യുഎസ് സൈനികന് കൈമാറിയ പിഞ്ഞുകുഞ്ഞിന് എന്ത് സംഭവിച്ചു?, പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

അഫ്ഗാനിസ്ഥാന്‍, താലിബാന്‍ കൈയ്യടക്കിയ ശേഷം നിരവധി സംഭവ വികാസങ്ങളാണ് അവിടെ അരങ്ങേറിയത്. താലിബാന്റെ ക്രൂരതകൾ ഭയന്ന് അഫ്ഗാനികള്‍ രക്ഷപെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാനുള്ള തിക്കും തിരക്കും നമ്മള്‍ കണ്ടതാണ്. അതിനിടയില്‍ ഏറെ ഉള്ളുപൊള്ളുന്ന ഒരു കാഴ്ച്ച നമ്മള്‍ കണ്ടിരുന്നു. രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിനുമിടയില്‍, അഫ്ഗാന്‍ ദമ്പതികള്‍ മുള്ളുമതിലിന് മുകളിലൂടെ തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കൈമാറുന്ന കാഴ്ച്ച. ഏറെ വേദയോടെയാണ് നമ്മള്‍ അത് കണ്ടത്.
കുഞ്ഞുങ്ങള്‍ എങ്കിലും രക്ഷപെടട്ടേ എന്ന് കരുതുയാകും അല്‍പ്പം വേദനയോടെയാണെങ്കിലും അവര്‍ അതിന് മുതിര്‍ന്നിട്ടുണ്ടാകുക. തന്‍റെ പൊന്നാമനകള്‍ക്ക് ജീവഹാനി സംഭവിക്കാതിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്തതില്‍ മനംനൊന്ത് കഴിയുകയാണ് ഒരു ദമ്പതികള്‍. കുഞ്ഞിനെ കൈമാറി 2 മാസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ നീറി നീറി കഴിയുകയാണ് ഈ ദമ്പതികള്‍. ഓഗസ്റ്റ് 19നാണ് മിര്‍സ അലി അമ്മദിയും ഭാര്യ സുരയ്യയും അഞ്ചു മക്കളെയും കൂട്ടി രാജ്യം വിടാനായി വിമാനത്താവളത്തിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന്റെ കവാടത്തില്‍ തിങ്ങിക്കൂടിയിരുന്നത്.
വിമാനത്താവളത്തിന്റെ ഗേറ്റില്‍ നിന്ന് വെറും 16 അടി അകലത്തില്‍ മാത്രമായിരുന്നു മിര്‍സയും കുടുംബവും. ആ സമയത്താണ് മതിലിന് മുകളില്‍നിന്ന യുഎസ് സൈനികന്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ചത്. മരണ ഭയത്താല്‍ നില്‍ക്കുന്ന ഇവര്‍ പിന്നെ മുന്നും പിന്നും ആലോചിക്കാതെ തന്‍റെ പൊന്നോമനയെ അവര്‍ക്ക് കൈമാറുകയായിരുന്നു.പെട്ടെന്നുതന്നെ ഗേറ്റ് കടന്ന് വിമാനത്താവളത്തിനുള്ളില്‍ എത്താനാകുമെന്നാണ് അവര്‍ കരുതിയതെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.
കുഞ്ഞിനെ കൈമാറിയതിന് തൊട്ടുപിന്നാലെ സ്ഥലത്തേക്ക് ഇരച്ചെത്തിയ താലിബാനികള്‍ ആളുകളെ പിന്നോട്ടു തള്ളിമാറ്റി. മിര്‍സയ്ക്കും കുടുംബത്തിനും അരമണിക്കൂറിനു ശേഷമാണ് മറ്റൊരു ഗേറ്റില്‍ കൂടി വിമാനത്താവളത്തിന് ഉള്ളില്‍ കടക്കാന്‍ കഴിഞ്ഞത്. അകത്തെത്തിക്കഴിഞ്ഞ് തങ്ങള്‍ കുഞ്ഞിനെ കൈമാറിയ സൈനികനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എല്ലായിടത്തും കുഞ്ഞു സുഹൈലിന് വേണ്ടി അവര്‍ അരിച്ചുപെറുക്കിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം.
10 വര്‍ഷമായി അഫ്ഗാനിലെ യുഎസ് എംബസിയില്‍ സുരക്ഷാ ഗാര്‍ഡായി പ്രവര്‍ത്തിച്ചിരുന്ന മിര്‍സ അലി വിമാനത്താവളത്തിലെ എല്ലാ ഉദ്യോഗസ്ഥരോടും തന്റെ കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചു. കുഞ്ഞിനെ പ്രത്യേക സുരക്ഷാ മേഖലയിലേക്കു കൊണ്ടുപോയിരിക്കാമെന്ന് മറുപടി ലഭിച്ചതോടെ അവിടെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കുഞ്ഞു സുഹൈലിനെ മാത്രമായി ഏതെങ്കിലും വിമാനത്തില്‍ കയറ്റിവിട്ടിരിക്കാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അഫ്ഗാന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന സംഘടനകള്‍ 'മിസ്സിങ് ബേബി' എന്ന ഗ്രൂപ്പുണ്ടാക്കി കുഞ്ഞ് സുഹൈലിന്റെ ചിത്രം പ്രചരിപ്പിച്ചും കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. എല്ലാ അമേരിക്കന്‍ സൈനിക ക്യാമ്പുകളിലും വിവരം അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മറ്റേതെങ്കിലും വിദേശരാജ്യത്ത് കുഞ്ഞ് എത്തിപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.
35 കാരനായ മിര്‍സയെയും ഭാര്യ സുരയ്യയെയും നാല് മക്കളെയും ആദ്യം ഖത്തറിലേക്കാണ് ഒഴിപ്പിച്ചത്. അവിടെനിന്ന് ജര്‍മനി വഴി അമേരിക്കയില്‍ എത്തിക്കുകയായിരുന്നു.ടെക്‌സസിലെ ഫോര്‍ട്ട് ബ്ലിസില്‍ മറ്റ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കൊപ്പം കഴിയുന്ന കുടുംബം യുഎസില്‍ എവിടെയെങ്കിലും താമസമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴും കുഞ്ഞു സുഹൈലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മിര്‍സയും കുടുംബവും.
https://www.facebook.com/Malayalivartha






















