ക്യൂബയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ കലാപം; വാക്‌സിൻ ക്ഷാമം ഉൾപ്പടെ ക്യൂബയിൽ കടുത്ത പ്രതിസന്ധി; സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അതിന്റെ മുൻ സഖ്യകക്ഷി ആയ ക്യൂബയുടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു, ജനങ്ങൾ തെരുവിൽ

കോവിഡ് മഹാമാരി ആദ്യമായി പൊട്ടി പുറപ്പെട്ടപ്പോൾ കേരളത്തിലെ ചില നേതാക്കൾ പറഞ്ഞ ഒരു കാര്യം ഉണ്ടായിരിന്നു. മരുന്ന് ഇപ്പൊ വരും. അതും ക്യൂബയിൽ നിന്ന്. അതും കേട്ട് കുറെ ക്യൂബാ മുകുന്ദന്മാർ മുകളിലോട്ട് നോക്കി നിന്നതല്ലാതെ മരുന്നും വന്നില്ല ഒരു മറുതയും വന്നില്ല. വാക്‌സിൻ വന്നതാകട്ടെ കടുത്ത മുതലാളിത്ത ബൂർഷ്വാ രാജ്യങ്ങളിൽ നിന്നും. അതെന്തോ ആകട്ടെ, ഇപ്പോൾ മറ്റു രാജ്യങ്ങൾക്ക് മരുന്ന് കയറ്റി അയക്കുന്നത് അവിടെ നിൽക്കട്ടെ, സ്വന്തം കാര്യം പോലും നോക്കാൻ കഴിയാതെ വിഷമിക്കുകയാണ് ഇപ്പോൾ ക്യൂബ. കോവിഡ് കാരണവും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണവും നട്ടം തിരിയുകയാണ് ക്യൂബയിലെ ജനങ്ങൾ. കൂടാതെ സർക്കാരിന്റെ കഴിവുകേടും അടിച്ചമർത്തൽ നയവും കാരണം ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ.
കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ക്യൂബ. നിലവിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ രൂക്ഷമായ പ്രതിഷേധം ആണ് ക്യൂബയിൽ അലയടിക്കുന്നത് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 10.9 ശതമാനവും 2021 ജൂൺ വരെ 2 ശതമാനവും ചുരുങ്ങി. തത്ഫലമായുണ്ടായ പണപ്പെരുപ്പം വൻ ക്ഷാമത്തിന് കാരണമായിട്ടുണ്ട്, ഇത് അടിസ്ഥാന വസ്തുക്കൾക്കായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാൻ ക്യൂബൻ ജനങ്ങളെ നിർബന്ധിതർ ആക്കി. ഏതാണ്ട് പൂർണ്ണമായും ക്യാപിറ്റലിസ്റ് വ്യവസ്ഥിതി കൈക്കൊള്ളുന്ന ചൈന കോവിഡ് മഹാമാരിയെ നേരിട്ടത് കമ്മ്യൂണിസത്തിന്റെ വിജയം ആയി പ്രഖ്യാപിക്കുന്ന ഇവിടത്തെ ചിലർ ഇപ്പോൾ ക്യൂബയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കേണ്ടതുണ്ട്. ക്യൂബാ മുകുന്ദന്മാർ സ്വാഭാവികമായും ഇപ്പോൾ ഉറക്കത്തിലായിരിക്കും. അല്ലെങ്കിൽ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിലൂന്നിയ വല്ല താത്വിക അവലോകനവും ഉണ്ടാക്കിയെടുക്കാനുള്ള തിരക്കിലായിരിക്കും. നടക്കട്ടെ എന്നെ പറയാനുള്ളൂ.
സ്വാതന്ത്ര്യം, സ്വാതന്ത്രം എന്ന മുദ്രവാക്യം മുഴക്കുകയും പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിനോട് സ്ഥാനമൊഴിയാൻ ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ട് ആയിരക്കണക്കിന് ക്യൂബക്കാർ ഞായറാഴ്ച ഹവാന മുതൽ സാന്റിയാഗോ വരെ തെരുവ് പ്രതിഷേധത്തിൽ പങ്കുചേർന്നു. ക്യൂബ എന്ന കൊച്ചു കമ്മ്യൂണിസ്റ്റ് ദ്വീപ് നിലവിൽ വന്നതിനു ശേഷം തന്നെ നടക്കുന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ ഒന്നാണ് ഇത് എന്ന് നിസംശയം പറയാം.
1994 നു ശേഷമുള്ള ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ ലാറ്റിൻ അമേരിക്കൻ ചരിത്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ "മൈക്കൽ ബുസ്റ്റാമന്റെ" പറഞ്ഞു.
"എന്നാൽ കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം , അവ ക്യൂബൻ തലസ്ഥാനത്ത് മാത്രമായി പരിമിതപ്പെട്ടില്ല. എന്തിനു, ഈ പ്രതിഷേധം ആരംഭിച്ചത് പോലും തലസ്ഥാനത്തു നിന്നും ആയിരുന്നില്ല. അദ്ദേഹം പറഞ്ഞു. ഇത് വ്യക്തമാക്കുന്നത് ഇത്തവണത്തെ പ്രതിഷേധത്തിൽ എത്ര മാത്രം പൊറുതി മുട്ടിയ സാധാരണ ജനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അതിന്റെ മുൻ സഖ്യകക്ഷി ആയ ക്യൂബയുടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അവർ ഇപ്പോൾ കടന്നു പോകുന്നത്. കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർദ്ധനവ്. സർക്കാർ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലുണ്ടായ വലിയ വീഴ്ച, അടിസ്ഥാന വസ്തുക്കളുടെ ദൗർലഭ്യം പൗരസ്വാതന്ത്ര്യത്തിനു നേരെ ഉണ്ടാകുന്ന കടന്നു കയറ്റങ്ങൾ എന്നീ ഘടകങ്ങൾ ആണ് ഇപ്പോഴുണ്ടായ ഈ പ്രതിഷേധങ്ങൾക്ക് കാരണം.
ഹവാന നഗരത്തിലും കടൽത്തീരത്തിന്റെ ഭാഗങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയത് ഡയസ്-കാനൽ രാജി വെക്കുക എന്ന അവരുടെ മുദ്രാ വാക്യങ്ങൾക്കിടയിൽ സർക്കാർ സപ്പോർട്ടർമാരുടെ ശബ്ദം മുങ്ങി പ്പോയി എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാനമായ ഹവാനയിലുടനീളം മെഷീൻ ഗൺ ഘടിപ്പിച്ച പ്രത്യേക സേന ജീപ്പുകൾ കാണപ്പെട്ടു . പ്രതിഷേധക്കാർ പിരിഞ്ഞു പോയതിനുശേഷവും പോലീസിന്റെ സാന്നിധ്യം കനത്തതായിരുന്നു
എന്നാൽ നിലവിലെ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനുമായ ഡയസ്-കാനൽ, ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ ഒരു ടെലിവിഷൻ പ്രസംഗത്തിൽ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും എപ്പോഴും പറയുന്നത് പോലെ പഴയ ശീതകാല ശത്രുവായ അമേരിക്കയുടെ മേൽ കുറ്റം ചാരുകയുണ്ടായി , അടുത്ത കാലത്തായി അമേരിക്ക ക്യൂബയുമായുള്ള വ്യാപാര നിരോധനം കർശനമാക്കിയതാണ് ഇതിനുള്ള കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ക്യൂബയുമായുള്ള അമേരിക്കയുടെ വ്യാപാര നിരോധനം അടുത്ത കാലത്തൊന്നും തുടങ്ങിയതല്ല എന്നതാണ് വസ്തുത. ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റ ആയപ്പോൾ ആണ് ഇത് എടുത്തു കളഞ്ഞത്. പിന്നീട് ട്രംപ് വന്നപ്പോൾ നിരോധനം വീണ്ടും പുനഃ സ്ഥാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന വ്യാപാര നിരോധനത്തെ ഇപ്പോഴത്തെ കോവിഡ് സാഹചര്യവുമായി കൂട്ടി കെട്ടുകയാണ് ക്യൂബൻ പ്രെസിഡന്റ് ചെയ്യുന്നത്.
പ്രതിഷേധക്കാർ ആത്മാർത്ഥതയുള്ളവരാണെന്ന് പറഞ്ഞ ക്യൂബൻ പ്രെസിഡന്റ് എന്നാൽ ഇവർ എന്നാൽ അമേരിക്ക സംഘടിപ്പിച്ച സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ കാരണം ആണ് ഇപ്പോഴുള്ള പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും. ചില കൂലിപ്പടയാളികളും സാഹചര്യം മുതലെടുക്കുന്നതായും വ്യക്തമാക്കി , മാത്രമല്ല കൂടുതൽ “പ്രകോപനങ്ങൾ” അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു , അത്തരം “പ്രകോപനങ്ങളെ” കായികമായി നേരിടാൻ അനുഭാവികളോട് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി
റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത് പ്രകാരം പോലീസ് പെപ്പർ സ്പ്രേ തളിക്കുകയും ചില പ്രതിഷേധക്കാരെയും അസോസിയേറ്റഡ് പ്രസ്സിൽ ജോലി ചെയ്യുന്ന ഒരു ഫോട്ടോഗ്രാഫറെയും മർദ്ദിക്കുകയും ചെയ്തു. ഹവാനയിലെ ഒരു പ്രദേശത്ത്, ഒരു ആളില്ലാത്ത പോലീസ് കാറിനു നേരെ ലഹളക്കാർ തങ്ങളുടെ ദേഷ്യം മുഴുവൻ പുറത്തെടുക്കുകയുണ്ടായി. അവർ തലകീഴായി മറിക്കുകയും കല്ലെറിയുകയും ചെയ്തു. മറ്റിടങ്ങളിൽ അവർ ലഹള പോലീസിനെതിരെ "അടിച്ചമർത്തുന്നവർ" എന്ന് ആക്രോശിച്ചു. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ വഴി എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയതിനു ശേഷം ആണ് തങ്ങൾ തെരുവിലിറങ്ങിയതായി ചില പ്രതിഷേധക്കാർ പറഞ്ഞു, ക്യൂബയിൽ രണ്ടര വർഷം മുൻപാണ് മൊബൈൽ ഇന്റർനെറ്റ് അവതരിപ്പിച്ചത്. അതിനു ശേഷം സമൂഹ മാധ്യമങ്ങളുടെ പ്രസക്തി ക്യൂബയിൽ അനുദിനം വർദ്ധിച്ചു വരുകയാണ് .
രണ്ട് വർഷമായി ക്യൂബ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, ഇതിന് പ്രധാനമായും അമേരിക്കൻ ഉപരോധങ്ങളെയും മഹാമാരിയെയും ആണ് സർക്കാർ കുറ്റപ്പെടുത്തുന്നത് , അതേസമയം സർക്കാരിന്റെ എതിർപക്ഷത്തു നിൽക്കുന്നവർ പറയുന്നത്, സർക്കാരിന്റെ കഴിവില്ലായ്മയും സോവിയറ്റ് രീതിയിലുള്ള ഏക കക്ഷി സംവിധാനവും ആണ് ഇതിനു കാരണം എന്നാണ്. ഹവാനയുടെ അതിർത്തിയിൽ ആർടെമിസ പ്രവിശ്യയിലെ സാൻ അന്റോണിയോ ഡി ലോസ് ബാനോസ് മുനിസിപ്പാലിറ്റിയിലാണ് ഞായറാഴ്ച പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടത് . നൂറുകണക്കിന് നിവാസികൾ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കൊറോണ വൈറസ് വാക്സിനുകൾ മുതൽ ദിവസേനയുള്ള ബ്ലാക്ക് ഔട്ടുകൾ നിർത്തലാക്കണം എന്നത് വരെ അനവധി കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതായി സോഷ്യൽ മീഡിയയിലെ വീഡിയോ കളിൽ കൂടി പ്രചരിക്കുന്നുണ്ട് .
അതായത് രണ്ടര വര്ഷം മുൻപ് മൊബൈൽ ഇന്റർനെറ്റ് തുടങ്ങിയത് മുതൽ പൊട്ടകിണറ്റിലെ തവളകൾ എന്ന അവസ്ഥാ വിശേഷത്തിൽ നിന്നും ക്യൂബൻ ജനത പുറത്തു വന്നതായിട്ടാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. മറ്റ് ലോക രാജ്യങ്ങളിൽ നടക്കുന്നത് എന്താണെന്നും അത് വച്ച് തങ്ങളുടെ രാജ്യത്തിൻറെ അവസ്ഥ എന്താണെന്നും അവർ താരതമ്യപ്പെടുത്തുന്നു. ഇതാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് അവരുടെ പ്രസിഡന്റിന്റെയും പ്രക്ഷോഭകരുടെയും വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്
പ്രക്ഷോഭങ്ങളെ തുടർന്ന് പ്രസിഡന്റ് ഡയസ്-കാനൽ പ്രക്ഷോഭങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി , പിന്നീട് തന്റെ ടെലിവിഷൻ പ്രക്ഷേപണ പരാമർശത്തിൽ ഇങ്ങനെ പറഞ്ഞു: “ഈ പ്രകോപനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നിടത്തെല്ലാം തെരുവിലിറങ്ങാൻ രാജ്യത്തെ എല്ലാ വിപ്ലവകാരികളോടും എല്ലാ കമ്മ്യൂണിസ്റ്റുകളോടും ഞങ്ങൾ ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അതായത് ഒരു അടിച്ചമർത്തൽ തന്നെയാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അവരുടെ നേതാവും ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha
























