ബംഗാളിൽ സംഭവിക്കുന്നത്! താലിബാനിൽ നിന്നും അഫ്ഗാനെ രക്ഷിക്കാൻ മോദിയോ? കരഞ്ഞ് കാലു പിടിച്ച് ഇമ്രാനും...

ഇനി മുതൽ അഫ്ഗാനിസ്ഥാനെ നയിക്കുന്നത് താലിബാന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടമായിരിക്കും എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൂടുതൽ ഊട്ടി ഉറപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഈയൊരു അവസരത്തിലാണ് ഇന്ത്യുമായി ബന്ധപ്പെട്ട കുറച്ച് അഭ്യൂഹങ്ങൾ പരക്കുന്നത്.
ഇന്ത്യ ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭാ യോഗങ്ങൾ നടന്ന് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും രക്ഷാപ്രവർത്തനം ഊർജിതമായി നടത്തുമെന്ന് തന്നെയാണ് അറിയിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴാണ്താലിബാൻ ഭീകരരിൽ നിന്നും അഫ്ഗാനെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നത്.
കൊൽക്കത്തയിലെ അഫ്ഗാൻ പൗരന്മാരാണ് ഈ ആവശ്യം ഇപ്പോൾ ഉയർത്തുന്നത്. അഫ്ഗാൻ ജനതയെ രക്ഷിക്കാൻ നരേന്ദ്ര മോദിയ്‌ക്കേ സാധിക്കൂവെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവരെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്താന്റെ ഉദ്ദേശങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് 25 വർഷങ്ങൾക്ക് മുൻപ് അഫ്ഗാനിൽ നിന്നും കൊൽക്കത്തയിൽ എത്തിയ സഹീർ ഖാൻ എന്ന വ്യക്തി പറയുന്നുണ്ട്. ചൈനയിലും, സൗദി അറേബ്യയിലും വിശ്വസിക്കുന്നില്ല. ഇന്ത്യയിൽ മാത്രമാണ് വിശ്വാസം. ഇന്ത്യ മാത്രമാണ് അഫ്ഗാന്റെ യഥാർത്ഥ സുഹൃത്തെന്നും ഖാൻ വ്യക്തമാക്കി.
അഫ്ഗാൻ ജനതയോട് പാകിസ്താനുമായി ബന്ധം ആഗ്രഹിക്കുന്നുണ്ടോയെന്ന് ആരാഞ്ഞാൽ ഇല്ലെന്നാകും ഉത്തരമെന്ന് പാർക്ക് സർകസിൽ താമസിക്കുന്ന ഇബ്രാഹിം ഖാൻ വ്യക്തമാക്കുന്നു. അഫ്ഗാൻ ജനത അടിമയാണെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ അവരാണ് മറ്റുള്ളവരുടെ അടിമ. പാകിസ്താനിൽ നിന്നും ഒന്നും തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയ്‌ക്ക് ലോകശക്തികളിൽ നിർണായക സ്ഥാനമാണുള്ളതെന്നും അതിനാൽ അഫ്ഗാൻ വിഷയത്തിൽ ഇടപെടണമെന്നുമാണ് യാസ്മിൻ നിഗർ ഖാൻ ആവശ്യപ്പെടുന്നത്. നല്ല താലിബാൻ മോശം താലിബാൻ എന്നിങ്ങനെയില്ല. എല്ലാം ഒന്നാണ്. അഫ്ഗാൻ താലിബാൻ പാകിസ്താൻ താലിബാൻ എന്നിങ്ങനെയാണ് ഉള്ളതെന്നും യാസ്മിൻ പറയുന്നു.
അതേസമയം, താലിബാന്റെ വക്താവായി മാറിയിരിക്കുകയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും. ഇതോടെ അനുനയത്തിനുള്ള മുറവിളി ശക്തമാക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്താനെ താലിബാന് കീഴിൽ മികച്ച രാജ്യമാക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നാണ് ഇമ്രാൻ ഖാന്റെ അഭ്യർത്ഥന. അഫ്ഗാൻ മണ്ണിലേക്ക് ഒരു ആവശ്യത്തിനും പോകാതിരുന്ന ഇമ്രാൻ ഖാൻ താലിബാൻ കാബൂൾ പിടിച്ചതോടെ മുൻനിരയിലേക്ക് വന്നിരിക്കുകയാണ്.
താലിബാനുമായി ഒരു ഭരണ കൂടമെന്ന നിലയിലാണ് വിദേശരാജ്യങ്ങൾ പെരുമാറേണ്ടത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണകൂടത്തെയാണ് താലിബാൻ നിലത്തിറക്കിയത്. ഇനി സുശക്തമായ ഭരണമാണ് നടക്കാൻ പോകുന്നതെന്നും ഇമ്രാൻ പറയുന്നുണ്ട്. ഇതിനിടെ വിദേശരാജ്യങ്ങളുമായി അടുക്കാൻ പാകിസ്താൻ എല്ലാ അവസരങ്ങളും ഉപയോഗിക്കുകയാണ്.
ബ്രിട്ടന്റേയും ജർമ്മനിയുടേയും പൗരന്മാരെ അഫ്ഗാനിൽ നിന്നും നാട്ടിലേക്ക് അയക്കാൻ പാകിസ്താനാണ് താലിബാനുമായി സംഭാഷണം നടത്തിയത്. ഇതിനിടെ ഇമ്രാൻ ഖാന്റെ മലക്കം മറിച്ചിൽ ഒരിക്കലും പാകിസ്താന് ഗുണകരമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ചൈനയും യൂറോപ്പ്യൻ യൂണിയനും റഷ്യയും ഇറാനുമുമൊക്കെ താലിബാനോട് മൃദുനിലപാടാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തിടുക്കം വേണ്ടെന്ന് ഇന്നലെ ചേർന്ന സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി തീരുമാനിച്ചു. കാത്തിരുന്ന് തീരുമാനമെടുക്കും. മറ്റു ജനാധിപത്യരാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാന്‍റെ ആധിപത്യം കശ്മീരില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കശ്മീരില്‍ കൂടുതലായി സുരക്ഷാ ജാഗ്രത പുലര്‍ത്താന്‍ നടപടികളെടുത്ത് കഴിഞ്ഞു.
അമേരിക്കയുടെ കൂടുതൽ സൈനികർ വിമാനത്താവളത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനസർവ്വീസ് പുനസ്ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവും. ഉന്നതതലത്തിൽ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























