ഇത് തീരാ വേദന.... യുഎസ് വിമാനത്തിൽ നിന്നും വീണത് വീടിന്റെ ടെറസ്സിൽ.... മരിച്ചതിൽ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും...

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതോടെ യു.എസ്. സൈനിക വിമാനത്തിന്റെ ചക്രത്തിനിടയില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയ രണ്ടുപേര്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ താഴേക്കു പതിക്കുന്ന വീഡിയോ നമ്മളിൽ ചിലരെങ്കിലും കണ്ടതായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ താഴോട്ട് വീഴുന്ന ദൃശ്യം ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു.
അതിന്റെ ഞെട്ടൽ മാറും മുൻപ് തന്നെ അതിൽ നിർണായകമായ കുറച്ച് വിവരങ്ങലാണ് പുറത്ത് വന്നിട്ടുള്ളത്. അതായത്, വിമാനത്തിൽ നിന്ന് താഴേക്കു പതിച്ച രണ്ടു പേര്‍ വന്നു വീണത് തന്റെ വീടിന്റെ ടെറസിനു മുകളിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍ സ്വദേശിയായ വാലി സലേക് എന്നയാൾ. ഇതോടെ ആ ദാരുണ അന്ത്യത്തെ കുറിച്ചോർത്ത് വിലപിക്കുകയാണ് ലോകജനത.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സലേക് വ്യക്തമാക്കിയത്. തിങ്കളാഴ്ച കുടുംബത്തിനൊപ്പം കാബൂളിലെ വീടിനുള്ളിലിരിക്കുമ്പോഴാണ് മേല്‍ക്കൂരയ്ക്കു മുകളില്‍ വലിയ ശബ്ദത്തില്‍ എന്തോ വീണ ശബ്ദം സലേക് കേട്ടത്.
ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്നതു പോലുള്ള ശബ്ദമായിരുന്നു അതെന്ന് സലേക് പറഞ്ഞു. ഓടി ടെറസിലെത്തിയ അദ്ദേഹം കണ്ടത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു, രണ്ട് മൃതദേഹങ്ങള്‍. ഇത് കണ്ട് സലേകിന്റെ ഭാര്യ ആ നിമിഷം തന്നെ ബോധം കെട്ടു വീണു.
വീഴ്ചയില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു പോയി. വയറും തലയും പിളര്‍ന്നു. ഷാളും തുണികളും ഉപയോഗിച്ച് മൃതദേഹങ്ങള്‍ മറയ്ക്കുകയും സലേഹും അയല്‍ക്കാരും കൂടി അവ പള്ളിയിലെത്തിക്കുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വീടിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
മരിച്ച രണ്ടുപേരും 30 വയസ്സിനു താഴെ പ്രായമുള്ളവരാണെന്നും അവരുടെ വസ്ത്രത്തിനുള്ളിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞതായും സലേക് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ താരം സാകി അന്‍വരിയാണെന്നതാണ് ഏറ്റവും ഒടുവിലായി ലഭിച്ച വിവരം. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമും മരിച്ചത് സാകി അന്‍വരിയാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. 19 വയസുകാരനാണ് സാകി അന്‍വരി.
താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തില്‍ അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റി പിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
താലിബാന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാനായി ജീവന്‍ പണയം വെച്ച് അഫ്ഗാന്‍ വിടാനായി പതിനായിരക്കണക്കിന് പേരാണ് തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. അവരില്‍ ചിലരാണ് യു.എസ്. സൈന്യത്തിന്റെ കാര്‍ഗോ വിമാനമായ സി-17-ന്റെ ചക്രത്തിനിടയില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയത്. എന്നാല്‍, വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ ഇരുവരും താഴേക്കു പതിക്കുകയായിരുന്നു.
കാബൂളില്‍ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്. അതേസമയം, അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളില്‍ താബിബാനെതിരേ പ്രതിഷേധം കനക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ അഫ്ഗാന്‍ പതാകയേന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധത്തിനിടെ നിരവധി പേര്‍ വെടിയേറ്റു മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലടക്കം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവര്‍ അണിനിരന്നു. പ്രതിഷേധക്കാര്‍ പലരും മരിച്ചത് വെടിയേറ്റാണോ, വെടിവെപ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണോ എന്നാകാര്യം വ്യക്തമല്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























