ഒരു നേരത്തെ വിശപ്പടക്കാനായി കുഞ്ഞുങ്ങളെയും സ്വന്തം അവയവങ്ങളും വിൽക്കുന്ന അഫ്ഗാൻ ജനത... ദാരിദ്രത്തെ മുതലെടുത്ത് അവയവമാഫിയയും; ദുരിതങ്ങൾ കണ്ടില്ലെന്ന് നടിച്ച് ആർപ്പു വിളിച്ച് താലിബാൻ ഭീകരർ...

ഒരു നേരത്തെ ആഹാരത്തിനായി കുഞ്ഞുങ്ങളെയും സ്വന്തം ശരീരാവയവങ്ങളും വിൽക്കുന്നതായി അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർ. ആറ് മാസത്തെ താലിബാന്‍ ഭരണത്തിനൊടുവില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പെടാപാട് പെടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്ഗാന്‍ മാറിക്കഴിഞ്ഞു. മൂല്യമില്ലാതായ ഒരു ലക്ഷം അഫ്ഗാനിക്കായാണ് പലരും തങ്ങളുടെ അവയവങ്ങള്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റില്‍ അഷറഫ് ഗനി സര്‍ക്കാറിന്‍റെ ഭരണകാലത്തെക്കാള്‍ ദുരിതപൂര്‍ണമാണ് അഫ്ഗാനിലെ ജനങ്ങളുടെ അവസ്ഥ. കുടുംബത്തിലെ ദാരിദ്രത്തില്‍ നിന്നും രക്ഷനേടാന്‍ അവയവങ്ങളും കുട്ടികളെയും വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാധാരണക്കാരായ അഫ്ഗാനികൾ.
അഫ്ഗാന്റെ ഭീകര ഭരണത്തിനൊപ്പം കൊവിഡ് വ്യാപനവും അതിശക്തമായ ശൈത്യം അഫ്ഗാൻ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു. നിലവിലെ ശക്തമായ മഞ്ഞ് വീഴ്ചയും ജനങ്ങൾക്ക് ഏറെ വെല്ലുവിളിയുയർത്തുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പല വീടുകള്‍ക്കും മേല്‍ക്കൂരയോ മറ്റ് അടച്ചുറപ്പുള്ള സംവിധാനങ്ങളോ ഇല്ല. അതിനിടെയാണ് അതിശൈത്യ കാലത്തിന്‍റെ പിടിയിലേക്ക് അഫ്ഗാന്‍ നീങ്ങുന്നത്. നിലവില്‍ അഫ്ഗാനിലെ പല സ്ഥലത്തും മഞ്ഞ് വീഴ്ച ശക്തമാണ്. അടുത്ത മൂന്ന് മാസത്തേക്ക് മഞ്ഞ് വീഴ്ച കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാരിദ്രവും പ്രതികൂല കാലാവസ്ഥയും അഫ്ഗാനില്‍ വലിയ ദുരന്തത്തിന് വഴിതെളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം രാജ്യത്ത് സജീവമായ അവയവ മാഫിയകൾ ജനങ്ങളുടെ ദാരിദ്രത്തെ മുതലെടുക്കുകയാണ്. പട്ടിണിയകറ്റാൻ മറ്റു വഴികളില്ലാത്തതിനാലാണ് പലരും അവയവം വിൽക്കാൻ തയ്യാറാകുന്നത്. മൂല്യം കുറഞ്ഞ ഒരു ലക്ഷം അഫ്ഗാനിക്കാണ് പലരും അവയവങ്ങൾ വിൽക്കുന്നത്. ഇത് ഏതാനും ദിവസത്തേക്ക് ഭക്ഷണവും സാധനങ്ങളും വാങ്ങുമ്പോഴേക്കും തീരും. അഫ്ഗാനിസ്ഥാനിലെ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നു. അവരുടെ വൃക്കകൾ പലതും 1,15,461 രൂപയ്ക്കാണ് (1,539 ഡോളര്‍) വിറ്റത്. പണത്തിന് മൂല്യമില്ലാത്തതും കുടുംബത്തിലെ അംഗസംഖ്യ കൂടുതലുമായതിനാല്‍ ഈ പണം പലപ്പോഴും രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണത്തിന് മാത്രമേ തികയൂവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
തന്‍റെ വൃക്ക വിറ്റെങ്കിലും കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ കുഞ്ഞ് പട്ടിണി കിടന്ന് മരിച്ചെന്ന് ഒരു അമ്മ പറഞ്ഞു. മിക്ക അഫ്ഗാനികളും അവരുടെ അവയവങ്ങൾ വിൽക്കുന്നതിനാൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന മുറിവുകൾ ചികിത്സിക്കുന്നതിനുള്ള ഡ്രസ്സിംഗ് വാങ്ങാൻ പോലും ഡോക്ടർമാരുടെ കൈയില്‍ പണിമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 38 കാരനായ അബ്ദുൾകാദിർ ചായയും റൊട്ടിയും മാത്രം കഴിച്ചാണ് ആഴ്ചകളായി ജീവിച്ചിരുന്നത്. കടുത്ത വരൾച്ചയും സംഘർഷങ്ങളും കാരണം, ആയിരക്കണക്കിന് അഫ്ഗാനികൾ, കൂടുതലും പഷ്തൂണുകൾ, വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്ന ഷഹർ-ഇ സെബ്സ് മേഖലയിൽ ഇപ്പോൾ താലിബാൻ ഭരണത്തിൻ കീഴിലുള്ളവർക്ക് അതിജീവിക്കാൻ ഒരു മാർഗവും മുന്നിലില്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷാഘാതം ബാധിച്ച രണ്ട് ആൺമക്കളുടെ ആശുപത്രി ഫീസ് നൽകേണ്ടതിനാല്‍ വൃക്ക വിൽക്കാൻ ഞാൻ നിര്‍ബന്ധിതനായി എന്നാണ് ഹെറാത്ത് ചേരിയിലെ റുക്ഷാന മാധ്യമങ്ങളോട് പറഞ്ഞത്.
നിങ്ങൾക്ക് സ്വാതന്ത്ര്യമില്ലാതെ ജീവിക്കാം, പക്ഷേ നിങ്ങൾക്ക് ഒന്നും കഴിക്കാനില്ലാതെ ജീവിക്കാന്‍ കഴിയില്ല. വേലക്കാരിയായി ജോലി ചെയ്തിരുന്ന നംഗർഹാർ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ വീട്ടമ്മ പറയുന്നു. യുഎസ് അടക്കം അഫ്ഗാനിസ്ഥാന്‍റെ പുനർനിർമ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിയാണ്. ഇതിന്‍റെ ഭാഗമായി 592 കോടി രൂപയുടെ (80 ദശലക്ഷം ഡോളർ) 150 പദ്ധതികളിൽ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഇന്ത്യ കാബൂളിലെ 2 ദശലക്ഷം നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നു. ലോകത്തിന്‍റെ ഏറ്റവും മോശമായ മാനുഷിക ദുരന്തം ആയി അഫ്ഗാനെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎന്‍ എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഏറ്റവും വലിയ ദുരന്തകാലത്തിലൂടെ കടന്ന് പോകുമ്പോഴും താലിബാന്‍ തീവ്രവാദികളെ ഇത്തരം പ്രശ്നങ്ങളൊന്നും ബാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന്‍ ഇപ്പോഴും തങ്ങളുടെ ശത്രുക്കള്‍ക്കെതിരെയുള്ള നടപടികളിലും തങ്ങളുടെ മതവ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ യാഥാര്‍ത്ഥ്യമെന്നത് "ഒരു മിഥ്യ"യാണെന്നാണ് താലിബാൻ തീവ്രവാദികൾ പറയുന്നത്. കാബൂളില്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നു. ബിസിനസുകളെല്ലാം പതിവുപോലെ നടക്കുന്നു. പിന്നെ അഫ്ഗാനിസ്ഥാനില്‍ എന്താണ് പ്രശ്നമെന്നാണ് താലിബാന്‍ തീവ്രവാദികള്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha






















