വിദ്യാർത്ഥി - യുവജന പ്രക്ഷോഭം...ബംഗ്ലാദേശിൽ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി...ഇന്നലെയാണ് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തിയത്...കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി.. 2500ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്...

ആളിക്കത്തി ബംഗ്ലാദേശ് പ്രക്ഷോഭം, ഇന്റർനെറ്റും നിശ്ചലം; ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നു. സർക്കാർ ജോലിയിൽ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർത്ഥി - യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി. ഇന്നലെയാണ് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തിയത്. അതേസമയം, ബംഗ്ലാദേശിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.ബംഗ്ലാദേശിൽ എംബിബിഎസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാർത്ഥികളാണ് തിരികെ വന്നത്. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിലേറെയും.
ബംഗ്ലാദേശിലെ സംഘർഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നവെന്നും, എന്നാൽ സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതൽ ഫോൺ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശിൽ നിന്ന് താൽക്കാലികമായി മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.അതേസമയം, ബംഗ്ലാദേശ് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത നൂറിലേറെ വിദ്യാർത്ഥികളാണ്സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാർ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം കൂടുതൽ സംഘർഷഭരിതമായത്. ധാക്ക യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ മുഴുവൻ സർവകലാശാലകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടത്.7000-ത്തോളം ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലുണ്ട്. കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു.കഴിഞ്ഞ ആഴ്ചകളിലായി വൻ പ്രക്ഷോഭമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ അരങ്ങേറുന്നത്.
പ്രതിഷേധങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരിലേറെയും വിദ്യാർഥികളാണ്.1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണമുൾപ്പെടെ സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണ് ആകെ സംവരണം. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. നിലവിൽ 32 കോടി യുവാക്കൾ രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നു.ബംഗ്ലാദേശ് വിമോചനത്തിന് പിന്നാലെ 1972ലാണ് ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം നല്‍കാനുള്ള നിയമം നിലവില്‍ വരുന്നത്.
https://www.facebook.com/Malayalivartha
























