ലബനാനില്‍ യുദ്ധത്തിന് തയ്യാറായി ഇസ്രായേൽ; ഇസ്രായേലിനെതിരെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുല്ലയും...

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഈ മുന്നറിയിപ്പിനെ ശക്തമാക്കി ലെബനന്‍ ആസ്ഥാനമായുള്ള ഒരു പുതിയ സംഘം ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇപ്പോഴിതാ ഇസ്രായേലിനെതിരെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുല്ല സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍.
ലബനാനില്‍ ഇസ്രായേല്‍ നേരിട്ട് യുദ്ധത്തിനടുത്തെന്നാണ് പുറത്ത് വരുന്ന സൂചന. ഒമ്പത് മാസമായി അതിര്‍ത്തിക്ക് ഇരുവശത്തും ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ലബനാനിലെ രണ്ടിടത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങളുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഉമ്മു തൂത് ഗ്രാമത്തില്‍ അഞ്ചുപേരും മറ്റൊരിടത്ത് രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ കുരുതിയെ യൂനിസെഫ് അപലപിച്ചു. ദക്ഷിണ ലബനാനില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ക്കു മേലാണ് ഇസ്രായേല്‍ ബോംബ് പതിച്ചത്.
ഗസ്സയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹിസ്ബുല്ല വടക്കന്‍ ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്ന പേരിലാണ് സിവിലിയന്മാര്‍ക്കുമേല്‍ ബോംബിട്ടത്. ആക്രമണം കൂടുതല്‍ രൂക്ഷമാകുന്നത് വൈകാതെ തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടെ യുദ്ധം ആരംഭിച്ചാല്‍ ഗസ്സയിലെ കുരുതി ലോകമറിയാതെ പോകുമെന്ന് മാത്രമല്ല, ഇതുവരെയും പിന്നാമ്പുറത്ത് നില്‍ക്കുന്ന യു.എസും ഇറാനും പരസ്യമായി രംഗത്തിറങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ലബനാനില്‍ ആക്രമണമുണ്ടായാല്‍ സങ്കല്‍പത്തിനതീതമായ മഹാദുരന്തമാണ് കാത്തിരിക്കുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ക്കിടെ, ലബനാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 543 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ ലബനാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ ആക്രമണം ശക്തമാക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച അഞ്ചു പേര്‍ക്ക് പുറമെ തൊട്ടുതലേന്ന് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ലബനാനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമെന്ന് ഇസ്രായേല്‍ വിശദീകരിക്കുന്നുവെങ്കിലും കൊല്ലപ്പെടുന്നത് സിവിലിയന്മാരാണെന്നത് രാജ്യത്ത് രോഷം ശക്തമാക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ലബനാന്‍ ഇത്ര രൂക്ഷമായ ആക്രമണത്തിനിരയാകുന്നത്.
ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ പങ്കാളിത്തം ഈ യുദ്ധത്തില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രയേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും.
https://www.facebook.com/Malayalivartha
























