യൂറോപ്പിലെ കോവിഡ് വ്യാപനവും കേരളവും; യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളത്തിന് മുന്നറിയിപ്പ്, കേരളത്തിൽ ആദ്യ ഡോസ് വാക്സീൻ എടുക്കാനുള്ളത് 12 ലക്ഷത്തോളം പേർ! രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കിൽ ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ധർ, മൂന്നാം തരംഗം കേരളത്തിൽ ഉണ്ടായാൽ അവസ്ഥ എന്താകും?

കൊറോണ വ്യാപനത്തിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും നൽകിയ ദുരിതങ്ങൾ ഇതുവരെ നീങ്ങിയിട്ടില്ല. ഇതിനുപിന്നാലെ യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളിൽ വരും ആഴ്‌ചകളിൽ പുതിയ കോവിഡ് വൈറസ്സ് തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയെയാണ്. ലോകത്ത് തന്നെ കോവിഡ് കേസുകൾ മൂലം മുൻനിരയിൽ എത്തിയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലും. നിലവിൽ കേസുകൾ ക്രമാതീതമായി കുറയുകയാണെങ്കിലും മൂന്നാം തരംഗം ഏറെ സൂക്ഷ്മതയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. കാരണം ഇത് കൊറോണ വൈറസിന്റെ കൂടുതൽ മാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമെന്നാണ് ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡിന്റെ തീവ്രത കുറഞ്ഞുവെന്ന് ഈ അടുത്ത കാലത്ത് വിശേഷിപ്പിക്കപ്പെട്ട യൂറോപ്പ് വീണ്ടും പുതിയ പ്രഭവ കേന്ദ്രമായി മാറുകയാണ്. വന്‍ തോതിലാണ് കേസുകളുടെ വര്‍ധനവ് യൂറോപ്പിലാകമാനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകം കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ ദുരിതം വിതച്ച മഹാമാരിയി നിന്നും മറ്റൊരു നിർണായക ഘട്ടത്തിലാണ് നാം കടന്ന് പോകുന്നതെന്നും യൂറോപ്പ് വീണ്ടും പകർച്ചവ്യാധിയുടെ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായും ഡബ്ല്യുഎച്ച്ഒയുടെ യൂറോപ്പ് മേധാവി ഹാൻസ് ക്ലൂഗെ ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ആസ്ഥാനത്ത് നിന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് 50 ശതമാനം കേസുകളാണ് യൂറോപ്പില്‍ ആകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ മാസത്തെ മാത്രം കണക്കാണ്. ബ്രിട്ടനില്‍ വാക്‌സിനേഷന്റെ വേഗം വര്‍ധിക്കാത്തതും കൊവിഡ് കേസുകള്‍ കൂടുതലാവാന്‍ കാരണമായി മാറിയിട്ടുണ്ട്. എന്നാൽ പൊതുവെ വിലയിരുത്തപ്പെടുന്നത് വാക്‌സിന്‍ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ആവശ്യത്തില്‍ അധികം ഉണ്ട് എന്നതാണ്. എന്നാല്‍ വാക്‌സിനേഷന്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഓരോ രാജ്യങ്ങളിലും വാക്‌സിനേഷന്റെ വേഗം പല തരത്തിലാണ് എന്ന് കാണുവാൻ സാധിക്കും. യൂറോപ്പ്യന്‍ യൂണിയന്‍ അധികൃതരോട് വാക്‌സിനേഷന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടും ചെയ്തിട്ടുണ്ട്.
അങ്ങനെ യൂറോപ്പിൽ വീണ്ടും കൊറോണ വ്യാപനം വർധിച്ചതു കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ തന്നെ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളം കടുത്ത ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കും വെല്ലുവിളിയാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാണു നിലവിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നത്.
റഷ്യയില്‍ കൊവിഡിന്റെ പുതു തരംഗം റിപ്പോർട്ട് ചെയ്തുകഴിഞ്ഞിരിക്കുന്നു. യൂറോപ്പിലാകെ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് റഷ്യയിലും കൊവിഡ് കേസുകള്‍ വളരെയധികം വര്‍ധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്. റെക്കോര്‍ഡ് കേസുകളാണ് കഴിഞ്ഞ ഒരു ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ വാക്‌സിനേഷന്‍ അടക്കം ശക്തമാക്കിയിട്ടും കൊവിഡ് തരംഗം ആരംഭിച്ചത് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ശനിയാഴ്ച്ച മാത്രം 41335 കൊവിഡ് കേസുകളാണ് റഷ്യയില്‍ രേഖപ്പെടുത്തിയത്. ചൈനയിലും യുക്രൈനിലും കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.
ഈയൊരു സാഹചര്യത്തിൽ ലഭ്യമാകുന്ന വിവരം അനുസരിയിച്ച് കേരളത്തിൽ 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുക്കാനുണ്ട്. കണക്കുകൾ പ്രകാരം ആകെ വാക്സീൻ എടുക്കേണ്ടവർ 2.66 കോടിയാണ് ഉള്ളത്. ഇന്നലെ വരെ ആദ്യ ഡോസ് എടുത്തവർ 2.54 കോടിയാണ് (96%). വാക്സീൻ ആവശ്യത്തിനുണ്ടെങ്കിലും ആരോഗ്യ, മതപരമായ കാര്യങ്ങളാണു കുത്തിവയ്പ് എടുക്കാതിരിക്കാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ രണ്ടാം ഡോസ് എടുത്തത് 1.44 കോടി പേർ (54%) മാത്രമാണ്.
നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ യൂറോപ്പിലും വാക്സീൻ എടുക്കാത്തവരിലാണു രോഗം ഗുരുതരമാകുന്നത്. കേരളം ഇക്കാര്യത്തിൽ ഭേദപ്പെട്ട നിലയിലാണെന്നാണ് കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ.ബി.ഇക്ബാൽ സൂചിപ്പിച്ചത്. ഇതുവരെ പുതിയ വകഭേദങ്ങൾ വന്നിട്ടില്ല. എന്നിരുന്നാൽ തന്നെയും മറ്റു സംസ്ഥാനങ്ങളിൽ വീണ്ടും പടർന്നാൽ കേരളത്തിനും ഭീഷണിയാണ്. കിടപ്പുരോഗികൾ വാക്സീൻ എടുക്കാതിരിക്കുന്നതു മരണനിരക്ക് കൂട്ടിയേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
അതേസമയം കേരളത്തിൽ മൂന്നാം തരംഗം ഉണ്ടാകാനിടയുണ്ടെങ്കിലും മരണങ്ങൾ കുറയുമെന്നാണ് കോവിഡ് വിദഗ്ധസമിതി അംഗം ഡോ.ടി.എസ്.അനീഷ് വ്യക്തമാക്കിയിരിക്കുന്നത്. മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇതുകൂടാതെ കോവിഡ് ഒരു വിധം നിയന്ത്രണ വിധേയമായി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ പകർച്ചപ്പനി പടരുകയാണ്. തലവേദനയും കണ്ണിൽ നിന്നു വെള്ളമൊലിക്കുന്നതും മുഖത്തു നീരു വരുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടു കൂടിയ പനിയാണു നിലവിൽ വ്യാപിക്കുന്നത്. കുട്ടികൾക്കിടയിലും ഇത് വ്യാപകമാണ് എന്നാണ് സൂചന. സ്കൂൾ തുറന്നതോടെ കുട്ടികൾക്കിടയിൽ സിൻസിഷ്യൽ വൈറസ് മൂലമുള്ള ജലദോഷപ്പനി വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും അധികൃതർ ഇതോടൊപ്പം തന്നെ മുന്നോട്ട് വയ്ക്കുകയാണ്.
https://www.facebook.com/Malayalivartha






















