കണ്ണുചിമ്മുന്ന സമയം കൊണ്ട് ആക്രമികള്‍ വീട്ടില്‍ പ്രവേശിച്ച് എന്റെ ഭര്‍ത്താവിനെ വെടിയുണ്ടകള്‍ കൊണ്ട് മൂടി, അദ്ദേഹത്തിന് ഒരു വാക്കുപോലും പറയാന്‍ അവസരം നല്‍കാതെ': ആദ്യപ്രതികരണവുമായി കൊല്ലപ്പെട്ട ഹെയ്ത്തി പ്രസിഡന്റിന്റെ ഭാര്യ

വീട്ടില്‍ അതിക്രമിച്ചു കടന്ന ആയുധധാരികള്‍ ഭര്‍ത്താവിനെ വെടിയുണ്ടകളാല്‍ മൂടുകയായിരുന്നു എന്ന് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റ് ജോവനല്‍ മൊയ്‌സിന്റെ ഭാര്യ മാര്‍ട്ടിന മൊയ്‌സ്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന മൊയ്‌സ് ആദ്യമായാണ് ആക്രമണത്തെ കുറിച്ച് പ്രതികരിക്കുന്നത്.
വഴി തെറ്റിപ്പോകരുതെന്ന് ഹെയ്തിയിലെ ജനതയോട് അവര്‍ ആവശ്യപ്പെട്ടു. 'ഞാന്‍ ജീവിച്ചിരിക്കുന്നു, ദൈവത്തിന് നന്ദി,' മാര്‍ട്ടിന മൊയ്‌സ് ട്വിറ്ററില്‍ പങ്കുവച്ച ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'ഞാന്‍ ജീവിച്ചിരിക്കുന്നു, പക്ഷേ എനിക്ക് എന്റെ ഭര്‍ത്താവ് ജോവനലിനെ നഷ്ടപ്പെട്ടു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
53 കാരനായ ജോവനല്‍ മോയ്‌സിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് സായുധരായ തോക്കുധാരികള്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നയുടനെ ഹെയ്തി 15 ദിവസത്തെ 'ഉപരോധം' പ്രഖ്യാപിച്ചു, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സൈനിക മേധാവി പ്രതിജ്ഞയെടുത്തു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന മൊയ്‌സിനെ ഒരു ഹെയ്തിയന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ഫ്‌ലോറിഡയിലെ മിയാമിയിലേക്ക് മാറ്റി. ആശുപത്രിക്കിടക്കിയില്‍ വച്ചാണ് അവര്‍ ട്വിറ്ററില്‍ ഓഡിയോ സന്ദേശം നല്‍കിയത്. '
കണ്ണുചിമ്മുന്ന സമയം കൊണ്ട് ആക്രമികള്‍ വീട്ടില്‍ പ്രവേശിച്ച് എന്റെ ഭര്‍ത്താവിനെ വെടിയുണ്ടകള്‍ കൊണ്ട് മൂടി, അദ്ദേഹത്തിന് ഒരു വാക്കുപോലും പറയാന്‍ അവസരം നല്‍കാതെ,ഞാന്‍ കരയുന്നു, അത് സത്യമാണ്, പക്ഷേ രാജ്യത്തിന്റെ വഴി നഷ്ടപ്പെടുന്നത് അനുവദിക്കാന്‍ നമുക്ക് കഴിയില്ല,' എന്നായിരുന്നു മാര്‍ട്ടിന്‍ മൊയ്‌സിന്റെ വാക്കുകൾ.
ഹെയ്ത്തിയിലെ ആഭ്യന്തര സ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ ഏറെ നാളായി ഹെയ്തിയിലെ നില വഷളാണ്. സാമ്പത്തിക തകര്‍ച്ചയും ഭരണസ്ഥിരതയില്ലായ്മയും മൂലം രാജ്യം അസ്വസ്ഥമായിക്കൊണ്ടിരിക്കവേയാണ് പെടുന്നനെ ഒരു സംഘം അക്രമികള്‍ രാഷ്ട്രപതിയുടെ വസതിയില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെയും ഭാര്യയുടെ വെടിവച്ചത്.
കൊലപാതകത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതിയുടെ വസതി നിലനിന്നിരുന്ന പോർട്ട് പ്രിൻസിന് ചുറ്റുമുള്ള പ്രദേശങ്ങിളില്‍ നിന്ന് നിരവധി വെടിയൊച്ച കേട്ടതായും പല സ്ഥലങ്ങളില്‍ നിന്നും പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച പുലർച്ചെ പോർട്ട് പ്രിൻസിന് പുറത്തുള്ള രാഷ്ട്രപതിയുടെ സ്വകാര്യ വസതിയിൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് ഏജൻസിയുടെ ഏജന്‍റുമാരെന്ന വ്യാജേനയാണ് അക്രമികളെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അകത്ത് കടന്ന അക്രമികള്‍ രാഷ്ട്രപതിയെയും ഭാര്യയെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.
വെടിയൊച്ച കേട്ടതോടെ വസതി സുരക്ഷാ ഉദ്യോഗസ്ഥര്‍വളഞ്ഞു. ഇതിനിടെ പൊലീസും അക്രമികളും തമ്മില്‍ നിരന്തരം വെടിവെയ്പ്പ് നടന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ തോക്ക്ധാരികളായ നാല് അക്രമികളെ കൊലപ്പെടുത്തിയെന്നും മറ്റ് രണ്ട് പേരെ പിടികൂടിയെന്നും സുരക്ഷാ സേന അറിയിച്ചു.
എന്നാല്‍ അക്രമികള്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹെയ്തി പൊലീസിന്‍റെയും സൈന്യത്തിന്‍റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൌഡ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂറോ സർജനായ ഏരിയൽ ഹെൻറിയെ ഹെയ്ത്തിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ജോവനൽ മൊയ്‌സി കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഏരിയൽ ഹെൻറി.
ഏപ്രിലിൽ ഇടക്കാലക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ക്ലൌഡ് ജോസഫിൽ നിന്ന് ഈ ആഴ്ച അവസാനം ഏരിയൽ ഹെൻറി പ്രധാനമന്ത്രിയായി ചുമതലയേൽക്കാനിരിക്കുകയായിരുന്നു.
കൊലപാതകത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ജോസഫ് അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടത്തുമെന്നും മോസിന്‍റെ സഖ്യകക്ഷികളുമായും എതിരാളികളുമായും ഒരുപോലെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അസ്ഥിരമായ സാമ്പത്തിക രംഗവും തൊഴിലില്ലായ്മയും ദാരിദ്രവും രാജ്യത്തെ കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോവനൽ മൊയ്‌സിന്‍റെ ഏകാധിപത്യ - സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുയര്‍ന്ന പ്രതിഷേധമാണ് അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha
























