ഹിസ്ബുള്ള ഈ ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരും; രണ്ടും കല്പിച്ച് നെതന്യാഹു...

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം പാശ്ചാത്യ രാജ്യങ്ങളെ ഭീതിയുടെ മുനമ്പിൽ തള്ളിവിട്ടിരിക്കുകയാണ്. ഇതിന് ആക്കം കൂട്ടിയാണ് ബെഞ്ചമിൻ നെതന്യാഹു തൻ്റെ യുഎസ് സന്ദർശനം വെട്ടിക്കുറയ്ക്കുകയും, ഹിസ്ബുള്ള ഈ ആക്രമണത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതും. ഇസ്രായേലിനും ലെബനനും ഇടയിലുള്ള അതിർത്തി പ്രദേശത്ത് "എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കാൻ" നയതന്ത്ര പരിഹാരത്തിനായി ഇടപെടുമെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കിട്ടുണ്ട്.
ലെബനനിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ തെക്ക് സിറിയൻ അതിർത്തിയോട് ചേർന്നുള്ള ഡ്രൂസ് പട്ടണമായ മജ്ദൽ ഷാംസിൽ കുട്ടികളും കൗമാരക്കാരും കളിക്കുന്ന ഫുട്ബോൾ മൈതാനത്തിലേയ്ക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് പതിച്ച് 12 കുട്ടികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ഇസ്രയേലും ആക്രമിച്ചു. ശനിയാഴ്ച മജ്‌ദല്‍ ഷംസിലെ ഡ്രൂഡ് ടൗണില്‍ നടന്ന ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ള ഇത് നിഷേധിച്ചിരുന്നു. അറബി സംസാരിക്കുന്ന, മതപരവും വംശീയപരവുമായി ഡ്രൂസ് വിഭാഗത്തില്‍പ്പെടുന്ന 25,000 അംഗങ്ങള്‍ താമസിക്കുന്ന ഗോലാന്‍ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് ആക്രമണം നടന്ന മജ്‌ദല്‍ ഷംസ്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേലിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ശനിയാഴ്ച നടന്ന ഫുട്‌ബോള്‍ പിച്ചിലെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉടനടി പ്രതികരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ആയുധങ്ങളും മറ്റുമുള്ള ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ഇസ്രായേലിന്റെ റോക്കറ്റാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഐക്യരാഷ്ട്രസഭയോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ (രണ്ട് മൈല്‍) അകലെ ഗോലാന്‍ കുന്നുകളുടെയും ലെബനന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍മോണ്‍ പര്‍വതത്തിന്റെ ചരിവുകളില്‍ അടുത്തുള്ള സൈനിക കോമ്പൗണ്ടിലായിരുന്നു ഒരു ആക്രമണം നടത്തിയത്. ഹിസ്ബുള്ള സംഭവത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കുകയും കള്ളം പറയുകയുമാണ് ചെയ്യുന്നതെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി ആരോപിച്ചു. ഹിസ്ബുള്ളയുടെ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ നിര്‍മ്മിത ഫലഖ്-1 റോക്കറ്റ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്നും ഇസ്രയേലിലെ പൗരന്മാരെയും അതിന്റെ പരമാധികാരത്തെയും ശക്തമായി സംരക്ഷിക്കുമെന്നും വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രതികരിച്ചിരുന്നു.
വടക്കന്‍ ഇസ്രയേല്‍, ലെബനന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡ്രൂസ് വിഭാഗങ്ങള്‍ താമസിക്കുന്നത്. ഇസ്രയേല്‍ ജനസംഖ്യയുടെ 1.5 ശതമാനം ഉള്‍പ്പെടുന്ന ഇവര്‍ക്ക് പൂര്‍ണ്ണ പൗരത്വ അവകാശവുമുണ്ട്. 1981ല്‍ ഈ പ്രദേശം സിറിയയില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ഗോലാനില്‍ താമസിക്കുന്നവര്‍ക്ക് ഇസ്രയേല്‍ പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാവരും അത് അംഗീകരിച്ചിരുന്നില്ല. ഐഡിഎഫിലെ ഏറ്റവും വലിയ ജൂതേതര ഗ്രൂപ്പും ഡ്രൂസാണ്. ശനിയാഴ്ചത്തെ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനു മുമ്പ്, മറ്റ് നാല് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























