുറത്തിറക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും ഉണ്ടായേക്കാമെന്നും, ജാഗ്രത വേണമെന്നും എംബസി വ്യക്തമാക്കിയിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഐടിബിപി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ ഡൽഹിയിൽ എത്തിച്ചത്. യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ ആരംഭിച്ച താലിബാൻ ആക്രമണം വീണ്ടും വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷാ നടപടികൾ സ്വീകരിച്ചത്. കാണ്ഡഹാറിൽ പാക് ആസ്ഥാനമായ ലഷ്‌കർ ഇ ത്വായ്ബ ഭീകരർ തമ്പടിച്ചിരിക്കുകയാണ്.
ഇത് കൂടാതെ 7000 ത്തോളം ലഷ്‌കർ ഭീകരർ താലിബാൻ സംഘടനയുമായി ചേർന്ന് ആക്രണം നടത്തുന്നുണ്ട് എന്നാണ് വിവരം. ഇത് കണക്കിലെടുത്താണ് ഇന്ത്യ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചു എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. അത്യാവശ്യ പ്രവർത്തനങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്.
അഫ്ഗാന്‍റെ 85 ശതമാനം പ്രവിശ്യകളും താലിബാന്‍റെ നിയന്ത്രണത്തിലായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് അഫ്ഗാൻ സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കയും സഖ്യകക്ഷി സേനയും അഫ്ഗാൻ വിട്ടതിനു പിന്നാലെയാണ് താലിബാന്റെ ശക്തമായ തിരിച്ചുവരവ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോൾ താലിബാന്‍റെ പക്കലാണ്. താലിബാൻ തീവ്രവാദികൾ അതിവേഗത്തിലാണ് ഈ മേഖലകളിൽ മുന്നേറുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കാബൂൾ വീഴാൻ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടേത് അടക്കമുള്ള വിദേശ സേനകളുടെ പിന്മാറ്റം ഏതാണ്ട് പൂർണമായതിന് പിന്നാലെയാണ് താലിബാൻ കൂടുതൽ മേഖലകൾ പിടിച്ചടക്കാൻ തുടങ്ങിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സൈനികസാന്നിധ്യമാണ് അഫ്ഗാനിൽ നിന്ന് പിൻവലിക്കാൻ സഖ്യസേന തീരുമാനിച്ചത്.
അമേരിക്കന്‍ കടന്നുവരവില്‍ അടിപതറി കാബൂള്‍ വിടേണ്ടിവന്നെങ്കിലും ഒരു തിരിച്ചു വരവിനു കളമൊരുക്കുകയായിരുന്നു താലിബാന്‍. 2001 ല്‍ അധികാരത്തില്‍നിന്നു പുറത്താകുമ്പോള്‍ കൈവശമുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലുണ്ടെന്നാണു കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha
























