ഇറാനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും സൈബർ ആക്രമണം! ആണവ പദ്ധതികള്‍ പുറത്തായോ? നെട്ടോട്ടമോടി ആയത്തുള്ള ഖമേനിയും....

കഴിഞ്ഞ എട്ടു വര്‍ഷത്തെ ഇറാനില്‍ നിന്നു വ്യത്യസ്തമായ ഒരു ഇറാനായിരിക്കും ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിലവിൽ വരുന്നത്. മിതവാദിയായ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുടെ കാലാവധി അവസാനിക്കുന്നതോടെ ആ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നത് കടുത്ത യാഥാസ്ഥിതികനും തീവ്രനിലപാടുകാരനുമായ ഇബ്രാഹിം റയീസിയാണ്.
തീവ്രവലതുപക്ഷ നേതാവ് ഇബ്രാഹിം റൈസി ഇറാൻ പ്രസിഡൻ്റായി വിജയിച്ചതിനു പിന്നാലെ ഇറാനെതിരെ ഡിജിറ്റൽ യുദ്ധം തുടർകഥയാവുകയാണ്.
നേരത്തേ ഇറാൻ്റെ ഔദ്യോഗിക ഇംഗ്ലീഷ് മാധ്യമം അടക്കമുള്ള 36ഓളം മാധ്യമങ്ങളുടെ ഡൊമൈനുകൾ യുഎസ് സര്‍ക്കാര്‍ പിടിച്ചെടുത്തു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് നീങ്ങിയിരുന്നത്.
ഇപ്പോൾ രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന ആക്രമണങ്ങളാണ് ഓരോ നിമിഷവും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ റെയില്‍, റോഡ് ഗതാഗത സംവിധാനത്തിനു നേരെയാണ് ആക്രമണം നടന്നിരുന്നത്. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി.
ഗതാഗത, നഗരവല്‍ക്കരണ മന്ത്രാലയങ്ങളുടെ വെബ് സൈറ്റുകള്‍ക്കും സൈബര്‍ ആക്രമണത്തില്‍ തകരാറു സംഭവിച്ചതായി ഇറാൻ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകൾ വായിച്ചതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്താകെ ട്രെയിനുകളുടെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനം തടസപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്.
വെള്ളിയാഴ്ചയാണ് ഇറാനിലെ റെയില്‍വേ മേഖലക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. കംപ്യൂട്ടര്‍ ശൃംഖലയില്‍ വ്യാപകമായ തകരാറിന് പിന്നില്‍ സൈബര്‍ ആക്രമണമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇറാനിലെ വിവിധ നഗരങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നുവെന്ന സന്ദേശവും ഉടൻ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിന് ട്രെയിനുകളാണ് സർവീസ് നീട്ടിവെക്കപ്പെടുകയോ റദ്ദാക്കുകയോ ചെയ്തതെന്നാണ് ഇറാനിലെ ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്.
എന്നാൽ, യാത്രക്കാര്‍ക്കോ ചരക്കു നീക്കത്തിനോ ട്രയിനുകള്‍ക്കോ സൈബര്‍ ആക്രമണം മൂലം തടസം നേരിട്ടില്ലെന്നാണ് ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ റെയില്‍വേസ് വക്താവ് സദേഗ് സെക്രി പറഞ്ഞത്.
എന്നാല്‍ ഇറാനിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ട്രെയിന്‍ വൈകുന്നു എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത് സഹിതമാണ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതും.
അടുത്ത കാലത്തായി ഇറാനില്‍ നിന്നുള്ളതും ഇറാന് നേരെയുള്ളതുമായ സൈബര്‍ ആക്രമണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ചിലത് ഇറാന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആണവ പദ്ധതികള്‍ തടസപ്പെടുത്തുന്നത് ലക്ഷ്യം വെച്ചുള്ളവയായിരുന്നു.
വിമോചന ദ്രവ്യം ആവശ്യപ്പെട്ടുള്ള റാന്‍സംവെയര്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ശനിയാഴ്ച ഇറാന്‍ വാര്‍ത്താവിനിമയ മന്ത്രി മുഹമ്മദ് ജവാദ് അസാരി ജഹ്‌റൂമി മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവ സംഭവിച്ചതും.
എന്നാൾ വളരെ വിചിത്രമായ മറ്റൊരു സംഭവവും ഇവിടെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വിചിത്രമെന്നല്ല, മനപൂർവ്വം ചെയ്തതാണ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരുമെന്ന് വേണം പറയാൻ. സ്റ്റേഷനുകളിലെ ഡിസ്‌പ്ലെ ബോര്‍ഡുകളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കണമെന്നു പറഞ്ഞ് ഒരു ഫോണ്‍ നമ്പർ പ്രദർശിപ്പിച്ചിരുന്നു.
ഇത് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസ് നമ്പര്‍ ആയിരുന്നു. ഇതുകൂടി കണ്ടെത്തിയപ്പോഴാണ് വിഷയം എത്രത്തോളം ഗൗരവകരമായിട്ടുള്ളതാണെന്ന് മനസ്സിലാകുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെയും ഹാക്കർ ഗ്രൂപ്പുകളൊന്നും രംഗത്തു വന്നിട്ടില്ല.
എന്നാൽ നേരത്തേ നടന്ന ആക്രമണത്തിൽ, ഇറാൻ്റെ ഔദ്യോഗിക ഇംഗ്ലീഷ് മാധ്യമം അടക്കമുള്ള 36ഓളം മാധ്യമങ്ങളുടെ ഡൊമൈനുകൾ യുഎസ് സര്‍ക്കാര്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്.
പ്രസ് ടിവി, യെമനി - ബൂത്തി നിയന്ത്രണത്തിലുള്ള അൽ മസീറാ, അറബി വാര്‍ത്താ ചാനലായ അൽ - അലം തുടങ്ങിയവയുടെ വെബ്സൈറ്റ് ഡൊമൈനുകളാണ് യുഎസ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയിരുന്നത്.
യുഎസിലെ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി , സെക്യൂരിറ്റി ഓഫിസ് ഓഫ് എക്‌സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ്, ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇത്തരമൊരു നീക്കം നടത്തിയത്.
വെബ് സൈറ്റ് തുറക്കുന്നവര്‍ക്ക് മുന്നില്‍ 'സീസ്ഡ് ബൈ ദ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഗവണ്‍മെന്റ്' എന്ന സന്ദേശമാണ് കാണിച്ചിരുന്നത്. 36ഓളം ഡെൊമൈനുകള്‍ പിടിച്ചെടുത്ത വിവരം ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജൻസികളോടു സ്ഥിരീകരിച്ചിട്ടുമുണ്ടായിരുന്നു.
യുഎസ് കമ്പനികള്‍ വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡൊമൈനുകളുടെ നിയന്ത്രണം ആവശ്യമെങ്കിൽ യുഎസ് സര്‍ക്കാരിനു പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചാൽ മജിസ്ട്രേറ്റ് കോടതി ഡൊമൈൻ്റെ നിയന്ത്രണം സര്‍ക്കാരിനു കൈമാറി ഉത്തരവിറക്കുകയാണ് ചെയ്യുക.
നിയമനടപടിയുടെ ഭാഗമായി യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റ് പിടിച്ചെടുത്തെന്ന സന്ദേശമാണ് നിലവിൽ വെബ്സൈറ്റുകള്‍ തുറക്കുന്നവര്‍ക്ക് മുന്നിലെത്തുന്നത്. ആഗോളതലത്തിൽ ഇറാൻ്റെ ഏറ്റവും ശക്തമായ ജിഹ്വയായ പ്രസ് ടിവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത് രാജ്യത്തിന് വലിയ തിരിച്ചടിയാരുന്നു നൽകിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള നൂറോളം വെബ്സൈറ്റുകള്‍ പിടിച്ചെടുത്തതായി യുഎസ് നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു. മാധ്യമസ്ഥാപനങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റുകള്‍ ആഗോളതലത്തിൽ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നാണ് യുഎസ് വ്യക്തമാക്കിയത്.
ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് യുഎസ് പിൻമാറിയതിനു പിന്നാലെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും മോശമാണ്. ഇതിൻ്റെ ഭാഗമായി ഇറാനെതിരെ യുഎസ് നിരവധി ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇറാനിലെ പുതിയ പ്രസിഡൻ്റായി ഇബ്രാഹിം റൈസി ചുമതലയേറ്റെടുക്കുകയും യുഎസിനെതിരെയുളള കടുത്ത നിലപാട് പരസ്യമാക്കുകയും ചെയ്തതിനു പിന്നാലെയാണ് യുഎസ് സര്‍ക്കാര്‍ നടപടി. എന്നൽ ഇപ്പോഴുള്ള നീക്കത്തിനു പിന്നിൽ അമേരിക്ക ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























