അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

ഇറാന്റെ പരമോന്നത മേധാവി അയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിനു പിന്നാലെ അടുത്ത അവകാശിയായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടതായി സൂചനകള്‍. ഇസ്രേയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുജ്തബ് ഖൊമേനി ജീവിച്ചിരിപ്പുണ്ടെന്നും ചികിത്സയിലാണെന്നുമാണ് ഇറാന്റെ അവകാശവാദം.
എന്നാല്‍ അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മുജ്തബ് ഖൊമേനി വരാതിരുന്ന സാഹചര്യത്തില്‍ മകനും കൊല്ലപ്പെട്ടതായാണ് വിദേശമാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എട്ട് ലക്ഷം പേര്‍ പങ്കെടുത്ത സംസ്‌കാരച്ചടങ്ങില്‍ സുരക്ഷാ കാരണങ്ങളാലാണ് മുജ്തബ് ഖൊമേനി പങ്കെടുക്കാതിരുന്നതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ പറയുന്നു.
പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പോലും മുജ്തബ് ഖൊമേനി പങ്കെടുക്കാതിരുന്നത് ഭരണകൂട വൃത്തങ്ങളിലും രാജ്യാന്തര തലത്തിലും വലിയ രീതിയിലുള്ള ദുരൂഹതകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് ആയത്തുള്ള ഖൊമേനിയുടെ മരണത്തിന് ഇടയാക്കിയ അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റത്.അദ്ദേഹത്തിന്റെ ഒരു കാലും ഒരു കയ്യും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്നുവെന്നും നിലവില്‍ സ്ഥിതി മെച്ചപ്പെട്ടുവെന്നും അന്ന് ഇറാന്‍ ഭരണകൂടം അവകാശപ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. വധശ്രമത്തില്‍ മുജ്തബയുടെ മുഖത്തിന് ഗുരുതരമായി വൈരൂപ്യം സംഭവിക്കുകയും കൈകാലുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു കാലില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നതായും പ്രോസ്‌തെറ്റിക് കാലുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ അഭാവത്തില്‍, ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ജനറലുകളാണ് നിലവിലെ ഭരണകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.ആയത്തുള്ള അലി ഖൊമനേയിയുടെ രണ്ടാമത്തെ മകനും രാജ്യത്തിന്റെ രാഷ്ട്രീയ-സൈനിക കാര്യങ്ങളില്‍ വര്‍ഷങ്ങളായി നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയുമാണ് മുജ്തബ ഖൊമനേയി.
ആയത്തൊള്ള ഖൊമനേയിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും മുജ്താബ പ്രധാന പങ്കു വഹിച്ചിരുന്നു. നിലവില്‍ അദ്ദേഹം ഒരു രഹസ്യ കേന്ദ്രത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖൊമേനിയുടെ മകള്‍, മരുമകന്‍, മരുമകള്‍, 14 മാസം പ്രായമുള്ള കൊച്ചുമകള്‍ എന്നിവരുടെ മൃതദേഹങ്ങളും അദ്ദേഹത്തിനൊപ്പം വച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണത്തിലാണ് 36 വര്‍ഷക്കാലം പരമോന്നത നേതൃപദവിയില്‍ തുടര്‍ന്ന ആയത്തുള്ള അലി ഖൊമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മുജ്തബ് ഖൊമേനിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യയുടെ സംസ്‌കാര ചടങ്ങിലും മുജ്തബ ഖമനെയി പങ്കെടുത്തിരുന്നില്ല.
പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ഖാംനഈയുടെ മറ്റ് മൂന്ന് ആണ്‍മക്കള്‍ എത്തിയെങ്കിലും, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖാംനഈയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ഇസ്രായേല്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ കാരണങ്ങളാലാണ് മുജ്തബ പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. ഖൊമേനിയുടെ മരണശേഷമാണ് മുജ്തബ് ഖൊമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തത്.വ്യോമാക്രമണത്തില്‍ അലി ഖൊമേനി കൊല്ലപ്പെട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു നിര്‍ണ്ണായക പ്രഖ്യാപനം.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖൊമനേയി ഉടന്‍ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഉണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























