സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയ്ക്ക് നേരെ വധശ്രമം: ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്: അത്ഭുതകരമായി രക്ഷപ്പെട്ട അല്‍ ഖാദിമിയെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറത്തും വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ

ഇറാഖ് പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ സായുധ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മുസ്തഫ അൽ ഖാദിമി. ബാഗ്ദാദിലെ ഗ്രീൻ സോൺ മേഖലയിൽ നടന്ന ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇറാഖി ഉദ്യോഗസ്ഥർ പറയുന്നു.
ഔദ്യോഗിക പ്രസ്താവനകൾ നൽകാൻ അധികാരമില്ലാത്തതിനാൽ പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് മാധ്യമങ്ങളോട് അവർ പ്രതികരിച്ചത്. വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കുകയായിരുന്നു. ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ഇറാഖ് അനുകൂല മിലിഷ്യാ ഗ്രൂപ്പും സൈന്യവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടാകുന്നത്. അതേ സമയം താൻ സുരക്ഷിതനായിരിക്കുന്നു ദൈവത്തിന് നന്ദിയെന്ന്
അല്‍ ഖാദിമിയുടെ ട്വീറ്റ് ചെയ്തു. വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമി കൂട്ടി ചേർത്തു. ജനസുരക്ഷക്കായും അവകാശങ്ങൾ നേടിയെടുക്കാനും നിലകൊള്ളുന്നതിൽനിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ അല്‍ ഖാദിമിയെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സായുധ സംഘങ്ങളിലെ അംഗങ്ങൾ ഗ്രീൻ സോണിന് സമീപം പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ അവർക്ക് കാര്യമായ നഷ്ടമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
സുരക്ഷാ സൈനികർക്കും പരിക്കേറ്റിരുന്നു. സംഘട്ടനത്തിന് കാരണമായത് എന്താണെന്നും വെടിവെക്കരുതെന്ന നിർദേശം ലംഘിച്ചത് ആരാണെന്നും കണ്ടെത്താൻ അൽ-ഖാദിമി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.
ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറത്തും വെടിവയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികള്‍ ഉള്‍പ്പെടെ നയതന്ത്ര കാര്യാലങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണ്‍.
ഇറാഖിലുണ്ടായ പൊതുതെരഞ്ഞെടുപ്പിന് ശേഷം ചില പ്രതിഷേധങ്ങൾ നടന്നിരുന്നു. അതിന്റെ ബാക്കിയായുള്ള സംഭവമാണ് പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വധശ്രമമെന്നാണ് കണക്കുകൂട്ടുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നുവെന്നും, അദ്ദേഹം സുരക്ഷിതമാണെന്നും ഇറാഖ് സൈനികർ വ്യക്തമാക്കുന്നു.
എന്നാൽ പരിക്കേറ്റ സൈനികരുടെ ആരോഗ്യ നില സംബന്ധിച്ച റിപോർട്ടുകൾ പുറത്ത് വന്നിട്ടില്ല, സൈനികരിൽ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നും വ്യക്തമല്ല. ഒക്ടോബർ പത്തിനായിരുന്നു പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിനെ തുടർന്ന് ഷിയാ വിഘടനവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. ഗ്രീൻസോണിന് നേരെ വലിയ പ്രക്ഷോഭങ്ങൾ നടത്തുകയും വെടിവയ്പ്പ് ഉണ്ടാവുകയും ചെയ്തു.
ഇറാന്റെ പിന്തുണ ഈ സംഘങ്ങൾക്ക് ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ടുതന്നെ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സൈനികർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ വേറെ ഏതെങ്കിലും വിഘടനവാദികളാണോ, മറ്റേതെങ്കിലും തീവ്രവാദ സംഘാടനകൾ ഉണ്ടോ എന്നും വ്യക്തമല്ല.
ഇറാഖിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ സദ്ദാം ഹുസൈന് ശേഷം ഐക്യത്തോടുകൂടെ രാജ്യത്തെ കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴത്തെ പ്രധാനമന്ത്രി മുമ്പത്തെ ഒരു സുരക്ഷാഉദ്യോഗസ്ഥനായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലെ തലവനായിരുന്നു. തുടർന്നാണ് അദ്ദേഹം ഇറാഖ് പ്രധാനമന്ത്രിയാകുന്നത്.
https://www.facebook.com/Malayalivartha






















