കടലിനടിയില്‍ അഗ്നിപര്‍വതം പൊട്ടി; ജപ്പാനില്‍ പുതിയ ദ്വീപ് പിറന്നു...!! ഉയര്‍ന്നുവന്ന മണ്‍തിട്ട കാലത്തെ അതി ജീവിക്കുമോ? നിരീക്ഷണവുമായി ജപ്പാൻ

6000ത്തിലേറെ ദ്വീപുകളടങ്ങിയ ജപ്പാന് 'സമ്മാനമായി' വീണ്ടും ഒരു ദ്വീപ് കൂടി. ടോക്യോ നഗരത്തില്‍ നിന്ന് 1,200 കിലോമീറ്റര്‍ അകലെ പസഫിക്കിലാണ് അടുത്തിടെ നടന്ന സമുദ്രാന്തര ഭൂചലനത്തെ തുടര്‍ന്ന് മണ്‍തിട്ട ഉയര്‍ന്നുവന്നത്. രാജ്യത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മിനാമി ഇയോട്ടോക്ക് 50 കിലോമീറ്റര്‍ അകലെയാണ് ഒരു കിലോമീറ്റര്‍ മാത്രം വ്യാസമുള്ള 'ദ്വീപ്'.
ഉയര്‍ന്നുവന്ന മണ്‍തിട്ട കാലത്തെ അതി ജീവിക്കുമോ എന്നാണ് ജപ്പാന്‍ നിരീക്ഷിക്കുന്നത്. അഗ്നി പര്‍വതത്തില്‍ നിന്ന് പുറന്തള്ളിയ ചാരവും മറ്റു വസ്തുക്കളും ചേര്‍ന്നാണ് ഇവ രൂപപ്പെട്ടതെങ്കില്‍ നില നില്‍ക്കാന്‍ സാധ്യത കുറവാണ്. തുടര്‍ച്ചയായ കടല്‍ത്തിരയിളക്കത്തില്‍ ഇവ വെള്ളത്തോടു ചേര്‍ന്ന് ഇല്ലാതാകും. എന്നാല്‍, അഗ്നി പര്‍വത സ്ഫോടനത്തിന് തുടര്‍ച്ചയുണ്ടാകുകയും ഇനിയും സമാനമായി പുറം തള്ളലുകള്‍ നടക്കുകയും ചെയ്താല്‍ ഇവ ഉറച്ചു നില്‍ക്കും.
1904, 1914, 1986 വര്‍ഷങ്ങളിലും സമാനമായി ദ്വീപുകള്‍ രൂപപ്പെട്ടിരുന്നുവെങ്കിലും മണ്ണൊലിപ്പ് തുടര്‍ന്ന് നാമാവശേഷമായിരുന്നു. അതേസമയം, 2013ല്‍ തുടര്‍ച്ചയായ അഗ്നിപര്‍വത സ്ഫോടനങ്ങളില്‍ നിഷിനോഷിമയോടു ചേര്‍ന്ന് രൂപപ്പെട്ട ഭൂപ്രദേശം ക്രമേണ ഈ ദ്വീപിന്റെ ഭാഗമായി മാറി.
മിനാമി ഇയോട്ടോയില് അഗ്നി പര്‍വത സ്ഫോടനം തുടരാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ജപ്പാന് തീരദേശ സേനയാണ് പുതിയ ദ്വീപ് കണ്ടെത്തിയത്. കടലിനു നടുവില്‍ അഗ്നിപര്‍വത ശിലാനിക്ഷേപം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























