കൂട്ടിന് ചൈനയും റഷ്യയും... ആയുധ വിൽപ്പന നിരോധിച്ച് അമേരിക്ക... താലിബാന് തിരിച്ചടി ഉണ്ടാകുമെന്ന് നാറ്റോയും...

ഒരു അവസരം കിട്ടിയാൽ നല്ല പണി കൊടുക്കാൻ കാത്തിരിക്കുകയാണ് അമേരിക്ക. എന്നാൽ മറ്റൊരു രാജ്യത്ത് രണ്ട് പതിറ്റാണ്ടുകാലം തങ്ങളുടെ വിയർപ്പ് ഒഴിക്കി, ഇനി അത് തുടരേണ്ട ആവശ്യമില്ല എന്ന നിലപാട് സ്വീകരിച്ചതോടെ തല പൊക്കിയ താലിബാന് ചെറിയ കൊട്ട് ഇടയ്ക്ക് അമേരിക്ക കൊടുക്കും എന്നത് തീർച്ചയാണ്.
ഇത്രയും കാലം അന്യരാജ്യത്ത് പോയി സർക്കാരിനൊപ്പം അധികാരം കൈയ്യാളാൻ സഹായിച്ച ലോകപോലീസാണ് അമേരിക്ക. അപ്പോൾ പണി പാലും വെള്ളത്തിൽ കൊടുക്കാൻ യാതൊരു പാടുമില്ല. അത്തരത്തിൽ ഒരു നീക്കത്തിന്റെ സാമ്പിളാണ് ഇപ്പോൾ കേൾക്കുന്നത്.
അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ആയുധവിൽപ്പനയും നിരോധിച്ച് അമേരിക്ക. ആ രാജ്യത്തേക്കുള്ള തീർപ്പുകൽപ്പിക്കാത്തതോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എല്ലാ കരാറുകളും തൽക്കാലത്തേക്ക് മരവിപ്പിക്കാനാണ് ബൈഡൻ ഭരണകൂടത്തിന്റെ കർശന നിർദ്ദേശം.
അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ലോക സമാധാനം, ദേശീയ സുരക്ഷ, എന്നിവ മെച്ചപ്പടുത്തുന്നതിനാണ് ഈ സുപ്രധാന തീരുമാനം എന്നാണ് അമേരിക്ക പറയുന്നത്.
അമേരിക്ക അഫ്ഗാൻ സൈന്യത്തിന് നൽകിയ അത്യന്താധുനിക ആയുധങ്ങളും ഹെലികോപ്ടർ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങളും ഇപ്പോൾ താലിബാന്റെ കൈകളിലാണ്.
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ, എ -29 സൂപ്പർ ടുക്കാനോ ആക്രമണ വിമാനം, എം 4 കാർബൈനുകൾ, എം 16 റൈഫിളുകൾ, മൈൻ പ്രതിരോധ വാഹനങ്ങൾ എന്നിവയെല്ലാം താലിബാന്റെ ശക്തി വൻതോതിൽ കൂടിയിട്ടുണ്ടെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം.
സൈനിക ഹെലികോപ്ടറുകളിലാണ് താലിബാൻ പ്രധാനികളുടെ ഇപ്പോഴത്തെ യാത്ര. 227 ദശലക്ഷം ഡോളർ വിലയുള്ള ആയുധങ്ങളാണ് 2020 വരെ അഫ്ഗാനിസ്ഥാന് അമേരിക്ക വിറ്റത്. അമേരിക്കയുടെ ആയുധ കയറ്റുമതിയിൽ 47 ശതമാനവും മിഡിൽ ഈസ്റ്റിലേക്കാണ്.
അമേരിക്ക ആയുധ വിൽപ്പന മരവിപ്പിച്ചെങ്കിലും അത് താലിബാന് ഒരുതരത്തിലുള്ള ക്ഷീണവും ഉണ്ടാക്കില്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ചൈനയുടെയും റഷ്യയുടെയും പക്കൽ നിന്ന് ആവോളം ആയുധങ്ങൾ താലിബാന് സ്വന്തമാക്കാൻ കഴിയും.
അമേരിക്ക ആയുധ കയറ്റുമതിൽ മേൽക്കെ നേടിയതോടെ റഷ്യയും ചൈനയും ഈ രംഗത്ത് പിറകിലേക്ക് പോയി. നഷ്ടപ്പെട്ട തങ്ങളുടെ സ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാവും ഇരുരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടാവുക.
അതേസമയം, അഫ്ഗാനില്‍ ബലമായി ഭരണം പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി നാറ്റൊ മേധാവിയും രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനെ ഭീകരതയുടെ പ്രഭവകേന്ദ്രമാക്കാന്‍ അനുവദിക്കില്ല.
നാറ്റൊ സഖ്യത്തിലെ രാജ്യങ്ങള്‍ക്കെതിരേ ആക്രമണം നടത്തുകയോ നടത്താന്‍ പദ്ധതിയിടുകയോ ചെയ്യുകയാണെങ്കില്‍ പ്രത്യാക്രമണത്തിനു മടിക്കില്ലെന്ന് നാറ്റൊ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് നാറ്റൊ സഖ്യം പിന്‍വാങ്ങിയെങ്കിലും പ്രകോപം ഉണ്ടാക്കുകയാണെങ്കില്‍ തിരിച്ചെത്തുമെന്നും അകലെയിരുന്നും ആക്രമിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നു അദേഹം വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തനിനിറം കാട്ടി ഭീകരസംഘടന താലിബാന്‍. തെരുവുകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍, പരസ്യബോര്‍ഡുകള്‍ താലിബാന്‍ ഭീകരര്‍ പൂര്‍ണമായി നശിപ്പിച്ചു തുടങ്ങി.
കാബൂളിലെ ഷാര്‍-ഇ-നാവില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കിയ സ്ത്രീകളുടെ ചിത്രങ്ങളുള്ള ഒരു ബ്യൂട്ടി സലൂണിന്റെ മുന്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നേരത്തെ, കാബൂളിലെ വനിതാ മോഡലുകളുടെ പോസ്റ്ററുകളില്‍ ഒരാള്‍ വെള്ള പൂശുന്ന ഒരു ചിത്രം വൈറലായിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം തിരിച്ചുപിടിച്ചതോടെ, ബുര്‍ഖകളുടെ വില്‍പന രാജ്യത്ത് കുതിച്ചുയര്‍ന്നു.
അഫ്ഗാന്‍ സ്ത്രീകള്‍ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അതിക്രമങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും നാളുകളിലേക്ക് തിരികെ പോകുമെന്ന് ഉറപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha

























